ആലപ്പുഴ: പോലീസുകാരുടെ സിപിഎം വിധേയത്വത്തിനെതിരെ പ്രസംഗിച്ച ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി. വി. രാജേഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഒരു വിഭാഗം ആസൂത്രിത നീക്കം തുടങ്ങി. കായംകുളം പത്തിയൂരിലെ സിപിഎം അക്രമത്തിനെതിരെ വ്യാഴാഴ്ച വൈകിട്ട് ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിലെ പ്രസംഗം വിവാദമാക്കി കേസില്‍ കുടുക്കാനാണ് ചില മാദ്ധ്യമങ്ങളുടെ ഒത്താശയോടെ നീക്കം ആരംഭിച്ചത്.
പൊതുയോഗം നടക്കുമ്പോള്‍ പോലീസുദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും തന്നെ രാജേഷിന്റെ പ്രസംഗം പോലീസ് സേനയ്ക്കെതിരെയാണെന്ന് തോന്നിയില്ല. ഒരു പത്രവും ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതുമില്ല. എന്നാല്‍ സേനയിലെ സിപിഎം ഫ്രാക്ഷനില്‍ അംഗങ്ങളായ പോലീസുകാരും ചില ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകരും ഗൂഢാലോചന നടത്തി പ്രസംഗത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി സംപ്രേഷണം ചെയ്ത് വിവാദമാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും സിപിഎം അക്രമികള്‍ക്ക് ഒത്താശചെയ്യുകയും ചെയ്യുന്ന പോലീസുകാര്‍ക്കെതിരെയാണ് രാജേഷ് പ്രസംഗിച്ചത്.
ബിജെപി പ്രവര്‍ത്തകരെ മാത്രം അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്ന നടപടി തുടര്‍ന്നാല്‍ സിപിഎം ഭക്തരായ പോലീസുകാര്‍ പലിശയും പലിശയുടെ പലിശയും കൂട്ടി തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു രാജേഷ് പറഞ്ഞത്. ബിജെപി പ്രവര്‍ത്തകരും നികുതി കൊടുത്താണ് ഇവിടെ ജീവിക്കുന്നത്. പോലീസുകാര്‍ ശമ്പളം വാങ്ങിക്കുന്നത് കെപിസിസി ഓഫിസില്‍ നിന്നോ ഏകെജി സെന്ററില്‍ നിന്നോ അല്ല, സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസുകാരെ കൈകാര്യം ചെയ്യുമെന്ന് രാജേഷ് പ്രസംഗിച്ചെന്നായി ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചരണം.
പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചിട്ടില്ലെന്ന് വി.വി രാജേഷ് പിന്നീട് പറഞ്ഞു. തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പോലീസിന്റെ നിയമലംഘനങ്ങള്‍ നിയമപരമായി നേരിടുമെന്നാണ് താന്‍ പറഞ്ഞതെന്നും രാജേഷ് വ്യക്തമാക്കി. സംഭവത്തില്‍ രാജേഷിനെതിരെ കേസെടുക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ദൃശ്യമാദ്ധ്യമങ്ങളിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കായംകുളം ഡിവൈഎസ്പി ദേവമനോഹര്‍ ജന്മഭൂമിയോട് പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും നിയമോപദേശം ലഭിച്ചശേഷമേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂവെന്നും കായംകുളം എസ്ഐ പറഞ്ഞു.
കഴിഞ്ഞ നിരവധി നാളുകളായി ഒരു വിഭാഗം പോലീസുകാരുടെ ഒത്താശയോടെ സിപിഎമ്മുകാര്‍ പ്രദേശത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുകയാണ്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മുകാരായ പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലത്തിലാണ് സിപിഎമ്മുകാരായ പോലീസുകാരുടെ സ്റ്റേഷന് ഭരണം. കഴിഞ്ഞ ദിവസം കരീലക്കുലങ്ങര പോലീസ് സ്റ്റേഷനില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ മറ്റു സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് സഖാക്കള്‍ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടിലെ സ്ത്രീകളെ പോലും വെറുതെ വിടുകയില്ലെന്നായിരുന്നു ഇവരുടെ ഭീഷണി. എന്നാല്‍ നിയമം കയ്യിലെടുക്കുന്ന പോലീസ് സഖാക്കള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: