തിരുവനന്തപുരം: കാഞ്ഞങ്ങാട് നാടന്‍ കലാ ഗവേഷണ പാഠശാലയുടെ മൂന്നാമത് കലാ-സേവന-ഗ്രന്ഥശ്രേഷ്ഠ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. കലാശ്രേഷ്ഠ പുരസ്കാരം ശില്‍പ്പി കാനായി കുഞ്ഞിരാമനും സേവനശ്രേഷ്ഠാ പുരസ്കാരം സാമൂഹിക പ്രവര്ത്തകന് ബാലകൃഷ്ണന് കേവീസും പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറില്‍ നിന്ന് ഏറ്റുവാങ്ങി. ഗ്രന്ഥ ശ്രേഷ്ഠാ പുരസ്കാര ജേതാവ് എഴുത്തുകാരന് കമലാസനന് വേണ്ടി രാമചന്ദ്രകുറുപ്പാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ കമലാസനന് ചടങ്ങിന് എത്തിയിരുന്നില്ല.
പ്രശസ്ത ശില്‍പ്പി ശ്യാമ ശശി രൂപകല്‍പ്പന ചെയ്ത പഞ്ചലോഹ ശില്‍പ്പവും പ്രശസ്തി പത്രവും പണക്കിഴിയും അടങ്ങുന്നതാണ് പുരസ്കാരം. എന്നാല്‍ തനിക്ക് കിട്ടിയ പണക്കിഴി കാനായി സംഘാടകര്‍ക്ക് തിരിച്ചുനല്‍കി.
എന്‍ഡോസള്‍ഫാന്‍ ബാധിതരെ കുറിച്ച് പാഠശാല തയ്യാറാക്കുന്ന വാര്ത്താചിത്രത്തിനുവേണ്ടി ഈ പണം ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. സാമൂഹ്യ പ്രശ്നങ്ങളോട് ശില്‍പ്പത്തിലൂടെ പ്രതികരിക്കുന്ന കാനായി കുഞ്ഞിരാമന്റെ വേറിട്ട പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും മാനിച്ചാണ് കലാശ്രേഷ്ഠാ പുരസ്കാരം നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കിടയില്‍ നടത്തിയ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാലകൃഷ്ണന് പുരസ്കാരം ലഭിച്ചത്. സാധാരണക്കാരന്റ പ്രശ്നങ്ങളും കൊടിയ വേദനകളും പ്രമേയമാക്കി രചിച്ച ചെറുകഥകളും നോവലുകളും പരിഗണിച്ചാണ് കമലാസനന് പുരസ്കാരം.
ചടങ്ങില്‍ സുഗതകുമാരിക്ക് ഉപഹാരം നല്കി ആദരിച്ചു. പാഠശാല ചെയര്മാന് ചന്ദ്രന് മുട്ടത്ത് അധ്യക്ഷനായ ചടങ്ങില്‍ വത്സന് പീലിക്കോട്, സുനില്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: