ന്യൂദല്‍ഹി: അധികാരത്തിലേറിയതു മുതല്‍ രാഷ്ട്രത്തിന്റെ വികസനത്തിനായി തീവ്രയത്നമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്ക് വരെ ഭരണത്തിന്റെ നന്മകള് എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പതിനഞ്ചുമാസത്തെ അനുഭവം കൊണ്ട് ദേശത്തിനു വേണ്ടി മുഴുവനും ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ലഭിച്ചതായും പ്രധാനമന്ത്രി അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പറഞ്ഞു. വൈകിട്ട് 4.30 ഓടെ വസന്ത്കുഞ്ചിലെ മധ്യാഞ്ചല്‍ ഭവനിലെ സമന്വയ ബൈഠക് ഹാളിലെത്തിയ പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ പ്രതിനിധികളോട് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വ്യക്തിഗീതം ആലപിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ റാവു ഭാഗവത് സമാരോപ് ബൗദ്ധിക് നടത്തി.
കേന്ദ്രസര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. രാജ്യഭരണം കൃത്യമായും പ്രതിബദ്ധതയോടുകൂടിയുമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും രാജ്യത്തിന് അകത്തും പുറത്തും മോദിസര്ക്കാരിനെപ്പറ്റി മികച്ച അഭിപ്രായമാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും ഹൊസബളെ പറഞ്ഞു. മൂന്നുദിവസമായി വസന്ത്കുഞ്ചില്‍ നടന്ന സമന്വയ ബൈഠക്കിന്റെ വിശദാംശങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈംടേബിള്‍ അനുസരിച്ചുള്ള കാര്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ നടപടികള്‍ പ്രതീക്ഷിച്ചിരിക്കുകയാണെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിനായി ആര്‍എസ്എസ് കാര്യപദ്ധതികളൊന്നും നടപ്പാക്കുന്നില്ല. സന്യാസിമാരും സന്യാസി സമ്മേളനങ്ങളുമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ആര്‍എസ്എസ് ചെയ്യുന്നത്. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്. സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു.
ആര്‍എസ്എസിന്റെ പരിവാര്‍ സംഘടനകളുടെ ദേശീയതലത്തിലുള്ള ചുമതല വഹിക്കുന്ന പ്രധാനപ്പെട്ട വ്യക്തികളുടെ സമന്വയ ബൈഠക്കില്‍ നിരവധി വര്‍ഷങ്ങളായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കാര്യകര്‍ത്താക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായ ആര്‍എസ്എസിന്റെ യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മന്ത്രിമാരുടെ കടമയാണെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു.
രാഷ്ട്രത്തിന്റെ ഐക്യം, സുരക്ഷ, ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം, ഭാരതീയ ചിന്തകള്‍, വിചാരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. പുതിയ സെന്‍സസ് കണക്കുകള്‍ പഠിക്കുകയാണെന്നും കാര്യകാരിമണ്ഡലില് വിഷയം ചര്‍ച്ച ചെയ്യുമെന്നും ഹൊസബളെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: