കോട്ടയം: നിര്‍ണ്ണായകമായ അക്കാദമിക് കൗണ്‍സില്‍ യോഗവും സിന്‍ഡിക്കേറ്റ് യോഗത്തിലും പങ്കെടുക്കാതെ എം.ജി പ്രോ വി.സി ഡോ. ഷീനാ ഷുക്കൂര്‍ നടത്തിയ വിദേശയാത്ര വിവാദമാകുന്നു. കഴിഞ്ഞ മെയ് 23 ന് നടന്ന അക്കാദമിക് കൗണ്‍സില്‍യോഗത്തിലും ഉച്ചകഴിഞ്ഞ് നടന്ന സിന്ഡിക്കേറ്റ്യോഗത്തിലും പങ്കെടുക്കാതെയാണ് ഷീനാ ഷുക്കൂര്‍ മുസ്ലീംലീഗുമായി ബന്ധമുള്ള മതസംഘടന സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി ദുബായ്ക്ക് പോയത്.
വിവാദമായ കോപ്പിയടി പ്രശ്നവും ഓഫ് കാമ്പസുകള്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗങ്ങള്‍ ഒഴിവാക്കിയാണ് പ്രോ വി.സി ചെറുവത്തൂര്‍ കെ.എം.സി.സി എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. വിദേശയാത്രയ്ക്ക് ചട്ടപ്രകാരമുള്ള അനുമതി ലഭിച്ചിരുന്നോ എന്നതും ദുരൂഹമാണ്.
ചെറുവത്തൂര്‍ കെ.എം.സി.സിയിലെ ഷീനാ ഷുക്കൂറിന്റെ പ്രസംഗം വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ സാക്ഷ്യം പറച്ചിലായി. പച്ച പ്പതാകയുടെ കീഴില്‍ അണിനിരന്നതുകൊണ്ടാണ് തനിക്ക് സര്‍ക്കാര്‍വക കാറും വീടുമൊക്കെ കിട്ടിയതെന്നും നമ്മള് എന്തുപഠിച്ചാലും ലീഗിന്റെ പിന്തുണയുണ്ടെങ്കിലേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു. ഡോ. ഷീനാ ഷുക്കൂറിന്റെ ഡോക്ടറേറ്റിനെ സംബന്ധിച്ചും നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. കോടതികളില്‍ കേസുകളുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: