ദിവ്യമായ ഭഗവാന്റെ തിരു അവതാരത്തിന് പ്രകൃതിപോലും അത്യന്തം ഭംഗിയായിത്തീര്‍ന്നു. ലോകനാഥനായി പിറവിയെടുക്കുവാന്‍ ഒരുങ്ങുന്ന വിവരം സര്‍വ്വ പക്ഷിലതാദികളും അറിഞ്ഞു എന്നുള്ളതാണ് അവതാരമഹിമ.
പരമശോഭനമായ ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന പുണ്യദിനം. ഗ്രഹങ്ങള്‍ ശാന്തമായി പ്രകാശം പരത്തി. ദിക്കുകള്‍ എല്ലാം തെളിഞ്ഞു. ഭൂമി നിറയെ മംഗളാനുഭവങ്ങള്‍ വന്നു. തടാകത്തില്‍ നിറയെ താമരകള്‍ വിരിഞ്ഞു. ഭഗവാന്റെ അവതാരസമയം അര്‍ധരാത്രിയാണ്. പക്ഷേ താമര ആ സമയത്തും വിരിഞ്ഞു. ഭഗവാന്റെ പിറവിയില്‍ ആരാണ് ഉണരാത്തത്, സ്തുതിക്കാത്തത്. വൃക്ഷലതാദികള്‍ ആടിയുലഞ്ഞു. പക്ഷികളെല്ലാം നാമംജപിക്കുംപോലെ ചിലച്ചുകൊണ്ടിരുന്നു. അന്നുവരെ അസുരന്മാരുടെ ഉപദ്രവം സഹിക്കാനാവാതിരുന്നവരെല്ലാം അത്യാനന്ദംകൊണ്ട് ആറാടിയത്രേ!
സൂര്യാസ്തമയത്തിന് ശേഷം 16 നാഴിക കഴിഞ്ഞുള്ള നിശീഥിസമയമാണത്. ചന്ദ്രോദയത്താല്‍ കിഴക്കുഭാഗത്തെയെല്ലാം അന്ധകാരമെല്ലാം അകന്നു.
എല്ലാവരിലും അന്തര്യാമിയായി വിളങ്ങുന്നവനും എന്നാല്‍ സര്‍വവ്യാപിയുമായ ഭഗവാന് കിഴക്ക് പൂര്ണചന്ദ്രന് ഉദിച്ചുയരുംപോലെ ദേവകീദേവിയില്‍ ഭഗവാന് മഹാവിഷ്ണു അവതരിച്ചു.
ചെന്താമര മിഴിയോടെയും ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചും ശ്രീവത്സത്താല്‍ മിന്നുന്ന മാറിടവും കഴുത്തിലെ കൗസ്തുഭരത്നവും അരയില്‍ മഞ്ഞപ്പട്ടുടയാട ഇടതൂര്‍ന്ന മേഘത്തിന്റെ നിറം വൈഡൂര്യം നിറഞ്ഞ വിലമതിക്കാനാവാത്ത കനകകിരീടം.
ഇങ്ങനെയുള്ള സര്വ്വാഭരണങ്ങളുമായി ഭഗവാന് അവതരിച്ചു. ഭൂമിയില്‍ സമാധാനപൂര്‍ണമായ കാലഘട്ടം നിറയുകയാണ് വരാന്‍പോകുന്ന നാളുകളില്‍. ദേവകി വാസുദേവ ദമ്പതികള്‍ക്കാണ് ഭഗവാന് പുത്രനായി പിറന്നതെങ്കിലും ഭഗവാന് ഏവര്‍ക്കും പ്രിയനാണ്. എവിടെയും നിറഞ്ഞുനില്ക്കുന്ന നാഥനാണ്. സര്‍വ ചരാചരങ്ങളും ഈ അവതാരമൂര്‍ത്തിയുടെ മഹിമയെ വാഴ്ത്തിക്കൊണ്ടിരുന്നു. ഭാഗ്യവാന്മാരായ ദേവകി വസുദേവന്മാരുടെ ഒട്ടേറെ ജന്മത്തിലെ തപസിന്റെ ഗുണാനുഭവമാണ് ഭഗവാന്റെ മാതാപിതാക്കളായിത്തീര്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: