ഉടനെ വലതുകൈ ചുരുട്ടി ഊക്കോടെ ഒന്നിടിച്ചു. കതക് രണ്ടായ് പിളര്‍ന്നു അകത്തേക്ക് മറിഞ്ഞുവീണു. പെട്ടെന്ന് വാതില്ക്കല് ഒരു ഭീമസ്ത്രീരൂപം പുറത്തേക്ക് ചാടിയിറങ്ങിയ ആ സത്വം ഹനുമാനെക്കണ്ട് അലറി. രാത്രിയില്‍ ഒളിച്ചുവന്ന് കതക് തല്ലിപ്പൊളിച്ച് അകത്തുകയറാന്‍ ശ്രമിക്കുന്ന കള്ളനായ നീ ആരാണ്? ദേവാസുരന്മാര്‍ക്കോ മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഞാനറിയാതെ വരാന്‍ പറ്റാത്ത ഇവിടെവന്ന നീ ആരാണ്? എന്താണ് കാരണം? ഇങ്ങനെ ചോദിച്ചുകൊണ്ട് ഹനുമാനെ കയ്യോങ്ങി അടിച്ചു? കാര്യം പന്തിയല്ലെന്ന് തോന്നിയെങ്കിലും സന്ദര്‍ഭവൈപരീത്യം കണക്കിലെടുത്ത് ഉചിതജ്ഞനായ ഹനുമാന് വലതുകൈകൊണ്ട് അവളുടെ അടി തടുത്ത് തന്റെ ഇടതുകൈകൊണ്ട് അവളുടെ വലതു കപോലത്തില്‍ ഒരടിവെച്ചുകൊടുത്തു. അവളുടെ മുഖം ഇടത്തോട്ടല്പം ചരിഞ്ഞു.
അവള് മലര്‍ന്നടിച്ച് നിലത്തുവീണു. അവള് വീണതുകണ്ട് അനുകമ്പാപൂര്‍വ്വം അദ്ദേഹം അവളെ പിടിച്ചെഴുന്നേല്പിച്ചു. ഹനുമാന്റെ ഇടതുമുഷ്ടി പ്രഹരത്തില്‍ മുഖത്ത് ചോര വമിച്ചെങ്കിലും അവള്‍ക്ക് സന്തോഷമുണ്ടായി. തന്നെ അടിച്ച ആ മഹാവീരന്റെ ഇടതുകരതലം പിടിച്ച് സന്തോഷപൂര്‍വ്വം ചുംബിച്ചശേഷം കൈകൂപ്പിനിന്നുകൊണ്ട് അവള് പറഞ്ഞു. അങ്ങയുടെ ബാഹുബലം ഞാന്‍ അനുഭവിച്ചറിഞ്ഞു. വീരാഗ്രേസരനായ അവിടുന്നാരാണ്? ഞാന്‍ ലങ്കാ ഗോപുര രക്ഷിണിയായ ലങ്കാ ലക്ഷ്മിയാണ്. അങ്ങയോട് ആദ്യം ഞാന്‍ കാണിച്ച അവിവേകം ക്ഷമിക്കണം.
ഹനുമാന് പറഞ്ഞു. ഞാന്‍ ശ്രീരാമദൂതനായ ഹനുമാനാണ്. സീതാദേവിയെ അന്വേഷിച്ച് ഇവിടെ വന്നുചേര്‍ന്നു. എനിക്ക് ദേവിയെക്കുറിച്ചും ഭവതിയെപ്പറ്റിയും ലങ്കയെ അധികരിച്ചും ഉള്ള വിവരങ്ങള്‍ അറിയണം. സ്ത്രീ താഡനം അനുചിതമായിപ്പോയെന്നറിയാം ഞാന്‍ ചെയ്ത സാഹസത്തെ ക്ഷമിക്കുക.
മഹാത്മാവെ, ഞാന്‍ ഭാഗ്യവതിയായി. ഇപ്പോള്‍ ഇവിടെ നടന്നത് തികച്ചും വിധിവിഹിതമാണ്. ബ്രഹ്മാവ് ഇതിനെക്കുറിച്ച് എന്നോട് മുന്നേ അരുളിച്ചെയ്തിരുന്നു. അഷ്ടലക്ഷ്മികളില്‍ ഒരുവളായ വിജയലക്ഷ്മിയാണ് ഞാന്‍. ഒരു അശ്രദ്ധമൂലം രാവണന്റെ ഗോപുരം കാത്ത് വാഴുവാനുള്ള ശാപം എനിക്ക് ലഭിച്ചു. വിനയപൂര്‍വം ശാപവിമോചനയാചനം നടത്തിയപ്പോള്‍ രാവണാപഹൃതയാകുന്ന രാമപത്നിയെത്തിരക്കി ഹനുമാനെന്നൊരു വാനരവീരന് ലങ്കയിലെത്തുമെന്നും നീ അവനെ തടഞ്ഞുനിര്‍ത്തുമ്പോള്‍ അവന് നിന്നെ അടിച്ചുവീഴ്ത്തും. അപ്പോള്‍ നിനക്ക് ശാപമോചനം ലഭിക്കുമെന്നും ബ്രഹ്മാവ് അനുഗ്രഹിച്ചിരുന്നു.
സീതാദേവി ഈ ലങ്കയിലുണ്ട്. രാവണന്റെ അന്തഃപുരത്തോടനുബന്ധിച്ചുള്ള അശോകോദ്യാനത്തിലാണിരിക്കുന്നത്. ഇവിടേനിന്നും നേരെ തെക്കോട്ട് ചെന്നാല്‍ രാവണരാജധാനി കാണാം. അതിന്റെ അല്പം വടക്കുമാറി അന്തഃപുരം. അന്തഃപുരത്തിന്റെ പിന്‍ഭാഗത്ത് അശോകോദ്യാനം. എല്ലാ ഭാഗങ്ങളിലും ഉറപ്പേറിയ മതില്‍ക്കെട്ടുകളും കാവല്‍ പട്ടാളങ്ങളുമുണ്ട്. പട്ടാളങ്ങളെ മയക്കുന്നതിന് ഒരു നിദ്രാമന്ത്രം ഞാന്‍ ഉപദേശിച്ചുതരാം. അങ്ങേക്ക് നിഷ്പ്രയാസം കാര്യസാദ്ധ്യം കൈവരും.
ലങ്കയെപ്പറ്റിയുള്ള ഒരു വിവരണം തരുന്നതിന്ന് ഇവിടെ ചിരപരിചിതയായ എനിക്കുപോലും അസാദ്ധ്യമാണ്. സീതാദേവിയെ ദര്‍ശിച്ചശേഷം ഇവിടമെല്ലാം ആകെയൊന്ന് ചുറ്റിസഞ്ചരിച്ച് എല്ലാം മനസ്സിലാക്കി ശ്രീരാമചന്ദ്രനെ അറിയിക്കുക എന്നു പറഞ്ഞ് ലങ്കാലക്ഷ്മി ഹനുമാനോട് യാത്രപറഞ്ഞ് ലങ്ക വെടിഞ്ഞു.
ലങ്കാലക്ഷ്മി വിടവാങ്ങിയശേഷം വാതാത്മജന്‍ സ്വപിതാവിനെ അനുസ്മരിക്കുകയും കൃശഗാത്രനായി ലങ്കയുടെ ഉത്തരഗോപുരംകടന്ന് രാജനഗരിയില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോള്‍ പൂമണവും വഹിച്ചുകൊണ്ട് മന്ദമാരുതന് ആ രാജവീഥിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. സുഗന്ധവാഹിയായ ആ കാറ്റ് വീശിവരുന്നവഴിക്കഭിമുഖമായി ഹനുമാന് മുന്നോട്ട് യാത്ര തുടര്‍ന്നു. ആ യാത്ര ചെന്നെത്തിയത് അശോകവനികയില്‍ തന്നെയായിരുന്നു. വെളുക്കെത്തെളിഞ്ഞ പൂനിലാവില്‍ ആ അന്തഃപുരോദ്യാനം നയനാനന്ദകരമായ ഒരു ദൃശ്യം തന്നെയായിരുന്നു. പക്ഷെ ഹനുമാനെ നഗരശോഭയോ ഉദ്യാനഭംഗിയോ തെല്ലും ആകര്‍ഷിച്ചില്ല. സമയനഷ്ടം വരുത്താതെ തന്റെ ലക്ഷ്യസ്ഥാനമായ ശിംശപവൃക്ഷം കണ്ടുപിടിക്കുക എന്നതായിരുന്നു. എല്ലായിടങ്ങളിലും സീതയെ തിരഞ്ഞുകൊണ്ടിരുന്ന ഹനുമാനെ സഹായിക്കാന്‍ പിതാവുതന്നെ തുണച്ചു.
പുഷ്പങ്ങളുടെ ഗന്ധത്താല്‍ ആകര്‍ഷിച്ച് ഹനുമാനെ ഉദ്യാനത്തിലേക്കും ശിംശപവൃക്ഷത്തിലേക്കും അദ്ദേഹം നയിച്ചു. പല വൃക്ഷങ്ങളുടേയും നടുവില്‍ നില്ക്കുന്ന ശിംശപവൃക്ഷം അദ്ദേഹം കണ്ടെത്തി. ആ വൃക്ഷച്ചുവട്ടിലേക്ക് നോക്കിയപ്പോള്‍ ആ വൃക്ഷത്തറയില്‍ ഒരു സ്ത്രീരൂപം ഇരിക്കുന്നു. പഴകിമുഷിഞ്ഞ വസ്ത്രങ്ങളും പൊടിപിടിച്ച് ജടപിടിച്ച മുടിയും ആയി ഒരു കൃശഗാത്രി. പക്ഷെ പ്രകാശകാന്തി പരത്തുന്ന മുഖം. കൂനിക്കൂടിയിരിക്കുന്ന ആ സ്ത്രീരൂപത്തിനുചുറ്റും വികൃതരൂപികളായ നാലഞ്ചു സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് കൂര്‍ക്കംവലിച്ചുറങ്ങുന്നു. ഹനുമാന് വീണ്ടും അതികൃശനായി ആരുമറിയാതെ ശിംശപവൃക്ഷത്തിന്റെ മുകളില്‍ കയറി പച്ചിലമറവില്‍ പതുങ്ങിയിരുന്നു.
സമയം അര്‍ദ്ധരാത്രിയായി സര്‍വത്ര നിലാവ് പരന്നു. പുഷ്പഗന്ധവും വഹിച്ചുകൊണ്ട് മന്ദസമീരണന്‍ സര്‍വത്ര സഞ്ചരിച്ചു. എങ്ങും നിതാന്തനിശ്ശബ്ദത.
അശോകവനികയുടെ തെക്കേ അറ്റത്തുനിന്നും ഒരു ഘോഷയാത്ര വടക്കോട്ട് നീങ്ങി ഉദ്യാനത്തിലേക്കടുക്കുന്നു. നിലാവിന്റെ വെളിച്ചംതന്നെ ധാരാളം മതിയെങ്കിലും അനേകം ദീപയഷ്ടികളും സ്ത്രീകളുടെ അകമ്പടിയോടുംകൂടിയാണ് രാവണന് എത്തിയത്. ആകര്‍ഷകമായ വിധത്തിലുള്ള വേഷസംവിധാനത്താല്‍ സ്വയം അലങ്കൃതനായിരുന്നു ആ രാക്ഷസരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: