കൊച്ചി: ട്രെയിനില്‍ പീഡനത്തിനിരയായി എന്ന ആസാം യുവതിയുടെ പരാതി കെട്ടുകഥയെന്ന് റെയില്‍വെ പോലീസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ട്രെയിനില്‍ വെച്ച് പീഡനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റെയില്‍വെ പോലീസ് വ്യക്തമാക്കി. പരാതിക്കാരിയായ ആസാം യുവതിയെയും സഹയാത്രികരെയും പോലീസ് വിശദമായി ചോദ്യംചെയ്തു.
സമനില തെറ്റിയ അവസ്ഥയിലുള്ള യുവതി ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ട്രെയിന്‍ യാത്രയുടെ തുടക്കം മുതല്‍ യുവതി മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികര്‍ മൊഴി നല്‍കിയിട്ടുണ്ട്.ആസാമിലെ ദിബ്രുഗഡില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള വിവേക് എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തത്. കിഴക്കമ്പലത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് എത്തിയതാണെന്ന് പറയുന്നു. ട്രെയിന്‍യാത്രക്കിടയില്‍ ആസാംകാരായ ചിലര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.
എന്നാല്‍ ആസാമില്‍ നിന്നും കൂട്ടുകാരിയോടൊപ്പമാണ് യുവതി കിഴക്കമ്പലത്ത് ജോലിക്കായി വരാന്‍ തീരുമാനിച്ചതെന്നും അവസാന നിമിഷം കൂട്ടുകാരി യാത്ര ഒഴിവാക്കിയതുമൂലം മനസ്സില്ലാമനസോടെയാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്നും റെയില്‍വേ പോലീസ് പറയുന്നു. യാത്രയുടെ തുടക്കത്തില്‍ തന്നെ യുവതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന റിസര്‍വ് കോച്ചില്‍ ഭൂരിഭാഗവും സ്ത്രീയാത്രക്കാരായിരുന്നു.
ട്രെയിന്‍ ആലുവയില്‍ എത്തിയതോടെ യുവതി സമനില തെറ്റിയ അവസ്ഥയിലാകുകയും കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ആലുവ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ മാനഭംഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. യുവതിയുടെ ദേഹത്ത് മുറിവുകളോ നഖക്ഷതമേറ്റ പാടുകളോ കണ്ടെത്തിയിട്ടില്ല. റെയില്‍വേ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: