കുടിയൊഴിപ്പിക്കലും, സ്ഥലമെടുപ്പും കഴിഞ്ഞ നാലുപതിറ്റാണ്ടായി ഗുരുവായൂര്‍ ഭരണസമിതി തുടരുന്ന ഒരു വിനോദമാണെന്നു വേണം പറയാന്‍. 1970ല്‍ അഗ്നിക്കിരയായ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കെ. കേളപ്പന് ചെയര്‍മാനായി ഒരു സമിതിയുണ്ടാക്കിയത് പിന്നീട് സര്‍ക്കാര്‍ സമിതിയായി മാറുകയായിരുന്നു. ഭരണക്കാര്‍ക്കു വേണ്ടി, തദ്ദേശവുമായി മിക്കവാറും ഒരു ബന്ധവുമില്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് തുടക്കം മുതല്‍ ഭരണസമിതിയുടെ രൂപീകരണം. ആദ്യകാലങ്ങളില്‍ പ്രഗത്ഭരും, ഭരണപ്രാവീണ്യമുള്ളവരും, ദീര്‍ഘദര്‍ശികളും, തികഞ്ഞ ഭക്തരുമായിരുന്നു ഭരണസമിതിയിലുണ്ടായിരുന്നതെങ്കില് കാലക്രമത്തിലത് കടക വിരുദ്ധമായി.
ക്ഷേത്ര വികസനത്തിനെന്ന പേരില്‍ പരിസരത്തെ ഭൂമി ആവേശപൂര്‍വ്വം കൈയടക്കാന്‍ ഏതുനിയമത്തെയും മറികടന്ന് ഭരണസമിതികള്‍ രംഗത്തിറങ്ങുകയാണ്. ഇതിനുവേണ്ടി നൂറ്റാണ്ടുകളും പതിറ്റാണ്ടുകളുമായി സമീപത്ത് താമസിച്ചിരുന്ന
അമ്പലവാസികളുള്പ്പടെയുള്ളവരെയും, കച്ചവടക്കാരെയും ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ ഒഴിപ്പിക്കുക അവര്‍ക്ക് ഒരു രസമാണ്.പലര്‍ക്കും പകരം നല്കിയ സ്ഥലം പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. ക്യൂ കോംപ്ലക്സിനുവേണ്ടി ആദ്യം തെക്കെ നടയിലുള്ളവരെയായിരുന്നു ഒഴിപ്പിച്ചത്. ഇന്ന് ആ സ്ഥലം തരിശായി കിടക്കുന്നു. ഇപ്പോള്‍ കണ്ണ് കിഴക്കെ നടയിലേക്കാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വികസനത്തിനെന്ന പേരില്‍ നിരവധികുടുംബങ്ങളേയും സ്ഥാപനങ്ങളെയും ഒഴിപ്പിച്ച് ഏക്കര്‍ കണക്കിന് സ്ഥലം സമിതി ഏറ്റെടുത്തു. എന്നാല്‍ ഒരിടത്തും ഫലപ്രദമായ ഒരു പദ്ധതി തുടങ്ങിയെന്ന് ഭരണസമിതികള്ക്കവകാശപ്പെടാനാവില്ല. അതേ സമയം ഒഴിപ്പിക്കല്‍ തുടരുകയും ചെയ്യുന്നു.
തെക്കെ നടയില്‍ ഏറ്റെടുത്ത ഒന്നര ഏക്കര്‍ വര്‍ഷങ്ങളായി ശൂന്യമായി കിടക്കുന്നു. പടിഞ്ഞാറേ നടയില്‍ അക്വയര്‍ ചെയ്ത രണ്ട് ഏക്കറും 220 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിടവും 42 സെന്റ് സ്ഥലവും വെറുതെ കിടക്കുന്നു. ദേവസ്വത്തിന്റെ കീഴിലുള്ള ആശുപത്രിക്കുവേണ്ടി തൊട്ടടുത്ത് ഒരു ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഗുരുവായൂര്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ പാര്‍പ്പിട കേന്ദ്രമായി മാറിയിരിക്കുകയാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി എന്നാണ് പേരെങ്കിലും ചികിത്സ കിട്ടണമെങ്കില്‍ മറ്റെവിടെയെങ്കിലും പോകേണ്ട സ്ഥിതിയാണ്.
തിരുത്തിക്കാട്ട് എട്ട് ഏക്കര്‍ പറമ്പ്, തെക്കെ ബ്രാഹ്മണ സമൂഹമഠത്തിനു സമീപം ഒന്നേകാല്‍ ഏക്കര്‍, സെന്‍ട്രല്‍ എക്സൈസ് ഓഫീസിനു സമീപം 80 സെന്റ്, ഫയര്‍ സ്റ്റേഷനു സമീപം 50 സെന്റ്, നെന്മിനി മന വക ദാനമായി ലഭിച്ച അഞ്ചേക്കര്‍, മമ്മിയൂര്‍- പെരുമ്പിലാവില്‍ റോഡിനു സമീപം ദാനമായി ലഭിച്ച രണ്ട് ഏക്കര്‍, ബസ് സ്റ്റാന്റിനടുത്ത് രണ്ട് ഏക്കര്‍ എന്നിവ പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഇതൊന്നും ഭരണസമിതിക്ക് അറിയാത്തതല്ല. ഇതിനുപുറമെ ദേവസ്വത്തിന്റെ സ്ഥാപനങ്ങളോടനുബന്ധിച്ചും ഏക്കര്‍ കണക്കിന് സ്ഥലം വെറുതെ കിടക്കുകയാണ്. പല പദ്ധതികള്‍ക്കും ധൃതിപിടിച്ച് രൂപം നല്‍കുകയും പിന്നീട് അത് മറക്കുകയുമാണ് പതിവ്. ഭരണസമിതി കലാവധി രണ്ട് വര്‍ഷം മാത്രമേയുള്ളൂ എന്നതിനാല്‍ ആര്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താല്പര്യവുമില്ലെന്നാണ് യാഥാര്‍ത്ഥ്യം. ഒരിടത്തും അതിര്‍ത്തി വേര്‍തിരിച്ചിട്ടുമില്ല. ആര്‍ക്കും എപ്പോഴും കയറിയിങ്ങാമെന്ന സ്ഥിതിയാണ്. അതിനാല്‍ കൈയേറ്റവും വ്യാപകമാണ്.
ഇതുകൂടാതെ ഗുരുവായൂരിന്റെ കീഴേടം ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി നിരവധി ഏക്കര്‍ സ്ഥലങ്ങള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. ഇത് എത്രയുണ്ടെന്ന് അധികൃതര്‍ക്കും അറിയുമോ എന്ന് സംശയമാണ്. വികസനത്തിന്റെ പേരില്‍ ഗുരുവായൂര്‍ ഭരണ സമിതി നടത്തുന്ന ധൂര്‍ത്തിന്റെ പട്ടിക നീണ്ടതാണ്. ഭക്തര്‍ക്കു സൗകര്യമൊരുക്കാനെന്ന പേരിലാണെല്ലാം എന്നതാണ് ഖേദകരം. ഭക്തരുടെ പേരിലെ ഈ ധൂര്‍ത്ത് ആദ്ധ്യാത്മിക നഗരിയിലെ വികസനത്തെ അപഹാസ്യമാക്കുകയാണ്. സൂപ്പര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ബയോഗ്യാസ് പ്ലാന്റും ഓഡിറ്റോറിയങ്ങളും ഗസ്റ്റ് ഹൗസും തുടങ്ങി ഓരോരോ കോലംകെട്ട നിര്‍മ്മാണങ്ങളുടെ പട്ടികയിലേക്കുള്ള ഏറ്റവും പുതിയ പ്ലാനും എസ്റ്റിമേറ്റും തന്നെയാണ് ക്യൂ കോംപ്ലക്സ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
കോടിക്കണക്കിന് രൂപ വിലവരുന്ന യന്ത്ര സാമഗ്രികളാണ് ദേവസ്വത്തിന്റെ വിവിധ സ്ഥാപനങ്ങളിലായി തുരുമ്പെടുത്തു കിടക്കുന്നത്. ഇതിനെ ഉപയോഗപ്പെടുത്താന്‍ യാതൊരു നടപടിയുമില്ല. വേങ്ങാട് ഗോകുലത്തില്‍ 11 ലക്ഷം രൂപ മുടക്കി വാങ്ങിച്ച ട്രാക്ടര്‍ ഒരുതവണ പോലും ഉപയോഗിച്ചില്ല. പശുക്കള്‍ക്ക് പുല്ല് മുറിച്ചു നല്‍കുന്നതിനുള്ള പുല്ലുവെട്ടിയും എത്രയെണ്ണമുണ്ടെന്നുള്ളതിന് കണക്കില്ല. പക്ഷെ ഒന്നും ഉപയോഗിക്കാറില്ലെന്നു മാത്രം. അരിയിലെ നെല്ലും കല്ലും വേര്‍തിരിച്ചെടുക്കുന്ന യന്ത്രം ലക്ഷങ്ങള്‍ മുടക്കി വാങ്ങിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ല. ഇപ്പോള്‍ ഈ യന്ത്രം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.
പാഞ്ചജന്യത്തിലെ ബയോഗ്യാസ് പ്ലാന്റ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ഇതിലൂടെയും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം. മായാ ബസ്സ്റ്റാന്റിനടുത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കിണര്‍ ഉപയോഗശൂന്യമായി കാടുപിടിച്ച് കിടക്കുന്നു.
ദേവസ്വത്തിന്റെ പടിഞ്ഞാറേക്കുളം ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചെങ്കിലും ഇന്നത് മലിനീകരണ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് ദേവസ്വത്തിലേക്ക് ആവശ്യമായ വെള്ളം ഉപയോഗിച്ചിരുന്നത് ഇവിടെ നിന്നുമാണ്. ഹുണ്ടികയില്‍ നിന്നും ലഭിക്കുന്ന ചില്ലറ ഭാരം തിട്ടപ്പെടുത്തുന്നതിന് മെഷീന് വാങ്ങിച്ചിട്ടുണ്ടെങ്കിലും അതും ഉപയോഗ ശൂന്യമാണ്. സ്വര്‍ണ്ണത്തിന്റെ കൃത്യ തൂക്കമറിയാന്‍ വാങ്ങിച്ച യന്ത്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വാങ്ങുന്നുവെന്നുപറയുന്ന സാധനങ്ങള്‍ പിന്നീട് എന്തുചെയ്യുന്നുവെന്ന രേഖകള്‍ എവിടേയുമില്ല. ദേവസ്വത്തിന്റെ കീഴേടം ക്ഷേത്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഉപയോഗ ശൂന്യമായിട്ടുള്ളത്.
വാര്‍ഷിക ലേലം കൃത്യമായി നടക്കുന്നുണ്ടെങ്കിലും അത് കൈപ്പറ്റുന്നത് സ്ഥിരമായി ഒരു വിഭാഗത്തില്‍പ്പെട്ടവരാണ് ഇതിന്റെ മറവിലും ലക്ഷങ്ങളുടെ വെട്ടിപ്പാണ്. പ്രത്യേകിച്ച് ശബരിമല സീസണ് കാലത്താണ് കൂടുതല്‍ തവണ ലേലം നടത്തി പണാപഹരണം നടക്കുന്നത്. എന്തിനധികം ഓണക്കാലത്തു ലഭിക്കുന്ന കാഴ്ച്ചക്കുലകള്‍ ഭഗവാന്‍പോലും അറിയാതെയാണ് പുറത്തെത്തുന്നത്. പൊതുലേലം എന്നാണു പേരെങ്കിലും അതു നടക്കുന്നത് അതീവ രഹസ്യമായാണത്രെ. അറിയേണ്ടവര്‍ മാത്രം മതി. ദേവസ്വത്തിന്റെ അധീനതയില്‍ ഉപയോഗപ്രദമായതും അല്ലാത്തതുമായ ഉപകരണങ്ങള്‍ എന്തൊക്കെയാണെന്നും അവ എവിടെയാണെന്നും ഓഡിറ്റര്‍ക്കും കണ്ടെത്താനായില്ല എന്നു പറയുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം ഊഹിക്കാവുന്നതാണല്ലോ.
സാധാരണക്കാര്‍ക്ക് ഒരു രൂപാ നിരക്കില്‍ വാടകയ്ക്കു നല്കാന് ലക്ഷ്യമിട്ട് തുടങ്ങിയ സത്രം ഇന്ന് പോലീസിന്റെ ക്വാര്‍ട്ടേഴ്സായി മാറിയിരിക്കുന്നു. ഒരു രൂപാ പോലും ഇതില്‍ നിന്നുള്ള വരുമാനമായി ദേവസ്വത്തിനു ലഭിക്കുന്നില്ല. ഒമ്പതു വര്‍ഷം മുമ്പ് തുടങ്ങിയ പാഞ്ചജന്യം അനക്സും ഭാര്‍ഗവീ നിലയം പോലെ നിലകൊള്ളുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിലും നഷ്ടം. സാധാരണക്കാരായ ഭക്തര്‍ക്ക് സൗജന്യ നിരക്കില്‍ താമസസൗകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു ഇതിന്റെ രൂപകല്പന.
പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാറുകാരന് പണം നല്കാന് കഴിയില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന് ചെയര്‍മാനായ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ചെയര്മാന് ചന്ദ്രമോഹന് ആ പദവിയിലെത്തിയപ്പോള്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് കോണ്‍ട്രാക്ടര്‍ക്ക് മുഴുവന്‍ തുകയും നല്‍കുക എന്നുള്ളതായിരുന്നു.
കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച് പൂന്താനം ഓഡിറ്റോറിയവും ചോര്‍ന്നൊലിക്കുന്നു. മുറികളൊന്നും തന്നെ വാടകക്ക് കൊടുക്കാനാവാത്ത അവസ്ഥ. വെള്ളം ചുമരുകളിലൂടെയാണ് ഒഴുകുന്നത്. ജനല്പാളികളും അടര്‍ന്നു കഴിഞ്ഞു. ഫാനുകളും ഏതസമയവും ഇളകി വീഴാം. ഗുരുവായൂര്‍ ദേവസ്വം സത്യഗ്രഹ സ്മാരകത്തിനും കോടികളുടെ നഷ്ടമേ പറയാറുള്ളൂ. ഇതിന്റെ അറ്റകുറ്റപ്പണി നടത്താന്‍ ഭരണ സമിതി 2014 ജൂലൈയില്‍ തീരുമാനമെടുത്തെങ്കിലും നാളിതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതാണ് വികസനത്തിന്റെ പേരിലെ നിര്‍മ്മാണങ്ങളുടെ സ്ഥിതി. അപ്പോള്‍ പടിയിറങ്ങാന്‍ പോകുന്ന ഭരണസമിതിയുടെ ക്യൂ കോംപ്ലക്സിനു പിന്നിലെ തിരക്ക് എന്തിനുള്ളതായിരിക്കും. പറയാതെ അറിയാവുന്ന കാര്യം.
നാളെ: ഭരണസമിതിയിലെ ഈ
വിഐപി പരിഹാരമില്ലാത്ത പ്രശ്നം
പ്രതികരിക്കാൻ ഇവിടെ എഴുതുക: