കൊച്ചി: 1977ന് ശേഷമുള്ള വനം കൈയേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആറ് മാസത്തിനകം ഇതിനുള്ള നടപടി തുടങ്ങണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എന്‍.ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജികളിലാണ് സുപ്രധാനമായ വിധി. 1971 മുതല്‍ 7000 ഹെക്ടര്‍ വനം കയ്യേറിയിട്ടുണ്ടെന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യം കാലാകാലങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇത് ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിന് അടിയന്തര നടപടി കൈക്കൊണ്ടേ പറ്റൂ. ആറ് മാസത്തിനുള്ളില്‍ ഈ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്കി ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണം.
ഒരു വര്‍ഷത്തിനകം ഇവ പൂര്‍ണമായി ഒഴിപ്പിക്കണം. ഈ കാലയളവില്‍ ഇത്തരം ഭൂമിയില്‍ അവകാശം സ്ഥാപിക്കാനായി നല്കുന്ന അപേക്ഷകളില്‍ തീരുമാനം കൈക്കൊള്ളും മുന്‍പ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വനപ്രദേശം കൈയേറിയതിന് നിയമസാധുത ലഭിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. കേരളത്തില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നല്‍കണം.
കൈയേറ്റത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്ന് മാത്രമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍ നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: