ആംസ്റ്റര്‍ഡാം: യൂറോ 2016 യോഗ്യതാ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സിന് അപ്രതീക്ഷിത തോല്‍വി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ അത്ര കരുത്തരല്ലാത്ത ഐസ്ലന്ഡാണ് ഡച്ച് പോരാളികളെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സിഗുഡ്സനാണ് ഐസ്ലന്ഡിന്റെ വിജയഗോള്‍ നേടിയത്. പരാജയത്തോടെ നെതര്‍ലന്‍ഡ്സിന്റെ യോഗ്യതയും തുലാസിലായി. 7 കളികളില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായി നെതര്‍ലന്‍ഡ്സ് മൂന്നാം സ്ഥാനത്താണ്.
കളിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചിട്ടും ഒരിക്കല്‍ പോലും ആര്യന് റോബനും ഡിപെയും ഹണ്ട്ലറും ഉള്‍പ്പെട്ട സൂപ്പര്‍ താരനിരക്ക് ഐസ്ലന്ഡ് വല കുലുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ കളിയുടെ 33-ാം മിനിറ്റില്‍ മാര്‍ട്ടിന്‍സ് ഇന്‍ഡി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും ഡച്ച് പടക്ക് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് ഡച്ച് ടീം കളിച്ചത്. ഇതിന് രണ്ട് മിനിറ്റ് മുമ്പ് റോബന് പരിക്കേറ്റ് കളത്തില്‍ നിന്ന് പിന്‍വാങ്ങിയതും അവര്‍ക്ക് ദോഷം ചെയ്തു. ഐസ്ലന്ഡ് ഗോളിയുടെ മിന്നുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്സിന് വിജയം നിഷേധിച്ചത്. സ്നൈഡറും ഒമ്പതോളം ഷോട്ടുകളാണ് ഐസ്ലന്ഡ് ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തിയത്. അടുത്ത മത്സരത്തില്‍ ഡച്ചിന് എതിരാളികള്‍ തുര്‍ക്കിയാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കസാക്ക്സ്ഥാനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ വിജയം. മിലന് സ്കോഡയുടെ ഇരട്ട ഗോളാണ് ചെക്കിന് വിജയം സമ്മാനിച്ചത്. 74, 86 മിനിറ്റുകളിലായിരുന്നു സ്കോഡയുടെ ഹെഡ്ഡര്‍ ഗോള്‍. 21-ാം മിനിറ്റില്‍ ലോങ്വിനെന്കോയാണ് കസാക്ക്സ്ഥാന്റെ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയും ലാത്വിയയും 1-1ന് സമനില പാലിച്ചു.
വിജയത്തോടെ ഐസ്ലന്ഡ് 7 കളികളില്‍ നിന്ന് 18 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കസാക്ക്സ്ഥാനെ പരാജയപ്പെടുത്തിയാല്‍ ഐസ്ലന്ഡിന് യോഗ്യത ഉറപ്പാക്കാം. 16 പോയിന്റുള്ള ചെക്ക് റിപ്പബ്ലിക്കാണ് ഗ്രൂപ്പില്‍ രണ്ടാമത്.
ഗ്രൂപ്പ് ബിയില്‍ സൈപ്രസിനെ പരാജയപ്പെടുത്തി വെയ്ല്‍സും യോഗ്യതക്കരകിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെയ്ല്‍സ് സൈപ്രസിനെ കീഴടക്കിയത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ 82-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത്ത് ബെയ്ലാണ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വെയ്ല്‍സിന്റെ വിജയഗോള്‍ നേടിയത്. അടുത്ത കളിയില്‍ വെയ്ല്‍സ് ഞായറാഴ്ച ഇസ്രയേലിനെ നേരിടും. ഈ കളിയില്‍ വിജയിച്ചാല്‍ വെയ്ല്‍സിന് യൂറോ യോഗ്യത നേടാം. മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബോസ്നിയ ഹെര്‍സഗോവിനയെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.
കളിയുടെ 15-ാം മിനിറ്റില്‍ എഡിന് സെക്കോയിലൂടെ ബോസ്നിയ മുന്നിലെത്തി. എന്നാല്‍ 23-ാം മിനിറ്റില്‍ ഫെല്ലാനി, 43-ം മിനിറ്റില്‍ കെവിന് ഡി ബ്ര്യൂയന്, 78-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഈഡന് ഹസാര്‍ഡ് എന്നിവര്‍ ലക്ഷ്യം കണ്ടതോടെ വിജയം ബല്‍ജിയത്തിനൊപ്പം. 7 കളികളില്‍ നിന്ന് 14 പോയിന്റുമായി ബെല്‍ജിയം രണ്ടാം സ്ഥാനത്ത്. അടുത്ത കളിയില്‍ സൈപ്രസ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. മറ്റൊരു കളിയില്‍ ഇസ്രായേല്‍ 4-0ന് അന്‍ഡോറയെ പരാജയപ്പെടുത്തി. 12 പോയിന്റുള്ള ഇസ്രയേല്‍ ഗ്രൂപ്പില്‍ മൂന്നാമത്.
ഗ്രൂപ്പ് എച്ചില് കരുത്തരായി ഇറ്റലി കഷ്ടിച്ച് വിജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ദുര്‍ബലരായ മാള്‍ട്ടയെയാണ് അവര്‍ മറികടന്നത്. കളിയുടെ 69-ാം മിനിറ്റില്‍ ഗ്രസിയാനോ പെല്ലെ വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ നോര്‍വേ 1-0ന് ബള്‍ഗേറിയയെ പരാജയപ്പെടുത്തി. 50-ാം മിനിറ്റില്‍ വിഗാര്‍ഡ് ഫോറന് നോര്‍വേയുടെ വിജയഗോള്‍ നേടി. മറ്റൊരു കളിയില്‍ അസര്ബെയ്ജാന് കരുത്തരായ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പില്‍ 7 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി ഇറ്റലി ഒന്നാം സ്ഥാനത്തേക്ക് കയറി. ക്രൊയേഷ്യക്കും 15 പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതാണ്. 13 പോയിന്റുമായി നോര്‍വേ മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: