ന്യൂദല്‍ഹി: ഭാരതത്തില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളിലായി വന്‍തോതില്‍ നിക്ഷേപം നടത്താന്‍ തയാറെന്ന് യുഎഇ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാരബന്ധം 60 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ക് അബ്ദുള്ള ബിന്‍ സയദ് അല്‍ നഹ്യാന് അറിയിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യമന്ത്രിയും ഭാരത വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ തീരുമാനം. യുഎഇ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.
ഭാരതത്തിലെ വിവിധ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ യുഎഇ സജ്ജം. വിവിധ പദ്ധതികള്‍ ഭാരത സര്‍ക്കാരില്‍ നിന്നു മനസ്സിലാക്കി. അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം വിപണി തുറന്നു നല്‍കാനും അവസരങ്ങള്‍ വര്‍ദ്ധിക്കാനും സഹായിക്കുമെന്നും ഭാരത വിദേശകാര്യമന്ത്രി പറഞ്ഞു- ഷെയ്ക് അബ്ദുള്ള ബിന്‍ സയദ് അല്‍ നഹ്യാന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പുതിയ തലത്തിലുള്ള ബന്ധം ഭാരതവുമായി സ്ഥാപിക്കുന്നതിന് യുഎഇ ഉത്സുകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎഇ വിദേശകാര്യമന്ത്രി പ്രതികരിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, റെയില്‍ മന്ത്രി സുരേഷ് പ്രഭു, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: