ദ്വാപരയുഗസ്മരണകളാല് മലനാടിന് സുകൃതമണയുന്ന ജന്മാഷ്ടമി ദിനമാണിന്ന്.നടവഴികളിലും ഇടവഴികളിലും നഗരചത്വരങ്ങളിലും വിശ്വമോഹനമായ ഒരു ബാല്യത്തിന്റെ ആഹ്ലാദമുഹൂര്ത്തങ്ങളെ ജനമനസ്സുകളില്‍ ആലേഖനം ചെയ്യുന്ന സുദിനം.ഉപാധികളില്ലാത്ത ധാര്‍മികജീവിതത്തിന്റെ ആകെത്തുകയാണ് ഭഗവാന് ശ്രീകൃഷ്ണന്. ഒരു രാഷ്ട്രത്തേയും സംസ്കാരത്തേയും താങ്ങിനിറുത്തുന്ന മഹോദാരമായ ധാര്‍മികശക്തി ഏതോ, ആ രാഷ്ട്രത്തിന്റെ പരമാണുപൊരുളിലും സ്പന്ദിക്കുന്ന വികാരവിസ്മയമേതോ അതാണ്, അഭയകരനായ കൃഷ്ണന്. അര്‍ത്ഥവും സേനയും കേവലം അലങ്കാരപരിഛേദങ്ങളായി പിന്നാമ്പുറങ്ങളില്‍ കാത്തുനില്ക്കുമ്പോള് ജൈത്രയാത്ര നടത്തുന്ന ഭാരതത്തിന്റെ ആദ്ധ്യാത്മിക മനസ്സിന്റെ ആകെത്തുകയാണ് ഗീതാകാരനായ ഭഗവാന്.
ജീവിതത്തെ ഒരു മന്ദസ്മിതംകൊണ്ട് കീഴടക്കാമെന്ന് തെളിയിച്ച വിസ്മയമാണ് ശ്രീകൃഷ്ണന്. കംസകാരാഗൃഹത്തിലെ പിറവിതൊട്ട് നടമാടിയ എല്ലാ വെല്ലുവിളികളേയും നേരിട്ട ആ ധീരത വിവരണാതീതമാണ്. മരണപ്രതീതിയിലാണ് ഭഗവാന്റെ ജനനംപോലും. ജീവിതം കരയാനുള്ളതല്ലെന്ന വലിയ പാഠം മാനവകുലത്തിന് സമ്മാനിച്ച ആചാര്യനാണ് ശ്രീകൃഷ്ണന്. ആ ജീവിതം ആകെ ആനന്ദമയമാണ്. കൂടുകൂട്ടാനും സന്തോഷം പങ്കുവയ്ക്കാനും കുസൃതികളിലേര്പ്പെടാനും കണ്ണീര് തുടയ്ക്കാനും വൈകൃതങ്ങളകറ്റാനും അര്‍ഹമായ പ്രത്യുത്തരം കൊടുക്കാനും അങ്ങനെ മനുഷ്യജീവിതം സമ്പൂര്‍ണമാക്കാനും ഭഗവാന് പഠിപ്പിച്ചു. താന്‍ അധിവസിക്കുന്ന നാടിനെ സ്വന്തം കുടുംബമാക്കി അവിടുത്തെ മലയും പുഴയും മാമരങ്ങളും നാല്ക്കാലികളും കുടുംബക്കാരായി. അങ്ങനെ വസുധൈവ കുടുംബകമെന്ന ഭവ്യഭാവന ആ ജീവിതംകൊണ്ട് തളിര്‍പ്പിച്ചു. വിരല്‍ത്തുമ്പില്‍ പര്വതക്കുടചൂടി നാടിനെ മുടിച്ച അതിവൃഷ്ടിയെ അമര്‍ച്ചചെയ്തും കടമ്പുമരങ്ങളെ പൂചൂടിച്ചും മരങ്ങളെ പൂജിച്ച് പുഴയ്ക്ക് പുനര്ജന്മം കൊടുത്തും അകിടുകളില്‍നിന്ന് പാല് നുകര്‍ന്നും ആ ജീവിതം ധന്യത തേടി. ആയിരംകൊമ്പുള്ള മാമരം ആറ്റിലൊലിച്ച് വരുന്നതുപോലെ പുഴയെ രണ്ടായി പകുത്ത് മുങ്ങിപ്പൊങ്ങുന്ന സഹസ്രഫണ കരിനാഗം കാളിയന്റെ ഫണശ്രേണികളില് നടനം ചെയ്ത മണിവര്ണന് ഈ കര്മഭൂമിയുടെ പിഞ്ചുകാല്‍ തന്നെയാണ്.
ഭഗവാന് പരിസ്ഥിതിവാദിയും ജനപ്രിയനുമാണെന്ന് തെളിയിക്കുന്ന കാഴ്ചകള്‍ വിരളമല്ല. ബ്രഹ്മാണ്ഡമൊട്ടാകെ ഒതുങ്ങുന്ന കുട്ടിയ്ക്ക് എച്ചില് പാത്രത്തിലെ ചീരയില കഷ്ണം അന്നമായതും നെല്ലുകലര്ന്ന അവില്‍പ്പൊതി അമൃതസമാനമായതും ആ ജീവിതത്തിന്റെ യോഗേശ്വരത്വംകൊണ്ടാണ്. മണ്ണുതിന്ന് മണ്ണിന്റെ പുണ്യമറിയിച്ചതും മറ്റൊന്നുകൊണ്ടല്ല. നരകാസുരന്റെ യാഗശാലയില്‍നിന്ന് മോചിപ്പിക്കപ്പെട്ട പതിനാറായിരത്തില്‍പ്പരം നാരിമാരും കൗരവസഭയില്‍ ഉയര്‍ന്നുകേട്ട ദീനരോദനവും ആ തരളസ്നേഹത്തിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ സമാശ്വാസംകൊണ്ടവരാണ്. വാസുദേവനായി, അമ്പാടിക്കണ്ണനായി, രാധാമാനസചോരനായി, കാളിയമര്‍ദ്ദകനായി, വേണുഗോപാലനായി, ഗോവര്‍ദ്ധന ധാരിയായി, പാര്‍ത്ഥസാരഥിയായി, സുദര്‍ശനചക്രധാരിയായി, മഥുരനാഥനായി ഒരു ജനതയെ കൂട്ടിയിണക്കി അവരുടെ അകക്കണ്ണ് തുറപ്പിച്ച് കാലത്തിന്റെ കടമ നിറവേറ്റി കാരുണ്യവര്‍ഷം ചൊരിയുന്ന ഭഗവാന്റെ ജീവിതം ആകെ ചേര്‍ത്തുവച്ച് ഈ നാടിന്റെ കുതിപ്പും കിതപ്പും തിരിച്ചറിയാം. ഒരു തുണ്ട് മഞ്ഞപ്പട്ടും ഒരു മയില്‍പ്പീലിത്തണ്ടും പിന്നെയൊരു പാഴ്മുളം കുഴലും; ആ കമനീയരൂപം ഉള്ളില്‍ തെളിയുകയായി. ആ ദിവ്യരൂപത്തിന്റെ കാന്തവൈഭവം ഏറ്റുവാങ്ങിയാണ് ഭാരതീയന് ധര്‍മാര്‍ത്ഥകാമമോക്ഷങ്ങള്‍ സഫലീകരിച്ചത്. ഇതില്‍ കവിഞ്ഞൊരനുഭൂതി നമുക്ക് അന്യമാണ്. നൂറുകോടിയിലധികം മഹാജനങ്ങളുടെ അകക്കണ്ണ് തുറപ്പിക്കാന്‍ കരുത്തേകുന്ന ധര്മസ്വരൂപന്റെ മാസ്മരിക പ്രഭ എല്ലാ മേഖലകളിലും എത്തിനില്‍ക്കുന്നു. കവികുലങ്ങളുടെ വാങ്മയങ്ങളില്‍ വന്നുനിറയാനും ചിത്രകാരന്റെ വര്‍ണങ്ങളില്‍ വശ്യതതീര്ക്കാനും ശില്‍പ്പിക്ക് ചാരുതയേകാനും ആ വിസ്മയ ജീവിതം തളിര്‍ത്ത് നില്ക്കുന്നു. താരാട്ടിനീണമായ് തളിര്‍ക്കാനും ചാട്ടവാര്‍ പ്രഹരമായ് തിരുത്താനും ആ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
കൃഷ്ണാ….! എന്ന് ആര് വിളിച്ചാലും ആ വിളികളിലെല്ലാം ഭാരതത്തിന്റെ അനാദിയായ അനുരാഗത്തിന്റെ പ്രതിധ്വനിയുണ്ട്. മഹാമനീഷികളുടെ ആത്മീയഭാഷയില്‍, മഹാകവികളുടെ ചമല്ക്കാര ഭാഷയില്‍, നാടോടിഗായകന്റെ ഗ്രാമീണശീലുകളില് നാട്ടിന്‍പുറത്തുകാരിയുടെ ശകാരഭാഷയില്‍, ഭക്തകവികളുടെ ഗദ്ഗദാക്ഷരങ്ങളില്‍, ‘രുദിരാനുസാരിയാം മുനിയുടെ കുലത്തില്‍ പിറന്നവര്‍ തന് നെഞ്ചിലുണരുന്ന മന്ത്രാക്ഷരങ്ങളില്‍” സഹികെട്ട സര്‍വംസഹയുടെ രോദനങ്ങളിലെല്ലാം ശ്രീകൃഷ്ണനെ വിളിച്ചുകൊണ്ടിരിക്കുന്നു. ആ വിളികളുടെ മാറ്റൊലിയാണ് ഭാരതീയഭാഷകളിലെല്ലാം മധുരമായി മുഴങ്ങി കേള്‍ക്കുന്നത്.
കേരളത്തെ ഭഗവാന് തന്റെ അനുഗ്രഹവര്‍ഷംകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ഈശ്വരദത്തമായ ഒരു ദേശത്ത് തനിക്ക്, തന്റെ ഇഷ്ടക്കാരായ കിടാങ്ങളോടൊത്ത് കേളിയാടാന്‍ വൃന്ദാവനങ്ങള്‍ നിറച്ചു. അവിടെ മണവും മധുവും തീര്‍ത്തു. കുട്ടികളുടെ മിഴികളില്‍ ഭഗവാന് അമൃത് എഴുതിച്ചേര്‍ത്തു. എഴുപതുകളുടെ മധ്യത്തില്‍ മുളപൊട്ടി സൗരഭ്യം ചൊരിഞ്ഞ; ഭഗവാന്റെ ഇച്ഛയാല്‍ ജന്മമെടുത്ത ബാലഗോകുലം ഇന്ന് ആഗോള സാന്നിദ്ധ്യമായി നിലകൊള്ളുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തില്‍പ്പരം മനുഷ്യമഹാസമുദ്രം ഇന്ന് ഈ പ്രബുദ്ധമായ നാടിന്റെ വിരിമാറില്‍ പദചലനം തീര്‍ക്കുമ്പോള്‍ ഈ ഭാര്‍ഗവക്ഷേത്രം ധന്യതയടയുന്നു.കേരളത്തിന്റെ ഒത്തമധ്യത്തില്‍ പൂവണിയാന്‍ വെമ്പലാര്ന്ന് നില്ക്കുന്ന അഭിനവ വൃന്ദാവനം (ശ്രീകൃഷ്ണകേന്ദ്രം) ഭാരതത്തിന്റെ അനവദ്യ സുകൃതമായിരുന്ന ആരണ്യസംസ്കാരത്തിന്റെ മൂര്ത്തരൂപമാകും. ഏഴുരണ്ടുലകുവഴിയായ തമ്പുരാന്റെ അകളങ്കസ്നേഹത്താല് കുചേലന്മാര് കുബേരപുത്രന്മാരായതുപോലെ കേരളത്തിന്റെ പതിതാവസ്ഥയ്ക്ക് കണ്ണന്റെ കാരുണ്യം പരിഹാരമാകുമെന്ന് തീര്‍ച്ച.
ഭാരതരാഷ്ട്രത്തിലെ സമസ്തജനകോടികള്ക്കും അഭിഗമ്യനാണ് ഭഗവാന് ശ്രീകൃഷ്ണന്. ഭാരതരാഷ്ട്ര ഹൃദയത്തിന്റെ ശില്‍പ്പി. ജാതിമത വര്ഗവര്ണങ്ങളുടെ അതിര്‍വരമ്പുകളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ സമുജ്വലരൂപഭാവങ്ങള് ആ അവതാരമുഹൂര്ത്തങ്ങളില് ഏവര്‍ക്കും ദൃശ്യമാണ്. ശ്രീകൃഷ്ണനോളം വൈകാരികമായ ആഭിമുഖ്യവും അഭിനിവേശവും ഭാരതീയര്‍ മറ്റൊരവതാരപുരുഷന് നല്‍കിയിട്ടുണ്ടോ എന്ന് സംശയിക്കണം. ആ ആരോമല്‍ ശിശുവിന്റെ നിഷ്ക്കളങ്ക ഭാവത്തില്‍ കുസൃതികാട്ടുന്ന ഉണ്ണിക്കണ്ണന് മലയാളികളുടെ അകംകുളിര്പ്പിയ്ക്കുന്നുണ്ട്. എന്റെ കൃഷ്ണാ എന്ന് നെടുവീര്‍പ്പിടാത്തവര്‍ ആരുണ്ട്? ബാലഗോകുലത്തിന്റെ പിറവിയ്ക്കും പ്രചാരത്തിനും ഈ വിശുദ്ധമായ ഉള്‍പ്രേരണ ഒരു ഘടകമാണ്. കാര്‍വര്‍ണനെ എങ്ങനെയോ അതുപോലെ മലയാളികള്‍ ബാലഗോകുലത്തേയും ആശ്ലേഷിക്കുന്നുണ്ട്. വൃന്ദാവനസദൃശമായ ഒരു പാരിസ്ഥിതികബോധം മലയാളികളുടെ ബോധമണ്ഡലത്തില്‍ പരിലസിക്കുന്നുണ്ട്.
പ്രകൃതിയും മനുഷ്യനും ഈശ്വരനും പാരസ്പര്യത്തില്‍ വര്‍ത്തിക്കുമ്പോള്‍ പ്രപഞ്ചജീവിതത്തിന് താളക്രമമുണ്ടാകുന്നു എന്ന് പഠിപ്പിച്ച യോഗേശ്വരനാണ് ഭഗവാന് ശ്രീകൃഷ്ണന്. പക്ഷികളും മൃഗങ്ങളും മാമരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടയപ്പിള്ളേരും പൈക്കിടാങ്ങളും കാളിന്ദിയും ഗോവര്‍ദ്ധനവും എല്ലാം ചേരുന്നതാണ് കൃഷ്ണായനം. കെട്ടുപൊയ്ക്കൊണ്ടിരിക്കുന്ന കലികാലം പുനര്‍ദര്‍ശനത്തിന് കൊതിയ്ക്കുന്ന ഈ സുകൃതകാഴ്ചകള് നമ്മുടെ തലമുറയ്ക്കുവേണ്ടി ഒരുക്കൂട്ടേണ്ട ബാധ്യതയും ബാലഗോകുലത്തില്‍ നിക്ഷിപ്തമാണ്. ഭോഗക്കലി പൂണ്ട മര്‍ത്യദുരയുടെ ശേഷിപ്പുകളായി കിതച്ച് നീങ്ങുന്ന നാട് എന്നാണ് സമഭാവനയുടെയും സഹവര്‍ത്തിത്വത്തിന്റെയും സമദര്‍ശനത്തിന്റെയും പാതയിലേക്ക് നടന്നടുക്കുക. അനുക്ഷണം മാംസദാഹികള് പെറ്റുപെരുകുമ്പോള്‍, മാതൃധര്മത്തെപ്പോലും അപഹസിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ മണ്ണിന് കാവലായിരുന്ന നന്മയുടെ കാവുകള്‍ വെട്ടിനിരത്തുമ്പോള്‍ അര്‍ഹമായ പ്രത്യുത്തരം കൊടുക്കാന്‍ കൃഷ്ണദര്‍ശനത്തെ പ്രാണാധിക പ്രിയമോടെ ആശ്ലേഷിക്കുന്ന ബാലഗോകുലത്തിന് പ്രസക്തിയേറുന്നു.
നമ്മുടെ മൃദുവികാരങ്ങളെ വീണമീട്ടി തളിര്പ്പിക്കാന് മാത്രമല്ല, ഒരു ജനതയെ ഉദ്ധരിക്കാനും ചലിപ്പിക്കുവാനും പതിതഭാരതത്തെ ത്രാണനം ചെയ്യാനും സുദര്‍ശനചക്രവുമായി പുറപ്പെട്ട കൃഷ്ണന് നമുക്കുണ്ടെന്ന് ബോധ്യപ്പെടണം. പച്ചക്കല്ലൊത്ത തിരുമേനിയില്‍ തന്നെ ‘പിച്ചക്കളികളും’ കണ്ടവരുണ്ട്. കാളിന്ദി വിഷംനീങ്ങിയ പുണ്യസരിത്തായി മാറിയതുപോലെ രാഷ്ട്രശരീരത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ അകലുമെന്ന് പ്രത്യാശിക്കുന്ന കവിഭാവന നമുക്ക് സ്വന്തമാണ്. ചിതല് തിന്ന ജടയുടെ പനയോലക്കെട്ടെല്ലാം ചിതയിലേക്കെറിയുവിന്‍, ചുട്ടെരിയ്ക്കിന് എന്ന് ആക്രോശിച്ചവര്‍ തന്നെയാണ് വൃന്ദാവനത്തിലെ മധുരപ്രണയത്തിന്റെ നിഴല്‍പ്പാടുകളെ പിന്തുടര്ന്നതും.
‘ഏതൊരു വീട്ടിലുമിന്നൊരു മേഘശ്യാമളനുണ്ണി പിറക്കുന്ന’ അവതാര മുഹൂര്‍ത്തത്തെ അനുസ്മരിക്കുന്നത് കാലാതിവര്‍ത്തിയായ കൃഷ്ണദര്‍ശനത്തിന്റെ സുഭഗതതന്നെയാണ്. കൃഷ്ണന് മായുകയെന്നാല് ഭാരതമില്ലാതാവുകയെന്നാണര്ത്ഥം. തിരികെടും നേരത്ത് മണ്‍ചിരാതുകളില്‍ വെളിച്ചമായെത്തുന്നതും മറ്റൊരാളല്ല. വിഷലിപ്തമായ നമ്മുടെ സമൂഹത്തില്‍ ചതിക്കുഴികള്‍ ധാരാളമുണ്ട്. വിഭിന്നവേഷധാരികളായി; നാമധാരികളായി ഒട്ടേറെ തിന്മകള് നടമാടുന്നു. ഇന്നും കംസന്മാര് ആരോമല്‍ ശിശുക്കളെ കരിമ്പാറക്കൂട്ടത്തില്‍ തച്ച് കൊല്ലുന്നു. കുട്ടികള്‍ അമരത്വത്തിന്റെ അരുമസന്താനങ്ങളെന്നെണ്ണുന്ന ഒരു നാട്ടില്‍ ഈ കാട്ടാളത്തം അഭികാമ്യമോ? അതുകൊണ്ട് നാം ഉണര്‍ന്നിരിക്കണം. പൂതനയെ തിരിച്ചറിഞ്ഞ കണ്ണനെപ്പോലെ; പരഹൃദയ ജ്ഞാനത്തോടെ. ബാഹ്യചക്ഷുസ്സ് പോലും തുറക്കാത്തവര് അകക്കണ്ണ് തുറക്കുന്നതെങ്ങനെ? എങ്കിലും ജീവിതം പ്രത്യാശാഭരിതം. കാരണം വിശ്വപ്രേമത്തിന്റെ പൊന്നോടക്കുഴല് നാദം ഭാരതത്തിന്റെ ശാന്തിതീരങ്ങളില്നിന്നാണ് മുഴങ്ങിക്കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: