ഘോഷയാത്ര ശിംശപവൃക്ഷത്തിന്റെ ചുവട്ടിലെത്തി. അകമ്പടിക്കാരും ദീപയഷ്ടികളും ദൂരെ മാറിനിന്നു. ഉറങ്ങിക്കിടന്നിരുന്ന രാക്ഷസിമാര് ചാടിയെണീറ്റ് മരത്തിന്റെ മറവില്‍ പതുങ്ങി. രാവണന് മാത്രം രംഗത്ത് അവശേഷിച്ചു. ലങ്കേശ്വരന്‍ സീതാദേവിയുടെ സമീപത്ത് ചെന്ന് ഭാവഹാവവിലാസത്തോടുകൂടി ശൃംഗാരചേഷ്ടകള്‍കാണിച്ച് നിലയുറപ്പിച്ചു.
മാതൃക സതീരത്നമായ സീത ആ ദുരാചാരിയുടെ ആഗമനം അറിഞ്ഞനിമിഷത്തില്‍ തന്നെ ആത്മധൈര്യത്തോടെ താന്‍ രാവണനേയും തന്നെ രാവണനും കാണാന്‍ ഇടയാകാത്തവിധം കാലുകള്‍ മടക്കി തുടകളോട് ചേര്‍ത്തുവെച്ച് തല കുനിച്ച് കാല്‍മുട്ടില്‍ ചേര്‍ത്ത് മുഖം കാണാനാകാത്ത വിധം ചുളുങ്ങിഒതുങ്ങി തന്നെ തന്നില്‍തന്നെയൊളിപ്പിച്ചവിധം ഇരിപ്പുറപ്പിച്ചു. എന്നിട്ടും മനസ്സമാധാനമില്ലാതെ രാമനെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പുകളോടും രാവണനെക്കുറിച്ചോര്‍ത്തുള്ള വെറുപ്പോടുംകൂടി വിങ്ങി വിങ്ങി തേങ്ങിക്കരഞ്ഞുകൊണ്ട് സീത ഇരുന്നു.
രാവണന് സീതയെ നോക്കി സൗമ്യമായി പറഞ്ഞു. ദേവി ഞാന്‍ ഭവതിയുടെ ദാസനാണ്. എന്നില്‍ കരുണ തോന്നി ദേവി എന്നെ അനുഗ്രഹിക്കുക. സര്‍വലോകങ്ങള്‍ക്കും അധിപനും രാക്ഷസേശ്വരനുമായ എന്നെക്കണ്ടിട്ടും എന്തുകൊണ്ടാണ് നീ നിന്നില്‍തന്നെ മറഞ്ഞിരിക്കുന്നത്? നിന്നില്‍തന്നെ ലയിച്ച മനസ്സുമായി നില്ക്കുന്ന എന്നെ ഒന്നു നോക്കാത്തതെന്താണ്?
ഒരു ഉണക്കപ്പുല്‍ക്കൊടിയെടുത്ത് മുന്നിലേക്കിട്ട് സീത പറഞ്ഞു. ലങ്കാപതേ ധര്‍മ്മലംഘനവും അധര്‍മ്മ പ്രവൃത്തിയും രണ്ടും നിഷിദ്ധമാണ്. താങ്കള്‍ ഈ രണ്ടു ദോഷങ്ങളേയും അവലംബിക്കുന്നു. സ്ത്രീകളുടെ ചാരിത്ര്യം അവരുടെ അനഘ ദിവ്യാഭരണമാണ്. അതില്ലാത്തവളും അതിനെ ഇല്ലാതാക്കുന്നവനും പിശാചിനുതുല്യമാണ്. രാജാവായിരുന്നിട്ടും എത്രയധികം സ്ത്രീകളുടെ ചാരിത്ര്യം നശിപ്പിച്ച് അങ്ങ് കൊടുംപിശാചായിരിക്കുന്നു. ഇനിയും അതുതന്നെ തുടരാനാണോ ഭാവം?
രാജകുമാരി, രാവണന് പറഞ്ഞു. ഞാന്‍ അഗതികളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സമുദ്ധാരകനാണ്. ഗതികെട്ട ഭര്‍ത്താക്കന്മാരൊത്ത് ഗതികെട്ടു കഴിഞ്ഞുകൂടേണ്ടിവരുന്ന സ്ത്രീകളുടെ ഗതികേട് മാറ്റി അവര്‍ക്ക് ഉദ്ഗതിയുണ്ടാക്കിക്കൊടുത്ത് അവരെ സംരക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അത്തരം പ്രവൃത്തിയില്‍ സ്ത്രീകളില്‍ ചാരിത്ര്യഭംഗദോഷം ആരോപിക്കുന്നതും എന്നെപ്പഴിക്കുന്നതും ഉചിതമല്ല.
വിചിത്രതരമായ ഈ വാക്കുകള്‍ കേട്ട് സീത പറഞ്ഞു. രാജാവെ ഭര്‍തൃഭക്തയായ മണ്ഡോദരിയെ ഓര്‍ത്ത് അതല്ലെങ്കില്‍ സ്വന്തം നിലനില്പിനെക്കരുതിയെങ്കിലും അങ്ങ് ഇത്തരം നീച പ്രവൃത്തികളില്‍നിന്ന് വിമുക്തനാകുക. അല്ലാത്തപക്ഷം സ്വന്തം ആത്മനാശവും മണ്ഡോദരിക്ക് വൈധവ്യവും ലങ്കയ്ക്ക് രക്ഷകനില്ലാത്ത അവസ്ഥയും സംഭവിക്കാന്‍ ഇടയുണ്ട്.
ഇതുകേട്ട് കോപംകലര്‍ന്ന സ്വരത്തില്‍ രാവണന് പറഞ്ഞു. ധിക്കാരിയായ ജനകപുത്രീ, വ്യാംഗ്യാര്‍ത്ഥത്തോടെയുള്ള ഈ സംസാരം നിര്‍ത്തുക. ഞാന്‍ ത്രിലോകാധിപനായ രാവണനാണ്. അല്ലാതെ ഒരു ഭീരുവല്ല. രാമനെപ്പോലെ കേവലനുമല്ല. യാതൊരു ഗുണവുമില്ലാത്ത ഒന്നിനും കൊള്ളാത്തവനാണ് രാമന്. മനുഷ്യക്കോലത്തിലുള്ള ഒരു സത്വം. കാഴ്ചക്കോ വേഴ്ചക്കോ വാഴ്ചക്കോ കൊള്ളാത്തവന്‍. നിലയോ വിലയോ മാനമോ രോഷമോ ഇല്ലാത്തവന്. അവനാര്? ഞാനാര്? ഞങ്ങള്‍ തമ്മിലുള്ള അന്തരം സ്വര്‍ഗ്ഗവും നരകവും പോലെയാണ്. ഇതുകേട്ട് നീ കോപിച്ചിട്ടോ ക്ഷോഭിച്ചിട്ടോ കാര്യമില്ല. ഞാന്‍ സത്യമാണ് പറഞ്ഞത്.
ശരി ഞാന്‍ കോപിക്കുകയോ ക്ഷോഭിക്കുകയോ ചെയ്യുന്നില്ല. നീ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ സത്യമാണ്. എന്തുകൊണ്ടെന്നാല്‍ സീത പറഞ്ഞുതീരുന്നതിന്നുമുമ്പ് രാവണന് ഇടക്കുകയറിപ്പറഞ്ഞു. സീതേ…! ഒന്നോര്‍ത്തോളൂ ഏതായാലും ഇനി സമയം പാഴാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഭവതി എന്റെ ആത്മനാഥയായിത്തീര്‍ന്ന് എന്നെ അനുഗ്രഹിക്കുക. ഞാന്‍ ഇപ്പോള്‍ എന്റെ ഹൃദയത്തില്‍ വെച്ചാരാധിക്കുന്ന ഭവതിയെ ഇനി സിംഹാസനത്തിലിരുത്തി പൂജിക്കാന്‍ അനുവദിക്കുക. നിന്നെ സേവിക്കാനായി നൂറുകണക്കിന് ദാസിമാര്‍ ചുറ്റിലും നിന്റെ ആജ്ഞയും പ്രതീക്ഷിച്ച് കാത്തുനില്ക്കും. കാലനുപോലും എന്നെ ഭയമാണ്. ഭര്‍ത്താവിനേയും പ്രതീക്ഷിച്ച ഭവതി ഇതുവരെ ഇരുന്നതു മതി. അവന് ഒരിക്കലും വരാന്‍ സാദ്ധ്യതയില്ല. അവനെ സംബന്ധിച്ചിടത്തോളം നീയും കാട്ടാളസ്ത്രീയും തുല്യമാണ്. ഇപ്പോള്‍ അവന് നിന്നെ മറന്നിട്ടുണ്ടാകും.
അതുകൊണ്ട് നിന്റെ പാദപങ്കജങ്ങളില് നമിക്കുന്ന എന്നെ സ്വീകരിച്ചാലും.
സീത പറഞ്ഞു, രാവണ, കൊള്ളാം നിന്റെ വാചാലത. യമന്‍പോലും നിന്നെ ഭയപ്പെടുന്നു. നിനക്കാരേയും ഭയമില്ല. സമ്മതിച്ചു. പക്ഷെ നീ എങ്ങിനെയാണ് എന്നെ അപഹരിച്ചതെന്ന് നിനക്കോര്‍മ്മയുണ്ടോ. ഭയംമൂലം സന്യാസിവേഷം ധരിച്ച് രാമലക്ഷണന്മാരെ എന്റെ സമീപത്തുനിന്നും അകറ്റി ആരുമറിയാതെ നീ എന്നെ അപഹരിച്ചു. ഏതായാലും ഒരു കാര്യത്തില്‍ സംശയമില്ല. നിന്റെ മരണം അത് രാമസായകമേറ്റുതന്നെയായിരിക്കും. ശ്രീരാമന്റെ കഴിവുകളെ മാനിക്കാതെ അദ്ദേഹത്തെ നീ വെറും മനുഷ്യനായിക്കരുതുന്നു. ഒന്നു പറഞ്ഞേക്കാം നിനക്ക് രക്ഷ വേണമെങ്കില്‍ എന്നെ എന്റെ ആത്മനാഥനായ ശ്രീരാമചന്ദ്രന്റെ അടുക്കല്‍ എത്തിക്കുക. അപ്പോള്‍ അദ്ദേഹവും ഈ ഞാനും നിന്നോട് പൂര്‍ണ്ണമായും ക്ഷമിക്കും. ഞങ്ങളുടെ അനുഗ്രഹത്താല്‍ നിനക്ക് പൂര്‍വാധികം പ്രതാപത്തോടെ ജീവിക്കാന്‍ കഴിയും.
സീതയുടെ ഈ വാക്കുകള്‍ കേട്ട രാവണന് ക്രുദ്ധനായി. ഛീ! ധിക്കാരി. ഭാഗ്യംകെട്ടവളെ. നിന്റെ കഥ ഇപ്പോള്‍തന്നെ കഴിക്കുന്നുണ്ട് എന്നു പറഞ്ഞ് രാവണന് ഉറയില്‍ നിന്നും വാളൂരി കുറച്ചുകൂടി മുന്നോട്ടടുത്ത് വാള് ചുഴറ്റിയുയര്‍ത്തി ദൂരത്ത് കണ്ടുനിന്ന ദാസിദാസന്മാര്‍ ഭയചകിതരായി. പക്ഷെ സീത നടുങ്ങുകയോ അനങ്ങുകയോ ചെയ്തില്ല. പതറുകയോ പരുങ്ങുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. മിന്നിത്തിളങ്ങുന്ന വാളോടുകൂടിയ രാവണന്റെ കൈകളെ കങ്കണാലംകൃതമായ ഒരു കൈ പെട്ടെന്ന് കയറിപ്പിടിച്ചു. രാവണന് ലജ്ജയാല്‍ തലതാഴ്ത്തി. രാവണന് നിരാശനായെങ്കിലും സീതയിലുള്ള അമിതാവേശത്തോടെതന്നെ മൗനിയായിത്തീര്‍ന്നു. രാവണപത്നിയും മയപുത്രിയുമായ മണ്ഡോദരിയായിരുന്നു രാവണനെ വധോദ്യമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: