ഗുരുവിന് മഹനീയമായ സ്ഥാനം നല്‍കുന്നത് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ മൂല്യബോധത്തിന്റെ പ്രതിഫലനമാണ്. പല രാജ്യങ്ങളിലും അധ്യാപകരെ ആദരിക്കാനും ആ പാരമ്പര്യത്തില്‍ അഭിമാനം ജനിപ്പിക്കാനും അധ്യാപകദിനങ്ങള്‍ ആചരിച്ചുവരുന്നു. ആഷാഢ പൂര്ണി അഥവാ വ്യാസജയന്തിയായ ഗുരുപൂര്‍ണിമയാണ് ഭാരതത്തില്‍ പരമ്പരാഗത ഗുരുവന്ദനത്തിനും ഗുരുപൂജക്കും തെരഞ്ഞെടുത്തിരുന്ന ദിവസം. എന്നാല്‍ ലോക അധ്യാപക ദിനമായ ഒക്ടോബര്‍ അഞ്ചിനും ഗുരുപൂര്‍ണിമയ്ക്കും പുറമെ ദേശീയ അധ്യാപക ദിനമായി സെപ്തംബര്‍ അഞ്ച് ആഘോഷിച്ചുവരുന്നു. അധ്യാപകനും വിദ്യാഭ്യാസ ചിന്തകനും ദാര്‍ശനികനും സര്‍വോപരി ഭാരതത്തിന്റെ രാഷ്ട്രപതിയുമായിരുന്ന സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.
1962 ല്‍ അദ്ദേഹം ഭാരതത്തിന്റെ ദ്വിതീയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ആ സമയത്ത് ശിഷ്യന്മാര് ഒത്തുചേര്‍ന്ന് ഗുരുനാഥന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കാന്‍ ആലോചിച്ചു. അത് അദ്ദേഹവുമായി പങ്കുവയ്ക്കുകയും ചെയ്തു. തന്റെ ജന്മദിനം ആര്‍ഭാടമായി ആഘോഷിക്കേണ്ടതില്ലെന്നും അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ മുഴുവന്‍ അധ്യാപകര്‍ക്കുംവേണ്ടി ആ ദിവസം ആഘോഷിച്ചുകൊള്ളാനും അദ്ദേഹം നിര്‍ദ്ദേശിച്ചത്രെ! അങ്ങനെയാണ് സെപ്തംബര്‍ അഞ്ച് ദേശീയ അധ്യാപകദിനമായത്.
അധ്യാപക ദിനത്തിനും ഗാന്ധിജയന്തിയോടെ ആരംഭിച്ചിരുന്ന സേവനവാരത്തിനുമെല്ലാം കാലം കരിനിഴല്‍ വീഴ്ത്തിയത് മുതിര്‍ന്ന തലമുറ ഗൃഹാതുരതയോടെയാവും അയവിറക്കുന്നത്. എന്നാല്‍ ഒരു തിരിച്ചുവരവിന്റെ ശംഖധ്വനി ഇന്ന് അന്തരീക്ഷത്തില്‍ മുഖരിതമാണ്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി ഭാരതത്തിലെ ലക്ഷക്കണക്കിന് കുട്ടികളുമായാണ് അധ്യാപകജീവിതത്തിന്റെ മഹത്വം പങ്കുവച്ചത്. ”അധ്യാപനം കേവലം ഒരു തൊഴില്‍ അല്ല; അത് സമൂഹത്തെ ദിശകാണിക്കുന്ന, നയിക്കുന്ന ഉത്തരവാദിത്വമാണ്. അതുകൊണ്ട് നമ്മള് നമ്മുടെ അധ്യാപകരെ വന്ദിക്കാന്‍, ആദരിക്കാന്‍ വീണ്ടും തയ്യാറാവണം.
ലോകത്തിന് വഴികാട്ടിയാവുന്ന അറിവിന്റെ ഖനികള്‍ തുറന്നിടുന്ന അധ്യാപകരിലൂടെ ഭാരതം അതിന്റെ നഷ്ടപ്പെട്ട ലോകഗുരുസ്ഥാനം വീണ്ടെടുക്കണം.” ഈ വാക്കുകള്‍ അധ്യാപക സമ്മേളനത്തിലെ ഉദ്ഘാടന ഭാഷണത്തില്‍ അല്ല അദ്ദേഹം നടത്തിയത്. ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളുടെ മുമ്പിലാണ്. ആ വിദ്യാര്‍ത്ഥി സമൂഹത്തില്‍ സ്വന്തം ഗുരുവിനോടുള്ള സ്നേഹം, ബഹുമാനം, കടപ്പാട് സൃഷ്ടിക്കുന്നതിലൂടെ നഷ്ടപ്പെട്ട ഗുരു-ശിഷ്യ ബന്ധം മാത്രമല്ല വീണ്ടെടുക്കാന്‍ കഴിയുക, മറിച്ച് 21-ാം നൂറ്റാണ്ടിനെ ഒരു വിജ്ഞാന സമൂഹമാക്കാന്‍ കഴിയുമെന്ന ദൃഢവിശ്വാസമാണ് പ്രധാനമന്ത്രിയുടെ വാക്കില്‍ പ്രതിധ്വനിക്കുന്നത്.
അധ്യാപക ദിനം ഓരോ അധ്യാപകനും ഒരു ആത്മനിരീക്ഷണത്തിനുള്ള അവസരമാണ്. ഇന്നത്തെ തലമുറക്ക് മാതൃകകള്‍ ഇല്ല എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ അധ്യാപകന് ഭാരതത്തില്‍ മാതൃകകള്‍ക്ക് കുറവില്ല.
ഡോ.രാധാകൃഷ്ണന്റെ ജീവിതം തന്നെ നമ്മുടെ മുന്നിലുണ്ട്. 1888 സെപ്തംബര്‍ അഞ്ചിന് തമിഴ്നാട്ടില്‍ ജനിച്ച രാധാകൃഷ്ണന്റെ ജീവിതം അധ്യയനത്തിനും അധ്യാപനത്തിനുമായുള്ള ഒരു സമര്‍പ്പിതജീവിതമായിരുന്നു. ദര്‍ശനശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ മദ്രാസ് സര്‍വകലാശാലക്ക് കീഴില്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ 1909 ല്‍ അധ്യാപകനായിരുന്ന അദ്ദേഹം മദ്രാസ് സര്‍വകലാശാലയിലും കൊല്‍ക്കത്ത സര്‍വകലാശാലയിലും ആന്ധ്രാ സര്‍വകലാശാലയിലും ബനാറസിലും ഉന്നതപദവികളില്‍ തിളങ്ങി. ബ്രിട്ടീഷുകാര്‍ സര് പദവി നല്കി ആദരിച്ചു. യുനസ്കൊയിലെ ഭാരതപ്രതിനിധിയായും സര്‍വകലാശാല വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷനായും അദ്ദേഹം നല്കിയ സംഭാവനകള്‍ അമൂല്യമാണ്.
ഭാരതത്തിന്റെ പുനരുദ്ധാനത്തിന് സര്‍വകലാശാല വിദ്യാഭ്യാസം പുനര്‍രചിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് പഠനമാധ്യമം ഭാരതീയ ഭാഷകളില്‍ ആക്കുകയെന്ന വിപ്ലവകരമായ ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. നമുക്ക് അതിന് സാധിച്ചില്ല. എന്നാല്‍ പിന്നീട് പല രാജ്യങ്ങളും അധിനിവേശ ഭാഷകളെ നിരാകരിച്ച് സ്വന്തം ഭാഷയെ ഉന്നതവിദ്യാഭ്യാസത്തിന്റെ നട്ടെല്ലാക്കി. അവരെല്ലാമാണ് ഇന്ന് ലോകത്ത് വികസനത്തിന്റെ നാലുവരിപ്പാതയില്‍ സഞ്ചരിക്കുന്നത്.
അധ്യാപകനെ തയ്യാറാക്കുന്ന കാര്യത്തിലും അദ്ദേഹം ദേശീയ ദൗത്യം പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പ്രഗത്ഭരെയും അഭിരുചിയും സ്ഥിരോത്സാഹവും രാജ്യസ്നേഹവുമുള്ളവരേയുമാണ് അധ്യാപകരായി തെരഞ്ഞെടുക്കേണ്ടത് എന്നും അതിന് സര്‍വകലാശാല വിദ്യാഭ്യാസത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ന് സാഹചര്യവശാല്‍ അധ്യാപകവൃത്തിയിലേക്ക് തള്ളിവിടപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. സര്‍വകലാശാല വിദ്യാഭ്യാസത്തില്‍ 60 ശതമാനം പുതിയ അധ്യാപകരും വേണ്ടത്ര യോഗ്യത നേടിയിട്ടില്ലെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എല്ലാതലത്തിലും ഉത്തമരായ അധ്യാപകരെ വാര്‍ത്തെടുക്കാനുള്ള പദ്ധതിയെക്കുറിച്ച് അടുത്തകാലത്ത് ദേശീയതലത്തില്‍ ഗൗരവമായ ചര്‍ച്ചകളും മറ്റും തുടങ്ങി എന്നത് ഏറെ ആശാവഹമാണ്. കുട്ടികളുടെ മനസ്സില്‍ അധ്യാപകന്റെ ഭവ്യപ്രതിബിംബം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങിയത് അധ്യാപകര്‍ക്കും പ്രേരണാദായകമാണ്. കഴിഞ്ഞവര്‍ഷം കുട്ടികളുമായി സംസാരിക്കുന്നതിനിടയില്‍ ജപ്പാനിലെ തന്റെ അനുഭവം അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കയുണ്ടായി. അവിടെ പ്രായോഗികതലത്തില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് സഹായിയും സഹപ്രവര്‍ത്തകനും രക്ഷിതാവുമാണ്.
ഭാരതത്തിലും അത്തരം നിരവധി അധ്യാപകര്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ മുഖ്യസ്ഥാനത്ത് ഉണ്ടാവുമെന്ന് തീര്‍ച്ചയാണെങ്കിലും, അത്തരം അധ്യാപകരെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍ നമുക്കില്ല. അതാണ് ഇന്നത്തെ ഒരു പ്രധാന വിഷയം ആവേണ്ടത്. അധ്യാപക പരിശീലനം അതിനായി ഉടച്ചുവാര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യോഗയും ഭാരതീയ വിജ്ഞാനപാരമ്പര്യത്തെക്കുറിച്ചുള്ള അറിവും നമ്മുടേതായ ബോധനരീതികളും ഓരോ അധ്യാപകരിലും പുതിയ രൂപഭാവങ്ങള്‍ സൃഷ്ടിക്കും.
നമുക്കുവേണ്ട വിദ്യാഭ്യാസത്തെക്കുറിച്ച് നാം ആണയിട്ട് പറയാറുണ്ട്.
സ്വഭാവരൂപീകരണം സാധ്യമാക്കുന്ന, സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തമാക്കുന്ന സമഗ്രവികാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസം. എന്നാല്‍ ഇന്നും 19-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിച്ച ‘വിദ്യാഭ്യാസ’ പദ്ധതിയില്‍ നമ്മുടെ വിദ്യാഭ്യാസവും അതിന്റെ പദ്ധതികളും തളച്ചിടപ്പെട്ടിരിക്കുന്നു. അധ്യാപകനും അതിന്റെ ഊരാക്കുടുക്കില്‍ തന്നെ! സ്വഭാവരൂപീകരണം നടക്കണമെങ്കില്‍ സ്വഭാവവൈശിഷ്ട്യം പുലര്‍ത്തുന്ന അധ്യാപകര്‍ ഉണ്ടാവണം. കുട്ടിളെ നിരീക്ഷിക്കുന്ന, നിയന്ത്രിക്കുന്ന അധ്യാപകരില്‍നിന്നും, കുട്ടികള്‍ക്ക് മാതൃകയാവുന്ന, ഉള്‍പ്രേരണ നല്കുന്ന അധ്യാപകന് ആവട്ടെ! സമൂഹവും വിദ്യാര്‍ത്ഥികളും ഈ രാഷ്ട്രവും ‘ഗുരു ഉത്സവത്തിലൂടെ’ പ്രണാമങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ ഭാരതത്തിന്റെ ഗുരുപാരമ്പര്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അതിലേക്ക് സ്വയം ഉയരാന്‍ എല്ലാവര്ക്കും സാധിക്കുമാറാകട്ടെ! സ്വാമി വിവേകാനന്ദന് വരച്ചുകാട്ടിയ അധ്യാപകന്, മദനമോഹന മാളവ്യ പരിശീലിപ്പിച്ചെടുത്ത അധ്യാപകര്‍, ഡോ.രാധാകൃഷ്ണന് ജീവിച്ചുകാട്ടിയ അധ്യാപക മാതൃക നമ്മുടെ ഹൃദയത്തില്‍ ദീപ്തമാകട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: