പൂജകളര്‍പ്പിച്ചു കണ്ണന്നു സംപൂജ്യ
ശ്രീബലികണ്ടു തൊഴുതുനിന്നു
വാദ്യമകമ്പടിയായ്ക്കൊണ്ടു ശാന്തിയാള്
ആദ്യമായെത്തീ തിടമ്പുമായി
കണ്ണനെ നെഞ്ചോടു ചേര്ക്കവാനുണ്ടായ
പുണ്യമതെത്രയോ ശാന്തി, ശാന്തി!
കാല്മടക്കിത്തൊഴുതാവോളം
താഴ്ന്നുകൊണ്ടാനയും കണ്ണനെകാത്തുനിന്നു
കണ്ണന്നകമ്പടിയായ് വന്നുനില്ക്കുന്ന
പുണ്യംമൃഗത്തിലാനയ്ക്കുമാത്രം
ആദ്യ പ്രദക്ഷിണം തീര്ന്നപ്പോളാനകള്
ഓരോന്നിരുവശം ചേര്‍ന്നുനിന്നു.
ആലവട്ടം, കുട, വെഞ്ചാമരവുമു-
ണ്ടായിരങ്ങള് കരം കൂപ്പിനിന്നു
കണ്കുളിര്ത്തു മനമാനന്ദ സാഗരം
ആത്മസായൂജ്യം നുകര്‍ന്നു നിന്നു.
ഗോപുരംമുട്ടുന്ന കല്വിളക്കാകവെ
തിരികത്തി നാളങ്ങള്‍ കണ്മിഴിച്ചു.
ആല്വിളക്കെങ്കിലോ പൊന്‍പ്രഭ തൂകുന്നൊ-
രായിരം നാളങ്ങളായിമാറി
ചുറ്റുവിളക്കുകളൊക്കെ തെളിച്ചതു
നല്നെറുനെയ്യിനാലായിരുന്നു
നെയ്വിളക്കിന് തിരിനാളങ്ങള്‍ തെന്നലില്‍
ആലോലമാലോലമിളകിനിന്നു
അപ്പൊന് പ്രഭയിലഭൗമാനുഭൂതി
നുകരുവാനായതെന് ജന്മപുണ്യം
കണ്ണിന്നമൃതമധുരമാണെന്നുമാ
കണ്ണന്റെ മുന്പിലെ ദീപജാലം
സ്വര്‍ണ്ണക്കൊടിമരം മിന്നും പ്രഭയു-
മതെന്നുമേ ശാന്തിയായ് ഹൃത്തില്‍ നില്പൂ
ഏറ്റമൊടുവിലതൃപ്പുകയും കണ്ടു
നിര്വൃതിമാനമണഞ്ഞുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: