കൊല്ലം: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍, വഴിയോര കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 293 കേസുകള്‍ കണ്ടെത്തുകയും 663500 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കൊല്ലം പോളയത്തോട്, ചാമക്കട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികള്‍, സ്വീറ്റ്സ് സ്റ്റാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമാനുസൃത വില്‍പ്പനവില, തൂക്കം എന്നിവ രേഖപ്പെടുത്താത്ത പാക്കറ്റുകള്‍ വില്‍പ്പന നടത്തിയതിനും യഥാസമയം പുനപരിശോധന നടത്തി മുദ്ര പതിച്ച് കൃത്യത ഉറപ്പുവരുത്താതെ ഇലക്ട്രോണിക്സ് ത്രാസുകള്‍ ഉപയോഗിച്ചതിനും നടപടി സ്വീകരിച്ചു. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഹോം അപ്ലൈയന്‍സ് വ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പന വില, നിര്‍മാതാവിന്റെ വിലാസം തുടങ്ങിയവ രേഖപ്പെടുത്താതെ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരുന്ന ഡിവിഡി, ഹോം തീയറ്റര്‍ എന്നിവ കണ്ടെത്തി കേസെടുത്തു.
കൊല്ലത്തെ പ്രമുഖ ഫര്‍ണിച്ചര്‍ വില്‍പ്പന കേന്ദ്രത്തില്‍ നിയമപ്രകാരം ഉണ്ടായിരിക്കേണ്ട പ്രഖ്യാപനങ്ങളില്ലാതെ പാക്കറ്റുകള്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചതിനും നടപടി സ്വീകരിച്ചു. പുനലൂര്‍, അഞ്ചല്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഓണക്കാല പ്രത്യേക വില്‍പ്പന കേന്ദ്രങ്ങള്‍, പൊതുമാര്‍ക്കറ്റുകള്‍, കൊല്ലം ചാമക്കടയിലെ അരിമൊത്ത കച്ചവട സ്ഥാപനങ്ങള്‍, ജില്ലയിലെ വിവിധ ടെക്സ്റ്റെയില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തി നടപടി സ്വീകരിച്ചു.
അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ പി.ജയചന്ദ്രന്, എസ്.ലെഡ്സന്രാജ്, സീനിയര്‍ ഇന്‍സ്പെക്ടര്‍ എന്‍.സാന്ദ്രാജോണ്‍ തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: