ശ്രീകൃഷ്ണന്, തലമുറ തലമുറകളായി മനുഷ്യന്റെ ദൈവിക സങ്കല്‍പ്പം. നിഗൂഢത തുളുമ്പുന്ന യാഥാര്‍ത്ഥ്യം. നേതാവ്, നായകന്, സഖി, സംരക്ഷകന്‍, അധ്യാപകന്, തത്വശാസ്ത്രജ്ഞന് ഒക്കെക്കൂടി ഉരുക്കിച്ചേര്‍ത്തുണ്ടാക്കിയ പരിപൂര്‍ണ വിഗ്രഹം. ഭാരതീയ ചിന്തനങ്ങളുടേയും ജീവിതങ്ങളുടേയും സംസ്കാരത്തിന്റെയും സ്വാധീനം. ശ്രീകൃഷ്ണ സ്വാധീനം മതത്തിലും തത്വശാസ്ത്രത്തിലും മാത്രമല്ല, ആധ്യാത്മികദര്‍ശനങ്ങളിലും ചിത്രരചനയിലും ശില്‍പ്പങ്ങളിലും നൃത്തങ്ങളിലും സംഗീതങ്ങളിലും നാടോടിക്കഥകളിലും ഭാഷാഭേദമന്യേ ഒരു സുന്ദരമയില് പീലിവിരിച്ചു നില്ക്കുന്ന പൂര്‍ണതയോടെ നിറഞ്ഞുതിളങ്ങി വിളങ്ങുന്നു.
ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി അര്‍ദ്ധരാത്രിയില്‍ മധുരയിലെ ദേവകീ രാജകുമാരി കാരാഗൃഹത്തില്‍ ഭഗവാന് ശ്രീകൃഷ്ണന് ജന്മം കൊടുത്തു. പ്രകൃതിയുടെ വരദാനമായ പെറ്റമ്മയുടെ പാലമൃത് നുണയാന്‍ കഴിയാത്ത ദുര്വിധിയുംപേറി പിതാവായ വസുദേവരുടെ കൈക്കുമ്പിളില്‍ അമ്മയുടെ അരികില്‍ നിന്നും അങ്ങുദൂരെ അമ്പാടിയിലേക്കു പോകേണ്ടിവന്ന ത്യാഗി. അവിടെ കാത്തുനിന്നതോ വാത്സല്യനിധികളായ യശോദാനന്ദന്മാര്.
ഭഗവാന്, ഭക്തന്റെ ഭാവനക്കനുസരിച്ച് വിവിധ ഭാവത്തില്‍ അവന്റെ സഹജീവിയാകും. നമ്മളൊരടിവച്ചാല് ഭഗവാന് പത്തടിവച്ച് നമ്മുടെയടുത്തെത്തും. യശോദനന്ദന്മാര്ക്ക് കണ്ണില്‍ പൊന്‍കണിയായി, കനവിലെ കനിയായ് യാദവര്‍ക്ക് നവനീത ചോരനായി നീലാകാശമായി രാധക്ക് പ്രാണനായി അമ്പാടി ആകെ നിര്‍വൃതിയില്‍ ആറാടിച്ചു. അന്നദ്രവ്യങ്ങളൊക്കെത്തന്നെ തൊട്ടും ശാപ്പിട്ടും പ്രസാദമാക്കി പങ്കുവച്ചുകൊടുത്തു.
ഭഗവാനെങ്കിലും സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ 64 വിദ്യയും വെറും 64 ദിവസംകൊണ്ട് (അനുക്രമം തെറ്റിക്കാതെ) അനായാസം അഭ്യസിച്ചു. ഒപ്പംപഠിച്ച സുദാമാവിനെ മിത്രമാക്കി ആത്മാവില്‍ പ്രതിഷ്ഠിച്ചു. ഗുരു സാന്ദീപനിക്ക് ഗുരുവിന്റെ മൃതിയടഞ്ഞ മകനെ പുനരുജ്ജീവിപ്പിച്ച് ദക്ഷിണയായി നല്കിയപ്പോള് പാഞ്ചജന്യം മുഴങ്ങി.
തന്റെ പ്രാണനായ യാദവരെ തനിക്ക് വെണ്ണ ഏറെ ഇഷ്ടമെന്നു കുസൃതികളിലൂടെ കാണിച്ചപ്പോള്‍ കണ്ണനെയൂട്ടാന്‍ അവര്‍ കൂടുതല്‍ കൂടുതല്‍ വെണ്ണയുണ്ടാക്കി. വെണ്ണയുണ്ടാക്കുമ്പോള്‍ അതിനിടയില്‍ മറ്റു രണ്ടുല്‍പ്പന്നങ്ങള്‍ തൈരും മോരും തനിയേയുണ്ടാകുന്നു. അങ്ങനെ സ്നേഹത്തോടെ ബാലലീലകളാടിക്കൊണ്ട് ഒരു വലിയ ക്ഷീര-ക്ഷീരോത്പന്ന വ്യവസായസ്ഥാപനമല്ലേ ഈ കൊച്ചു ശ്രീകൃഷ്ണന് യാദവഗ്രാമത്തില് ആരംഭിച്ചത്.
കഷ്ടപ്പെട്ടുണ്ടാക്കിയ ക്ഷീരോത്പന്നങ്ങള്‍ പതിവായി കംസന്റെ കൊട്ടാരത്തിലേക്ക് നികുതിയിനത്തില്‍ കൊണ്ടുപൊയ്ക്കൊണ്ടിരുന്നത് ഉപവാസ സത്യഗ്രഹം (ഉപവസിക്കേണ്ടി വന്നില്ല അതിനുമുന്പേ കണ്ണന്റെ ഇഷ്ടം യാദവര്‍ സാധിച്ചുകൊടുത്തു) വഴി അവസാനിപ്പില്ലേ. താന്‍ പാലും വെണ്ണയും കൈകൊണ്ട് തൊടില്ല എന്നുവന്നാല്‍ അമ്പാടിയില്‍ കണ്ണീര്പ്പുഴയൊഴുകമെന്നറിയാം. (എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ ഉപവാസ സമരക്കാര്‍ ഉപവസിച്ചാല്‍ ആര്‍ക്ക് വേദനിക്കും. സ്നേഹമുള്ളിടത്തേ എന്തും നടക്കൂ) അപ്പോള്‍ അഹിംസാമാര്ഗ ഉപവാസ സത്യഗ്രഹശൈലിക്ക് തുടക്കമിട്ടത് സാക്ഷാല്‍ ശ്രീകൃഷ്ണനല്ലേ?
പൗര്‍ണമിതോറും പുല്ലാങ്കുഴലില്‍ പ്രേമരാഗം മീട്ടി എന്നോകട്ട വെണ്ണ ചിരിയിലും മൊഴിയിലും ചാലിച്ച് ഗോപാംഗനമാരോടൊപ്പം നൃത്തം ചെയ്തും തുളസീവനമൊരു മധ്യവനമാക്കി മാറ്റുന്നു. സ്വാര്‍ത്ഥതയുടെ ഒരു നിഴലവിടെക്കണ്ടാല് കണ്ണന് കളി നിര്‍ത്തി എങ്ങോ മറയും. കണ്ണനെവിടെ?… എന്ന വിരഹഗാനം എങ്ങും അലയടിക്കുമ്പോള്‍ ഗോപികളെ ഒളിഞ്ഞുനോക്കി വലതുകൈയിലെ പുല്ലാങ്കുഴല്‍ ഇടതുകൈയില്‍ തട്ടിക്കുലുങ്ങി ചിരിക്കുമ്പോള്‍, മുടിക്കെട്ടിലെ മയില്പ്പീലിക്കണ്ണിന് തിളക്കമേറുന്നു.
പാണ്ഡവരെ കണ്ടുമുട്ടിക്കഴിയുമ്പോള്‍ ഭഗവാന് നഗരജീവിതശൈലിയിലേക്ക് കാല്വക്കുകയും അവിടെ പോരാളിയായും രാജതന്ത്രജ്ഞനായും ഒരു കര്‍മയോഗിയായ സാമൂഹ്യപ്രവര്‍ത്തകനായി മാറുകയും ചെയ്യുന്നു. അമ്പാടിയില്‍ രഹസ്യം,പൗര്‍ണമി രാത്രി, പ്രണയം, നൃത്തം, സംഗീതം, കുളിര്പരത്തുന്ന തുളസീവനം ഇവ പശ്ചാത്തലമെങ്കില്‍ നഗരജീവിതത്തില്‍ പരസ്യം, പട്ടാപ്പകല്‍, പക, യുദ്ധം, ആയുധങ്ങളുടെ സില്‍ക്കാരം, യുദ്ധഭൂമി ഒക്കെയാണ് പശ്ചാത്തലം. അമ്പാടിയിലെ പാല് ഇവിടെ രക്തത്തിന്റെ നിറമായിമാറുന്നു. വിവിധ തലങ്ങളിലുള്ള മനുഷ്യരുടെ ഇടയില്‍ എങ്ങനെ ഇടപഴകണം എന്ന ഒരു പാഠം കൃഷ്ണന് തന്റെ മുഴുവന്‍ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: