കോഴിക്കോട്: കാരശ്ശേരിയില്‍ ഇരുപത് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ വാഷിങ് മെഷീനിലിട്ടത് അമ്മ തന്നെയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൈകുഞ്ഞിനെ അജ്ഞാതന്‍ വാഷിങ് മെഷീനില്‍ ഇട്ടശേഷം മോഷണത്തിന് ശ്രമിച്ചെന്ന് അമ്മ പറഞ്ഞത് വ്യാജമാണെന്നും പോലീസ് അറിയിച്ചു.
അമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം അവരുടെ 20 ദിവസമായ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ടുവെന്നാണ് കക്കാട് കുണ്ടുംകടവത്ത് ഹൈറുദ്ദീന്റെ ഭാര്യ ഫസ്ന പറഞ്ഞത്. എന്നാല്‍ പോലീസിന്റെ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ യുവതിയുടെ കള്ളക്കളി പൊളിയുകയായിരുന്നു. കണ്ണില്‍ മുളകുപൊടി വിതറി എന്നകാര്യവും വ്യാജമായിരുന്നു. ഭര്ത്തൃമാതാവിനോടുള്ള ദേഷ്യമാണ് യുവതിയെ ഇതിനായി പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
ഫസ്നയും കുഞ്ഞും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഫസ്ന കുളിമുറിയലേക്ക് പോകും വഴിയാണ് ആക്രമണത്തിനിരയായതെന്നാണ് ഫസ്ന പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ഹൈറുദ്ദീന്‍ വീട്ടിലില്ലായിരുന്നു. ഫസ്നയുടെ കരച്ചില് കേട്ട് ഓടിക്കൂടിയവരാണ് കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ കണ്ടെത്തിയത്.
താമരശേരി ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. യുവതിയുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: