അധ്യാപകനായി ചിരിച്ചും ചിന്തിപ്പിച്ചും മോദി
ന്യൂദല്‍ഹി: സര്, എനിക്ക് എങ്ങനെ നമ്മുടെ രാഷ്ട്രത്തെ സേവിക്കാന്‍ കഴിയും? തിരുനല്‍വേലി മെട്രിക് ഹയര്‍സെക്കണ്ടറി സ്കൂളിലെ ലക്ഷ്മി രാമന്റെയാണ് അര്‍ത്ഥവത്തായ ചോദ്യം.
ഒരു സെക്കണ്ടു പോലും താമസിച്ചില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദമായ ഉത്തരവും വന്നു.. രാഷ്ട്ര സേനവമെന്നാല് സൈന്യത്തില്‍ ചേരണമെന്നില്ല. വലിയ വലിയ കാര്യങ്ങള്‍ ചെയ്യണമെന്നില്ല. രാഷ്ട്രത്തിന് ഗുണകരമായ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതു പോലും സേവനമാണ്. ആവശ്യമില്ലാത്ത സമയത്ത് വീട്ടിലെ ലൈറ്റുകളും ഫാനുകളും ഓഫാക്കുക, ഭക്ഷണം അല്പം പോലും പാഴാക്കാതിരിക്കുക.. നിങ്ങള്‍ പുറത്തു പോകാന്‍ സ്കൂട്ടര്‍ സ്റ്റാര്ട്ടാക്കിയെന്നു കരുതുക, അപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി തന്നെ വച്ചിട്ടാകും നിങ്ങള്‍ അവിടേക്ക് പോകുക.. അത് ഇന്ധനം പാഴാക്കും… മോദി പറഞ്ഞു.
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ദല്‍ഹി മനേക്ഷാ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലിരുന്നാണ് മോദി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയതും അവരുമായി ആശയസംവാദം നടത്തിയതും അവര്‍ക്കൊപ്പം ചിരിച്ചുല്ലസിച്ചതും അവരെ ഗൗരവകരമായ ചിന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയതും. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരങ്ങള്‍ നല്കിയ മോദി ശ്രോതാക്കളെയെല്ലാം അമ്പരപ്പിച്ചു.
സര്, രാജ്യത്ത് നല്ല അധ്യാപകരുടെ ക്ഷാമമാണല്ലോ.. ഇതെന്തുകൊണ്ട്..
ബംഗളൂരു ലിറ്റില്‍ ഫഌവര്‍ സ്കൂളിലെ ആത്മിക് അജോയിയുടെ ചോദ്യം. കുട്ടിക്കാലത്ത് വൃക്കയ്ക്ക് തകരാര്‍ വന്നതിനെത്തുടര്‍ന്ന് അച്ഛന് നല്കിയ ഒരു വൃക്കയുടെ പിന്‍ബലത്തില്‍ ജീവന് തിരികെപ്പിടിക്കുകയും വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൊയ്തെടുക്കുകയും ചെയ്ത ധിഷണാശാലിയാണ് അജോയ്.
ചോദ്യത്തിനു പുറമേ മോദിയുടെ ചോദ്യവും വന്നു. അജോയ് ആരാകാനാണ് ആഗ്രഹിക്കുന്നത്. കമ്പ്യൂട്ടര്‍ വിദഗ്ധന്‍ എന്നായിരുന്നു ഉത്തരം. ചരിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി, ഇതാണ് പ്രശ്നം… കുട്ടികളാരും നല്ല അധ്യാപകരാകാന്‍ ആഗ്രഹിക്കാത്തത് എന്തുകൊണ്ട്… മോദി ചോദിച്ചു. കുട്ടികളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതും അവരിലെ മിടുക്ക് കാണ്ടെത്തുന്നതും അധ്യാപകരാണ്.
ഡോക്ടര്‍മാര്‍, ഐഎഎസുകാര്‍, അഭിഭാഷകര്‍ തുടങ്ങി മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ അധ്യാപനത്തിന് നീക്കി വച്ചാല്‍ നമുക്ക് നല്ല അധ്യാപകരുടെ അഭാവം പരിഹരിക്കാന്‍ കഴിയും. മോദി പറഞ്ഞു. അജോയി കൃത്യമായി മെഡിക്കല്‍ ചെക്കപ്പിനു പോകുന്നുണ്ടോയെന്ന് അവനോടു ചോദിക്കാനും മോദി മറന്നില്ല.
നല്ല പ്രാസംഗികനാവാന്‍ നല്ല ശ്രോതാവാകണം
സര്, അങ്ങ് ഒരു കുറിപ്പുപോലുമില്ലാതെയാണല്ലോ നല്ല പ്രസംഗങ്ങള്‍ നടത്തുന്നത്. അതിന് എന്തു ചെയ്യണം. ചോദ്യം ശ്രേയാ സെന്നിന്റേത്..
നല്ല ശ്രോതാവിനേ നല്ല പ്രാസംഗികനാവാന്‍ കഴിയൂ. മോദി പറഞ്ഞു തുടങ്ങി. ആദ്യം നല്ല ശ്രോതാവാകണം, ശ്രദ്ധയോടെ കേള്‍ക്കുന്നവയെല്ലാം മനസിലാക്കാന്‍ ശ്രമിക്കണം. പ്രധാന പോയന്റുകള്‍ കുറിച്ചുവയ്ക്കണം. അവര്‍ ചെയ്യുന്നതും പറയുന്നതും എനിക്കും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം വളര്‍ത്തണം. പ്രമുഖരുടെ പ്രസംഗങ്ങള്‍ കേള്‍ക്കണം. അദ്ദേഹം പറഞ്ഞു.
125 രൂപയുടെ നാണയം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് അധ്യാപക ദിന അനുസ്മരണ നാണയങ്ങളും പുറത്തിറക്കി. ഒന്ന് 125 രൂപയുടേയും ഒന്ന് പത്തു രൂപയുടേയും.
രാഷ്ട്രീയക്കാര്‍ക്ക് ഇഷ്ടമുള്ള കളി
സര്, അങ്ങയ്ക്ക് ഇഷ്ടമുള്ള കളിയേത്… ഗോവയില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ചോദ്യം. രാഷ്ട്രീയക്കാര്‍ കളിക്കുന്ന കളിയേതെന്ന് നമുക്കെല്ലാവര്‍ക്കും അറിയില്ലേയെന്നായിരുന്നു നിറഞ്ഞ ചിരിയോടെ മോദിയുടെ ഉത്തരം. കുട്ടിക്കാലത്ത് താന്‍ മരങ്ങള്‍ കയറിയ കാര്യവും നീന്തല്‍ പഠിച്ച കാര്യവും മോദി കുട്ടികളോട് വിശദീകരിച്ചു പറഞ്ഞു.
രാഷ്ട്രീയത്തിന് മോശം പേര്
ദൗര്‍ഭാഗ്യവശാല്‍ ഇന്ന് രാഷ്ട്രീയത്തിന് മോശം പേരാണ് ഉള്ളത്. വിവിധ മേഖലകളില്‍ നിന്നുള്ള മിടുക്കരായവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം. മോദി പറഞ്ഞു.
മോദിയുടെ വാക്കുകളില്‍ നിന്ന്
1 വിദ്യാര്‍ഥികള്‍ അധ്യാപകരുടെ പ്രതിച്ഛായകളാണ്.
2 അമ്മ കുട്ടിക്ക് ജന്മം നല്കുന്നു, അധ്യാപകന് ജീവന് നല്കുന്നു.
3 ജീവിതത്തില്‍ അമ്മയുടേയും അധ്യാപകന്റെയും സ്വാധീനം തുറന്നു സമ്മതിക്കാത്ത ഒരാളും ഈ ലോകത്തുണ്ടാവില്ല.
4 അധ്യാപകര്‍ നമ്മോടു പറയുന്നത് നാം എക്കാലത്തും ഓര്‍മ്മിക്കും.
അഞ്ച് തലമുറകളെ നിര്‍മ്മിക്കുന്നത് അധ്യാപകരാണ്. അവരെ ഞാന്‍ നമിക്കുന്നു.
6 ശിഷ്യരില്‍ നിക്ഷേപം നടത്താത്ത അധ്യാപകന് അപൂര്‍ണ്ണനാണ്.
7 യഥാര്‍ഥ അധ്യാപകന് ഒരിക്കലും വിരമിക്കുന്നില്ല.
8 ജീവിതം കരുപ്പിടിപ്പിക്കുന്നത് ഒരാളല്ല, ആശയങ്ങളെ സ്വീകരിക്കുകയെന്നത് ഒരു തുടര്‍പ്രക്രിയയാണ്. ഓരോന്നില്‍ നിന്നും നാം എല്ലായ്പ്പോഴും പഠിക്കുന്നു.
9 നമ്മുടെ കുട്ടികള്‍ റോബോട്ടുകള്‍ (യന്ത്രമനുഷ്യര്‍) ആകുന്നില്ലെന്ന് നാം ഉറപ്പാക്കണം. അവര്‍ കല ആസ്വദിക്കണം. കലയില്ലെങ്കില്‍ ജീവിതം യാന്ത്രികമാകും.
10 അധ്യാപകര്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണം. നിരവധി കുട്ടികളുടെ ജീവിതത്തില്‍ അവര്‍ക്കുള്ള പങ്ക് ഇവ വ്യക്തമാക്കും.
11 രാഷ്ട്രീയത്തിലേക്ക് നല്ലവര്‍ ധാരാളമായി കടന്നുവരണം. ഇവര്‍ക്കേ രാഷ്ട്രത്തെ ഔന്നത്യത്തില്‍ എത്തിക്കാന്‍ കഴിയൂ.
12 വിജയം കൈവരിച്ച ഡോക്ടര്‍മാരുടേയും എഞ്ചിനീയര്‍മാരുടേയും ശാസ്ത്രജ്ഞന്മാരുടേയും വിജയത്തിനു പിന്നില്‍ മഹാന്മാരായ അധ്യാപകരുണ്ട്.
13 തങ്ങളുടെ അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും മാതാപിതാക്കള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്.
14 വിദ്യാര്‍ഥികളാണ് അധ്യാപകരുടെ ഐഡന്റിറ്റി
ഇഷ്ടം ലളിതമായ വേഷം, ഫാഷന്‍ ഡിസൈനര്‍മാര്‍ ഇല്ല
തനിക്ക് ലളിതമായ വേഷമാണ് ഇഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വേഷങ്ങള്‍ ഏതെങ്കിലും ഫാഷന്‍ ഡിസൈനര്‍മാര്‍ ഉണ്ടാക്കുന്നതുമല്ല. മോദി പറഞ്ഞു.
മോദിയുടെ വേഷങ്ങളെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മോദി പറഞ്ഞു. ഞാന്‍ ലളിതമായ വേഷങ്ങളാണ് ധരിക്കാറുള്ളത്. ഏതെങ്കിലും ഡിസൈനര്‍മാരാണ് എന്റെ വേഷങ്ങള്‍ക്കു പിന്നില്ലെന്ന് ജനങ്ങള്‍ എന്തുകൊണ്ടാണ് ധരിക്കുന്നതെന്ന് എനിക്കറിയില്ല. മോദി പറഞ്ഞു.
കുട്ടിക്കാലത്ത് താന്‍ ഫുള്‍ കൈയുള്ള കുര്‍ത്തയാണ് ധരിച്ചിരുന്നത്. എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് അലക്കിയിരുന്നത്. ഫുള്‍ കൈയന്‍ കുര്‍ത്ത അലക്കാന്‍ കൂടുതല്‍ സമയം എടുക്കുമായിരുന്നു. അതുകൊണ്ടാണ് താന്‍ മുറിക്കൈയ്യന്‍ കുര്‍ത്ത ധരിക്കാന്‍ തുടങ്ങിയത്. ഇത് എന്റെ ജോലി കുറച്ചു, ഹാഫ് കൈ ഷര്‍ട്ടുകള്‍ സ്ഥിരമായി അണിഞ്ഞുതുടങ്ങി.
മാത്രമല്ല ഗുജറാത്തില്‍ മിതമായ കാലാവസ്ഥയാണ്. ഹാഫ് കൈയുള്ള കുര്‍ത്ത തണുപ്പ് പകരും. അവ കൊണ്ടുനടക്കാനും എളുപ്പമാണ്.
നന്നായി വസ്ത്രധാരണം നടത്താനാണ് എനിക്ക് താല്‍പ്പര്യം. സാധാരണ കുടുംബാംഗമായ എനിക്ക് വസ്്രതങ്ങള്‍ തേച്ച് ഇടാന്‍ കഴിയുമായിരുന്നില്ല. ചുവടു പരന്ന പാത്രത്തില്‍ കരി കത്തിച്ചിട്ട് വസ്ത്രം തേച്ചാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അവസരം അനുസരിച്ച്, നന്നായി വസ്ത്രം ധരിക്കണം. എന്റെ കാന്‍വാസ് ഷൂ വെളുപ്പിക്കാന്‍ അധ്യാപകര്‍ കളയുന്ന ചോക്ക് കഷണങ്ങളാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: