കണ്ണൂര്‍: ദേശീയ അധ്യാപകദിനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാര്‍ത്ഥികളെ ഇന്ന് അഭിസംബോധന ചെയ്യാനിരിക്കെ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പൂര്‍ണമായും അവഗണിച്ചു. കഴിഞ്ഞ 27 ന് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം അവഗണിച്ചു. ഇതിന് അടിക്കുറിപ്പ് നല്കി വകുപ്പിന്റെ വെബ് സൈറ്റില്‍ ഇടുക മാത്രമാണ് ഇന്നലെ വരെ വകുപ്പ് ചെയ്തത്.
പ്രധാനമന്ത്രിയുടെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കാനോ കാണാനോ ഉള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ യാതൊരു നിര്‍ദ്ദേശങ്ങളും വകുപ്പ് അധികൃതര്‍ എഇഒ, ഡിഇഒ, സ്കൂള്‍ തലങ്ങളിലേക്ക് ഇന്നലെ വൈകുന്നേരം വരെയും നല്‍കിയിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കഴിഞ്ഞ വര്‍ഷം അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി ഇതേ രീതിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തിരുന്നു. അന്ന് കേരളസര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് കാണിച്ച അവഗണന ഏറെ വിവാദമായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ചാനലായ വിക്ടേഴ്സ് ചാനലില്‍ പ്രക്ഷേപണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണം തല്‍സമയം കഥകളി സംഗീതം കാണിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നത്.
അധ്യാപകദിനമായ നാളെ ശ്രീകൃഷ്ണ ജയന്തി പൊതു അവധി ആയതിനാലാണ് ഇന്ന് പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി നേരിട്ട് പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രധാനമന്ത്രിയുടെ പ്രസംഗം കാണാനും കേള്‍ക്കാനും സംവിധാനമൊരുക്കേണ്ടതായിട്ടുണ്ട്. ടിവിയും ശബ്ദസംവിധാനങ്ങളും ഇന്റര്‍നെറ്റ് എന്നിവ ഇതിനായി ഒരുക്കാന്‍ നിര്‍ദ്ദേശമുണ്ട്. ചുരുങ്ങിയത് സ്വന്തമായി റേഡിയോ സ്കൂളുകളില്‍ വാങ്ങുകയോ അല്ലാത്തപക്ഷം പ്രസംഗം കേള്‍ക്കാന്‍ സൗകര്യം ലഭ്യമായ സ്ഥലത്തേക്ക് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ എത്തിക്കാനും കര്‍ശന നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ ഇവയെല്ലാം കേരള സര്‍ക്കാര്‍ കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. മാത്രമല്ല, ഇന്ന് നടക്കുന്ന പരിപാടിയുടെ റിപ്പോര്‍ട്ടുകള്‍ അതത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് വൈകുന്നേരം 5 മണിക്ക് മുമ്പ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തില്‍ എത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഉണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയോടുളള അന്ധമായ രാഷ്ട്രീയ വിരോധം കാരണം സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പ്രധാനമന്ത്രിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതില്‍ കടുത്ത വീഴ്ചയും അനാസ്ഥയുമാണ് കാണിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 10 മണിക്കുള്ളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കേള്‍പ്പിക്കാനുള്ള സംവിധാനമൊരുക്കുക എന്നത് തീര്‍ത്തും അസാധ്യമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യുവമോര്‍ച്ച, എബിവിപി തുടങ്ങിയ സംഘടനകള്‍ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: