വളാഞ്ചേരി(മലപ്പുറം): നിലംപൊത്താറായ മണ്‍കൂരയിലെ മരബെഞ്ചില്‍ ജീവിതം തള്ളി നീക്കിയിരുന്ന വേലായുധന് നായരെ ഇനി സര്‍ക്കാര്‍ സംരക്ഷിക്കും. അസുഖം ബാധിച്ച് അവശനിലയിലായിരുന്ന ഇരിമ്പിളിയം മങ്കേരി തലമണ്ടതൊടിയില് വേലായുധന് നായരുടെ ദുരിതജീവിതം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തയെ തുടര്‍ന്ന് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് വിഷയത്തില്‍ ഇടപെടുകയായിരുന്നു. അതോറിറ്റിയുടെ താലൂക്ക് ഘടകത്തോട് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് അധികൃതര്‍ വേലായുധന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ മനസിലാക്കി എത്രയും വേഗം ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ.കൃഷ്ണമൂര്‍ത്തിയും സംഘവും സ്ഥലത്തെത്തി. വേലായുന്‍ നായരെ തവനൂര്‍ വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇന്നലെ സാമൂഹ്യപ്രവര്‍ത്തകരായ പി.വി.സുരേഷ്കുമാര്‍, പറമ്പത്ത് ദാമോദരന്‍, സി.ബാബു, എം.ടി.രാമചന്ദ്രന്, മഠത്തില്‍ രവി, വളാഞ്ചേരി എസ്ഐ എന്‍.കെ.മോഹനന്, സേവാഭാരതി താലൂക്ക് കാര്യദര്‍ശി കെ.പി.ചന്ദ്രന്, മാനവസേവാ സമിതി സെക്രട്ടറി കെ.കെ.രതീഷ് പി.ടി.നിസാര്‍ എന്നിവര്‍ ചേര്‍ന്ന് പോലീസ് ജീപ്പില്‍ തവനൂര്‍ വൃദ്ധസദനത്തില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: