ന്യൂദല്‍ഹി: രാജ്യത്തെ സകല ഭവനങ്ങളിലും 2022 ഒാടെ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും വൈദ്യുതി എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും. ഈ സമയമാകുമ്പോഴേക്കും മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കുത്തരമായി മോദി പറഞ്ഞു.
വൈദ്യുതി എത്താത്ത വീടുകളുള്ള സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സോളാര്‍ ഊര്‍ജ്ജം നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഇതും പ്രയോജനപ്പെടുത്താന്‍ കഴിയും. മോദി പറഞ്ഞു.
ഭാരതത്തിലെ 18,000 ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. വരുന്ന ആയിരം ദിവസത്തിനുള്ളില്‍ ഇവിടങ്ങളില്‍ എല്ലാം വൈദ്യുതി എത്തിക്കുകയാണ് പദ്ധതി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നിര്‍ത്താനാവില്ല, സൗരോര്‍ജ്ജം ഉപയോഗിച്ചും അത് തുടരും.
വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം അഭിരുചി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിനുള്ള നിര്‍ദ്ദേശം താന്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. അഭിരുചി സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികളുടെ വ്യക്തിത്വമാണ് വെളിപ്പെടുത്തുന്നത്. മോദി പറഞ്ഞു.
ദല്‍ഹി മനേക്ഷാ ഓഡിറ്റോറിയത്തില്‍, രാവിലെ പത്തു മുതല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണൂറിലേറെ കുട്ടികളുമായും അറുപത് അധ്യാപകരുമായാണ് ആശയസംവാദം നടത്തിയത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവരാണ് ഇത്. ഇതു കൂടാതെ ഒന്‍പതു സംസ്ഥാനങ്ങളില്‍ നിന്നുള്ള, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി കുട്ടികളും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള ആശയ സംവാദത്തില്‍ പങ്കെടുത്തു.
ഭാരതമെങ്ങുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും പരിപാടികള്‍ വീക്ഷിച്ചു. സ്കൂളുകളിലും പൊതു കേന്ദ്രങ്ങളിലും സ്ക്രീനുകള്‍ സ്ഥാപിച്ച് പരിപാടി സംപ്രേഷണം ചെയ്തു. ഇതിനു പുറമേ ദൂരദര്ശന് വഴിയും രാജ്യത്തൊട്ടാകെ ജനലക്ഷങ്ങള്‍ പരിപാടി കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: