തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോള്‍, എങ്ങനെ എന്ന് നിശ്ചയിക്കാന്‍ സര്‍വകക്ഷിയോഗം ചേരുകയാണത്രെ. തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കണം, പുതിയ ഭരണസമിതി എന്ന് അധികാരമേല്‍ക്കണം എന്ന കാര്യം അഞ്ചുവര്‍ഷം മുമ്പ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍തന്നെ വ്യക്തമായതാണ്. അതിന് മാറ്റംവന്നതും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ തകിടം മറിച്ചതും സര്‍ക്കാരാണ്. ഭരണകക്ഷിയുടെ സങ്കുചിതവും നിക്ഷിപ്തവുമായ താല്പര്യസംരക്ഷണ വ്യഗ്രതയാണ് എല്ലാം താറുമാറാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവും അധികാരവും കയ്യിലെടുത്ത് എന്തും ചെയ്തേക്കാം എന്ന ധിക്കാരപരമായ സമീപനമാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിയോടെ തകിടം മറിഞ്ഞിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.തെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ പൂര്‍ണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും ജസ്റ്റീസ് എ.എം. ഷെഫീഖും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നു.നേരത്തെ സിംഗിള്‍ ബെഞ്ചും സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്കിയിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് തീയതി ഈ മാസം 14ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ചയാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിച്ചത്.വാര്‍ഡു പുനര്‍നിര്‍ണയം ഒക്ടോബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വാര്ഡുപുനര്നിര്ണയസമിതി യോഗം ചേരേണ്ടിവരും. തെരഞ്ഞെടുപ്പ് തീയതി നിര്‍ണയത്തില്‍ സമവായം ഉണ്ടാക്കാനാണ് ശ്രമം. സര്‍വകക്ഷിയോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് എങ്ങനെ എത്ര ഘട്ടമായി, ഏതു തീയതികള്‍ തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന് നിശ്ചയിക്കാം. ഇക്കാര്യത്തില്‍ അന്തിമ നിലപാട് കമ്മീഷന്റേതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടപെടാനാകില്ല. കമ്മീഷന് പ്രത്യേക നിര്‍ദേശം നല്കാന് സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ഡിസംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയും ലഭിച്ചിരുന്നു. നവംബര്‍ ഒന്നിനാണ് ഭരണസമിതികള്‍ അധികാരത്തില്‍ വരേണ്ടത്.
2010ലേതിനു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അന്ന് തെരഞ്ഞെടുപ്പ് നീട്ടാന്‍ കോടതി അനുമതി നല്‍കിയിരുന്നെന്നും സര്‍ക്കാര്‍ വാദിച്ചു. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടാന്‍ നിര്‍ദ്ദേശം നല്‍കണം. സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. അതാണ് കോടതി തള്ളിയത്.
പുതിയ നഗരസഭകളുടെ രൂപീകരണത്തെ തുടര്‍ന്ന് ആറു ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും പുനഃസംഘടിപ്പിക്കണമെന്നും ഈ സാഹചര്യത്തില്‍ ഒറ്റയടിക്ക് ഒക്ടോബര്‍ 31ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക സാധ്യമല്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.ആ വാദങ്ങളെല്ലാം നിരര്‍ത്ഥകമാണെന്ന് പറയുമ്പോള്‍ ഈ സര്‍ക്കാരിന്റെ കള്ളക്കളിയും കാപട്യവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ജാള്യതയില്‍നിന്നും കരകയറാനുള്ള ഒരു ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ചയ്ക്കു സര്‍വകക്ഷി സമ്മതംനേടാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ധാരണയിലെത്തിയോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെശബരിമല ഭക്തരെ കൂട്ടുപിടിച്ചും തെരഞ്ഞെടുപ്പ് നീട്ടാനാകുമോ എന്നൊരു തന്ത്രവും സര്‍ക്കാര്‍ പയറ്റാന്‍ പോവുകയാണ്. ശബരിമല തീര്‍ത്ഥാടന കാലത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ പോലീസുകാരുടെ കാര്യമാണ് കഷ്ടമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിലപിക്കുന്നത്. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിക്ക് ഏതാണ്ട് 3000ത്തോളം പോലീസുകാരെ നിയോഗിക്കേണ്ടിവരും. അത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ പ്രതികൂലമാക്കുമത്രെ.
അതേസമയം തീര്‍ത്ഥാടനകാലത്ത് ഭക്തന്മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ സര്‍ക്കാരിനോ ആഭ്യന്തരമന്ത്രിക്കോ ഒരു ആകുലതയുമില്ലതാനും. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ട തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുപോലും അലങ്കോലപ്പെടുന്നുവെങ്കില് അതിനുത്തരവാദികള്‍ അതിമോഹികളായ ഭരണക്കാര്‍ മാത്രമാണ്. അത്തരമൊരു സാഹചര്യമുണ്ടാക്കിയതിന് ഇക്കൂട്ടര്‍ കനത്ത വില തന്നെ നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: