തൊടുപുഴ: ന്യൂമാന്‍ കോളേജ് അക്രമസംഭവത്തിനിടെ പോലീസിനെ കൈയേറ്റം ചെയ്ത കെഎസ്യു നേതാക്കള്‍ക്കെതിരെ പോലീസ് നടപടിയെടുത്ത് മുഖംരക്ഷിക്കാന്‍ ശ്രമം. 35 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിളളിയടക്കമുളളവരാണ് പ്രതികള്‍. ഇതിനിടെ നിയാസിനെ സംഘടനയില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് സസ്പെന്റ് ചെയ്തു.
കോതമംഗലം രൂപതാ മാനേജിംഗ് ബോര്‍ഡ് ഇന്നലെ ന്യൂമാന്‍ കോളേജില്‍ അടിയന്തര യോഗംചേര്‍ന്ന് സംഭവത്തിനുത്തരവാദികള്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഡിസിസി പ്രസിഡന്റ് റോയ് കെ.പൗലോസിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തിന്റെ ഗൗരവം ഒരുദിവസം വൈകിയാണ് ബോധ്യപ്പെട്ടതെന്നും അതുകൊണ്ടാണ് പ്രതികളെ ആദ്യദിവസം ദുര്‍ബല വകുപ്പില്‍ കേസെടുത്ത് ജാമ്യം നല്കി വിട്ടയച്ചതെന്നും ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.
ജാമ്യമില്ലാ വകുപ്പുകളാണ് അധികമായി ചേര്‍ത്തിട്ടുളളത്. യൂണിഫോമിലുളള പോലീസുദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക. അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങളാണ് അധികവകുപ്പിലുളളത്. പോലീസിനെ കൈയേറ്റം ചെയ്തിട്ടില്ലെന്നും സമരത്തിനിടെ സ്വാഭാവികമായ ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു കഴിഞ്ഞദിവസത്തെ പോലീസ് ഭാഷ്യം. കോളേജ് പ്രിന്‍സിപ്പലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കഴിഞ്ഞദിവസം കേസെടുത്തതെന്നും കൂടുതല്‍ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ലോക്കല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരുമായി ചര്‍ച്ച നടത്തി. ആവശ്യമെങ്കില്‍ നടപടിയുണ്ടാകും. പ്രതികള്‍ക്കുവേണ്ടി രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഡിജിപി സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയിരുന്നു. മുഖ്യപ്രതികള്‍ സ്ഥിരം കേസുകളിലുള്പ്പെടുന്നവരാണല്ലോ എന്ന ചോദ്യത്തിന് നിയാസ് കൂരാപ്പിളളി, മാത്യു കെ ജോണ്‍ എന്നിവര്‍ക്കെതിരെ അഞ്ചും ആറും കേസുകള്‍ നിലവിലുണ്ടെന്ന് കെ.വി ജോസഫ് മറുപടി നല്കി. അന്വേഷണത്തിന്റെ ഭാഗമായി കോളേജ് ജീവനക്കാരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ജില്‍സണ്‍ മാത്യു മൊഴിയെടുക്കുമെന്നും എസ്.പി അറിയിച്ചു.
നിയാസ് കൂരാപ്പിളളി, മാത്യു.കെ ജോണ്‍ എന്നിവര്‍ക്കുപുറമെ ജിനോ ജോസ്, റിയാദ്, ഷെഫിന്, അബൂബക്കര്‍, ജോയി, ജോണ്‍.കെ.സാജന്, അമല്‍ ജോസ്, ആന്‍സണ്‍ കെ.വര്‍ഗീസ് എന്നിവരെയാണ് കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടത്. ജാമ്യമില്ലാ വകുപ്പു ചുമത്തിയെങ്കിലും സുപ്രീംകോടതി മാനദണ്ഡമനുസരിച്ച് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസിന്റെ തൊപ്പി തട്ടിത്തെറിപ്പിക്കുകയും കുത്തിന് പിടിക്കുന്നതിന്റെയും ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: