ന്യൂജേഴ്സി: ബ്രസീല്‍ ഫുട്ബോള്‍ ടീം ഇന്ന് വീണ്ടും കളിക്കളത്തില്‍. കോപ്പ അമേരിക്കയിലെ മോശം പ്രകടനത്തിനുശേഷം ആദ്യമായാണ് ബ്രസീല്‍ ടീം കളത്തിലിറങ്ങുന്നത്. ന്യൂജേഴ്സിയെ റെഡ് ബുള്‍ അരീനയില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ കോസ്റ്ററിക്കയാണ് കാനറികളുടെ എതിരാളികള്‍.
കഴിഞ്ഞ ലോകകപ്പിനുശേഷം പുതിയ കോച്ചായി സ്ഥാനമേറ്റ ദുംഗയുടെ കീഴില്‍ അപരാജിതരായി 11 മത്സരങ്ങള്‍ കളിച്ച ബ്രസീലിന് പക്ഷേ കോപ്പയില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയയാണ് കാനറികളുടെ വിജയക്കുതിപ്പിന് തടയിട്ടത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയോട് ഷൂട്ടൗട്ടിലും പരാജയപ്പെട്ട് പുറത്തുപോകാനായിരുന്നു ബ്രസീലിന്റെ വിധി. ഈ പരാജയങ്ങളില്‍ നിന്ന് മുക്തി നേടി വിജയപാതയില്‍ തിരിച്ചെത്തുക എന്നതായിരിക്കും ഇന്ന് ദുംഗയുടെയും ബ്രസീലിന്റെയും ലക്ഷ്യം. എട്ടിന് അമേരിക്കയുമായും ബ്രസീല്‍ സൗഹൃദ മത്സരം കളിക്കും.
ഇന്നത്തെ മറ്റ് സൗഹൃദ മത്സരങ്ങളില്‍ ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും റണ്ണേഴ്സപ്പായ അര്‍ജന്റീന ബൊളീവിയയുമായും കോപ്പ ചാമ്പ്യന്മാരായ ചിലി പരാഗ്വെയുമായും കളിക്കും. അമേരിക്ക-പെറു, പനാമ-ഉറുഗ്വെ, മെക്സിക്കോ-ട്രിനിഡാഡ് മത്സരങ്ങളും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: