തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 11ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശയവിനിമയം നടക്കും. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കാനാണ് യോഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍നായര്‍ പറഞ്ഞു.
തെരഞ്ഞടുപ്പ് നീട്ടിവെക്കുക എന്ന സര്‍ക്കാര്‍ താത്പര്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപ്പം നില്‍ക്കാതിരിക്കുകയും കോടതി വിധി പ്രതികൂലമാവുകയും ചെയ്തു. കമ്മീഷണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി. സര്‍ക്കാരുമായി കമ്മീഷന് നവംബര്‍ അവസാനവാരം തെരഞ്ഞെടുപ്പെന്ന ധാരണയിലെത്തുകയും ചെയ്തു. അതും അട്ടിമറിക്കാനാണ് ഇപ്പോള്‍ നീക്കം. ശബരിമല സീസണായതിനാല്‍ തെരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകും എന്നാണിപ്പോള്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം അടുത്ത മെയ് മാസത്തിനു മുന്‍പ് തദ്ദേശ തെരഞ്ഞെടുപ്പെന്ന സര്‍ക്കാര്‍ താത്പര്യത്തിലേക്ക് കാര്യങ്ങള്‍ നീക്കുകയാണ് ലക്ഷ്യം.
ശബരിമല സീസണായ നവംബറില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ശബരിമല സീസണും പഞ്ചായത്ത് തെരഞ്ഞെടുപ്പുംകൂടി ഒന്നിച്ചുവരുന്നത് പോലിസിന് വെല്ലുവിളിയാണ്.
ശബരിമലയില്‍ത്തന്നെ 3,000 ഓളം പോലിസുകാരെ വിന്യസിക്കേണ്ടിവരും. തെരഞ്ഞെടുപ്പിനും തീര്‍ഥാടകര്‍ക്കും മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നാണ് ചെന്നിത്തലയുടെ നിലപാട്
എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരാഞ്ഞ ശേഷം സമവായത്തിലൂടെ തീയതി നിശ്ചയിക്കാനാണ് കമ്മീഷന്റെ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു കമ്മീഷനാണെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചത്.
28 പുതിയ മുനിസിപാലിറ്റികളെയും പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തിയാവും തെരഞ്ഞെടുപ്പ്. ഇതനുസരിച്ച് ബ്ലോക്ക് പുനര്‍രൂപീകരണം അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്. ഇതുപ്രകാരം വാര്‍ഡ് പുനര്‍നിര്‍ണയസമിതി ഉടന്‍ യോഗം ചേരും. വാര്‍ഡ് പുനര്‍നിര്‍ണയം ഒക്ടോബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നുമാണ് കമ്മീഷന്റെ നിലപാട്.
രണ്ടു തിയ്യതികളിലായി തെരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശം സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. 7 ജില്ലകളില്‍ ഒരു ദിവസവും ബാക്കി 7 എണ്ണത്തില്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷവും തെരഞ്ഞെടുപ്പെന്നാണ് നിര്‍ദേശം.
ഈമാസം 10നകം കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. അതേസമയം, സര്‍വകക്ഷി യോഗത്തിലെ ചര്‍ച്ചകള്‍ എന്തായാലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കുന്ന നിലപാടാവും നിര്‍ണായകമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: