കൊച്ചി: തന്റെ സംഗീതാര്‍ച്ചന ഗുരുവായൂരപ്പനുള്ള സമര്‍പ്പണമാണെന്ന് പ്രശസ്ത ചലച്ചിത്ര ഗായകന് പി. ജയചന്ദ്രന്. ബാലഗോകുലം കൊച്ചി മഹാനഗരം ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂരപ്പ ഭക്തനാണ് താന്‍. ഗുരുവായൂരപ്പന് സമര്‍പ്പിച്ചാണ് ഏത് പാട്ടും പാടുന്നത്. ‘ഗുരുവായരമ്പലം ശ്രീ വൈകുണ്ഠം അവിടുത്തെ ശംഖമാണെന്റെ കണ്ഠം’ എന്ന് കവി എസ്. രമേശന് നായര്‍ എഴുതിയതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
ജന്മാഷ്ടമി ശോഭായാത്രകളുടെ വിളംബരമായി എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടി സാംസ്കാരിക ലോകത്തെ പ്രമുഖരുടെ സാന്നിധ്യവും നൂറ് കണക്കിന് കുടുംബങ്ങളുടെ പങ്കാളിത്തവും കൊണ്ട് വേറിട്ടതായി. സന്ധ്യാനേരങ്ങളില്‍ വൃത്തികെട്ട സീരിയലുകള്‍ കണ്ട് സമയം കളയുന്നതിന് പകരം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നമ്മുടെ പൈതൃകം പകര്‍ന്ന് നല്‍കണമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. ദൈവത്തെ ഭയപ്പെടാനല്ല സ്നേഹിക്കാനും വിശ്വസിക്കാനുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. അങ്ങനെയുള്ളവര്‍ക്ക് തെറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷണന് മുഖ്യപ്രഭാഷണം നടത്തി. സംഗീതജ്ഞന് രമേഷ് നാരായണ്‍, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്, തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന് നായര്‍, ജീവന് ടി.വി. എംഡി ബേബി മാത്യു സോമതീരം, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ മേലത്ത് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിനുള്ള നിധി സമര്‍പ്പണവും നടന്നു. ജി. സതീഷ്കുമാര്‍ സ്വാഗതവും എസ്. ജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: