മാവേലിക്കര: കെഎസ്ആര്‍ടിസി ജംഗ്ഷനിലെ അനധികൃത കെട്ടിടം പൊളിച്ചതിലെ ക്രമക്കേടിനു പിന്നില്‍ ഇടത്-വലത് ഒത്തുതീര്‍പ്പു രാഷ്ട്രീയം. ഇരുമുന്നണികളും പരസ്പരം അഴിമതി ഉന്നയിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കെഎസ്ആര്‍ടിസി ജംഗ്ഷനിലെ കെട്ടിടം പൊളിച്ചതിലെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മാത്രമാണ് നേരത്തെ പൊളിച്ച മിച്ചല്‍ ജംഗ്ഷനിലെ കടമുറിയ്ക്കെതിരെ അഴിമതി ഇടതുപക്ഷം ഉയര്‍ത്തിയിരിക്കുന്നത്.
കെഎസ്ആര്‍ടിസിക്കു സമീപത്തെ കെട്ടിടം പൊളിക്കാന്‍ നാമമാത്രമായ തുകയ്ക്ക് അനുവാദം നല്‍കിയത് ഭരണത്തിലുള്ള ഇടതുപക്ഷമാണെങ്കിലും, കരാറുകാരനെ എത്തിച്ചത് കോണ്‍ഗ്രസിലെ ഒരു കൗണ്‍സിലറാണ്. പൊളിച്ച സാധനങ്ങള്‍ നഗരസഭയിലെ തന്നെ ഒരു ഇടതുപക്ഷ കൗണ്‍സിലറുടെ ബന്ധുവിന്റെ സ്ഥലം നികത്താനാണ് ഉപയോഗിച്ചിരിക്കുന്നത്.
കെട്ടിടം പൊളിച്ചതില്‍ അഴിമതിയുണ്ടെങ്കില്‍ അതില്‍ കോണ്‍ഗ്രസ് മെമ്പര്‍ക്കും പങ്കുണ്ടെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. നഗരസഭ ഭരണസമതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ, കഴിഞ്ഞ കാലങ്ങളിലെ അഴിമതി ഭരണം മൂടിവയ്ക്കാനുള്ള തന്ത്രമാണ് കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തിലെ ബഹളം.
ഇനി നാമമാത്രമായ കൗണ്‍സില്‍ യോഗം മാത്രമാണ് നടക്കുന്നത്. വിജിലന്‍സ് അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് ഇരുകൂട്ടര്‍ക്കും അറിയാം. അതിനാല്‍ ഇതെല്ലാം നാടകമാണെന്നും, അഴിമതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: