ന്യൂദല്‍ഹി: അഞ്ച്, എട്ട് ക്ലാസുകളിലേക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനം നടത്തിയ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ക്ലാസുകള്‍ തുടരാമെന്ന് സുപ്രീംകോടതി. എല്‍പി സ്കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും യുപി സ്കൂളുകളില്‍ 8-ാം ക്ലാസിലേക്കും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള സ്കൂളുകളുടെ ഘടനയിലെ വ്യത്യാസം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് എം.വൈ ഇക്ബാല്‍, സി.നാഗപ്പന് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്‍പി സ്കൂള്‍ 5-ാം ക്ലാസ് വരെയും യുപി സ്കൂള്‍ 8വരെയുമാണ്. ആറുവയസ്സു മുതല്‍ 14 വയസ്സുവരെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയിട്ടുമുണ്ട്. ഇതനുസരിച്ച് 5ലേക്കും 8ലേക്കും കേരളത്തിലെ ചില എല്‍പി,യുപി സ്കൂളുകള്‍ പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം എല്‍പി സ്കൂള്‍ 4വരെയും യുപിസ്കൂള്‍ 7വരെയുമാണ്.
5ലും 8ലും പ്രവേശനം നടത്തിയ മാനേജ്മെന്റുകളുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ മാനേജ്മന്റുകള് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സംസ്ഥാന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് പത്തോളം സ്കൂള്‍ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: