തൃശൂര്‍: രോഗം മൂലം ചത്ത കാളക്കൂറ്റന്റെ വയറ്റില്‍ നിന്ന് അമൂല്യമായ ഗോരോചനക്കല്ല് ലഭിച്ചു. അര കിലോ തൂക്കം വരുന്ന കല്ലിന് പത്ത് ലക്ഷം രൂപ വിലമതിക്കുമെന്നാണ് പറയുന്നത്.
വടക്കേചിറക്കു സമീപം അറ്റ്ലസ് രാമചന്ദ്രന്റെ സ്ഥലത്തു കെട്ടിയിരുന്ന കാളക്കൂറ്റന് കഴിഞ്ഞ ദിവസമാണ് ചത്തത്. തുടര്‍ന്ന് മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയപ്പോഴാണ് പിത്തസഞ്ചിയില്‍ നിന്നും ഗോരോചന കല്ല് ലഭിച്ചത്. പശുക്കളില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന പ്രതിഭാസമാണ് ഗോരോചന കല്ലെന്ന് വെറ്ററിനറി ഡോക്ടര്‍ പി.ബി. ഗിരിദാസ് പറഞ്ഞു. സമീപകാലത്തൊന്നും ഗോരോചനക്കല്ല് ലഭിച്ച അനുഭവമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഏറെ ആയുര്‍വ്വേദ ഔഷധമൂല്യമുള്ളതാണ് ഗോരോചനം. രക്തസമ്മര്‍ദ്ദത്തിനും അത്യുത്തമമാണ്. കണ്ണെഴുതാനും ഇതുകൊണ്ടുള്ള ഉപോല്പന്നം ഉപയോഗിക്കാറുണ്ട്.
രണ്ട് വര്‍ഷം മുമ്പ് കമ്പി കുടുക്കിട്ട് പിടികൂടിയ കാളയുടെ മുന്‍കാലിലെ കുളമ്പ് അറ്റ് പോയതിനെതുടര്‍ന്ന് പഴുപ്പ് ബാധിച്ച് അവശനിലയിലായിരുന്നു. തുടര്‍ന്ന് തൃശൂരിലെ പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍(പോസ്)പ്രവര്‍ത്തകര്‍ കാളയെ ഏറ്റെടുത്തു ചികിത്സ നല്കി സംരക്ഷിക്കുകയായിരുന്നു. വടക്കുംനാഥ ക്ഷേത്രത്തില്‍ കെട്ടിയിട്ട് എട്ട് മാസമാണ് ചികില്‍സ നടത്തിയത്. വെറ്ററിനറി ആശുപത്രിയിലെ ഡോ. തങ്കച്ചന്, ഡോ. ലത, ഡോ. തിലകന് എന്നിവരായിരുന്നു കാളയെ ചികിത്സിച്ചത്. രോഗം മാറി കുളമ്പ് വീണ്ടും വന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പോസ് പ്രവര്‍ത്തകര്‍ കാളയെ സ്വതന്ത്രനാക്കി.
പിന്നീട് മറ്റൊരു മൃഗസ്നേഹികളുടെ സംഘടന അറ്റ്ലസ് രാമചന്ദ്രന്റെ പറമ്പില്‍ കെട്ടിയിട്ട് തീറ്റ നല്കി സംരക്ഷിച്ചുവരികയായിരുന്നു. അത്യപൂര്‍വ്വവും അമൂല്യവുമായ കല്ല് വെറ്ററിനറി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം വെച്ചെങ്കിലും കാളയെ തീറ്റ നല്കി സംരക്ഷിച്ചിരുന്ന പ്രകൃതി സ്നേഹി പ്രവര്‍ത്തകര്‍ അതിന് തയ്യാറായില്ല.
സംരക്ഷകരായ തങ്ങള്ക്കവകാശപ്പെട്ടതാണിതെന്നാണ് ഇവരുടെ വാദം. ഇതിനിടെ പോസ് സെക്രട്ടറി കണ്ണന് ഉള്‍പ്പടെ പ്രവര്‍ത്തകര്‍ ഇടപെട്ട് ഗോരോചനക്കല്ല് കോര്‍പ്പറേഷനു അവകാശപ്പെട്ടതാണെന്ന തര്‍ക്കം ഉന്നയിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്റെ വെറ്ററിനറി സര്ജന് ഡോ. മിഥുന് ഗോരോചനക്കല്ല് ഏറ്റെടുത്തു. സിനിമാപാട്ടില്‍ മാത്രം കേട്ട് പരിചയമുള്ള അമൂല്യമായ ഗോരോചനക്കല്ല് ലഭിച്ചതിന്റെ കൗതുകത്തിലാണ് മൃഗഡോക്ടര്‍മാരും മൃഗസ്നേഹികളും. ഗോരോചനക്കല്ല് സംരക്ഷിച്ച് പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും ഇനിയും തീരുമാനമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: