തിരുവനന്തപുരം: സര്‍ക്കാരിന്റെ ഉത്തരവിലൂടെ സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ പിഎസ്സി നിയമന ശുപാര്‍ശപ്രകാരം നിയമനം നല്‍കിയവര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചു. വയനാട് ജില്ലയില്‍ പിഎസ്സി വഴി വിദ്യാഭ്യാസ വകുപ്പില്‍ നിയമനം ലഭിച്ച 2015 ജനുവരി മുതല്‍ ശമ്പളം ലഭിക്കാതിരുന്ന ഓഫീസ് അറ്റന്‍ഡന്റുമാര്‍ക്ക് മൂന്നുമാസത്തിനകം കുടിശിക ഉള്‍പ്പെടെ ശമ്പളം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ട്രൈബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
അഡ്വക്കേറ്റ് വഴുതക്കാട് നരേന്ദ്രന് മുഖാന്തിരം വയനാട് കാപ്പിസെറ്റ് ഗവണ്മെന്റ് ഹൈസ്ക്കൂളിലെ ഓഫീസ് അറ്റന്‍ഡന്ററായ എന്‍.കെ. സനില്‍കുമാര്‍, അതിരാറ്റുകുന്ന് ഗവണ്മെന്റ് ഹൈസ്ക്കൂളിലെ ഓഫീസ് അറ്റന്‍ഡന്റായ പി.കെ. സുബൈര്‍ തുടങ്ങി പിഎസ്സി നിയമന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവര്‍ ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത കേസിലാണ് 2015 ജനുവരി മുതല്‍ കുടിശിക ഉള്‍പ്പെടെ ശമ്പളം നല്കാന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍നായര്‍, മെമ്പര്‍ ജോസ് സിറിയക് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: