തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന് യുനെസ്കൊ അംഗീകാരം ലഭിക്കുന്നതോടെ ഇത് രണ്ടാം തവണയാണ് സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേക്ക് അന്തര്‍ദ്ദേശീയ പുരസ്കാരം കടന്നുവരുന്നത്. ഭാരതീയ നൃത്തരൂപമായ കൂടിയാട്ടത്തിനും നേരത്തെ യുനെസ്കൊയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടിയാട്ട കുലപതി അമ്മന്നൂര്‍ മാധവ ചാക്യാരിലൂടെയാണ് യുനെസ്കൊയുടെ അംഗീകാരം തൃശൂരിനെ തേടിയെത്തിയത്.
അന്ന് യുനെസ്കൊയുടെ പ്രശസ്തി പത്രം ലഭിച്ചതിലൂടെ കൂടിയാട്ടത്തിനുള്ള അംഗീകാരത്തോടൊപ്പം മലയാളത്തിനും മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ് മാധവചാക്യാരിലൂടെ നമുക്ക് സ്വന്തമായത്. കൂടിയാട്ടത്തെ ലോക പ്രശസ്തമാക്കുന്നതില് വലിയ പങ്കു വഹിച്ച മാധവചാക്യാരുടെ പരിശ്രമങ്ങളുടെ കൂടി ഫലമായാണ് മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത് എന്ന നിലയില്‍ യുനെസ്കൊ അംഗീകരിച്ചത്. തൃശൂരിലെ തന്നെ ബ്രഹ്മസ്വം മഠത്തിന് വേദ പഠനത്തിനായി നിരവധി സഹായങ്ങള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിന് ലഭിച്ച യുനെസ്കൊ ബഹുമതി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന് അഭിമാനിക്കാവുന്നതാണ്. പൈതൃക സംരക്ഷണത്തിന് ലഭിച്ച പുരസ്കാരം തൃശൂരിനെ അന്താരാഷ്ട്ര തലത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്.
1,200 വര്‍ഷം പഴക്കം കണക്കാക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിലെ കെട്ടിടങ്ങളും പൂജാകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള സകല പാരമ്പര്യങ്ങളും അതേ രീതിയില്‍ സംരക്ഷിച്ചതിന് ലഭിച്ച അംഗീകാരം ഏതൊരു മലയാളിക്കും അഭിമാനിക്കുന്ന മുഹൂര്‍ത്തമായി. തൃശൂര്‍ നഗരത്തിന് നടുക്ക് ഒമ്പത് ഏക്കറില്പ്പരം വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഇനി സൈറ്റ് മ്യൂസിയം സ്ഥാപിക്കുന്നതുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കാനിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പൈതൃക സംരക്ഷണത്തിനുള്ള എഷ്യ-പസഫിക് ഹെറിറ്റേജ് കണ്വെന്ഷന് പുരസ്കാരങ്ങളില് എറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ഓഫ് എക്സലന്‍സ് ലഭിച്ചത്. ഒരുവര്‍ഷം മുമ്പാണ് വടക്കുംനാഥ ക്ഷേത്രത്തിന്റെ അറുപത് ശതമാനത്തോളം നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി പുതുക്കിപ്പണിതത്. നേരത്തേയുണ്ടായിരുന്ന കൊത്തുപണികളും കല്‍ക്കെട്ടുകളും മരപ്പണികളും അതേപടി നിലനിര്‍ത്തി ജീര്ണ്ണാവസ്ഥയിലായവ മാറ്റുകയാണ് ചെയ്തത്. കേരളത്തിലെ ഏറ്റവും പൗരാണികമായ ക്ഷേത്രങ്ങളിലൊന്നായ വടക്കുംനാഥ ക്ഷേത്രത്തിന് നേരത്തേ തന്നെ തീര്‍ത്ഥാടക ടൂറിസം സര്‍ക്യൂട്ടില്‍ ഇടം ലഭിച്ചിരുന്നു. തൃശൂര്‍ പൂരം കൊണ്ട് തന്നെ വിശ്വപ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രം ഇനി പൈതൃക സംരക്ഷണത്തിന്റെ പേരിലും പ്രസിദ്ധമാകും. ബാങ്കോക്കില്‍ വെച്ചായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.
കേരളത്തിന്റെ തനിമയ്ക്കുള്ള
അംഗീകാരം: കുമ്മനം
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന് ലഭിച്ച യുനെസ്കോ അംഗീകാരം കേരളത്തിന്റെ സാംസ്കാരിക തനിമയ്ക്കുള്ള അംഗികാരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ലോകത്ത് തന്നെ ഇത്രയേറെ പൈതൃക സമ്പത്തുള്ള മറ്റൊരു നാട് ഇല്ല. ഇത്തരത്തിലുള്ള സമ്പത്തുക്കള്‍ സംരക്ഷിക്കേണ്ട നാടിന്റെ ആവശ്യമാണ്.
വടക്കുംനാഥ ക്ഷേത്രത്തിലെ വാസ്തുശാസ്ത്രമെന്ന പാരമ്പര്യ നിര്മ്മാണസൂത്രത്തെ സമര്‍ത്ഥമായി വിനിയോഗിക്കുകയും നിര്‍മ്മിതിക്ക് അനുഗുണമായ പരമ്പരാഗത ചടങ്ങുകള്‍ മിഴിവോടെ നടത്തുകയും ചെയ്ത ദേവസ്വം അധികൃതരെയും അര്‍ക്കിടെക്റ്റ് വിനോദിനെയും കുമ്മനം രാജശേഖരന് അനുമോദിച്ചു.
ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം മാനേജര്‍ ശ്രീകുമാര്‍, കംപ്ട്രോളര്‍ ഇന്‍സ്പെക്ടര്‍ ജഗദീഷ്, ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളായ രവിതിരുവമ്പാടി, വെങ്കിടേശ്വരന് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഹിന്ദു ഐക്യവേദി നേതാക്കളായ കെ.കേശവദാസ്,എം.ആര്.ഉണ്ണികൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: