വധശിക്ഷ പൊതുവില്‍ നിര്‍ത്തലാക്കണമെന്നും ഭീകരവാദ കേസുകളില്‍ അത് തുടരണമെന്നും ദേശീയ നിയമ കമ്മീഷന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കയാണ്.നിലവിലുള്ള നിയമ കമ്മീഷന് ചെയര്മാന് സ്ഥാനത്തുനിന്ന് ജസ്റ്റിസ് എ.പി.ഷാ കഴിഞ്ഞദിവസമാണ് വിരമിച്ചത്.താന്‍ വിരമിക്കുന്നതിന് മുമ്പായി വധശിക്ഷ സംബന്ധിച്ച ശുപാര്‍ശ അദ്ദേഹം സമര്‍പ്പിക്കുകയായിരുന്നു. നിയമ കമ്മീഷനിലെ നിലവിലുള്ള മൂന്ന് അംഗങ്ങള്‍ ഈ ശുപാര്‍ശയില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൂട്ടിച്ചേര്‍ത്ത അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് വധശിക്ഷ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തി ഇപ്പോഴത്തെ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.
നിയമ കമ്മീഷന്റെ ശുപാര്‍ശ കൊള്ളണമോ തള്ളണമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ പ്രസ്താവിച്ചിരിക്കയാണ്.ആത്യന്തികമായി പാര്‍ലമെന്റിന്റെ തീരുമാനമാണ് വധശിക്ഷ തുടരണമോ എന്ന കാര്യത്തില്‍ നാടിന് ബാധകമാവുക.ഐക്യരാഷ്ട്രസഭ മുമ്പാകെ രണ്ടുകൊല്ലംമുമ്പ് വധശിക്ഷ വേണമോ എന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ വേണമെന്ന് ശഠിച്ചുകൊണ്ട് നിലപാടെടുത്ത രാജ്യമാണ് ഭാരതം. വധശിക്ഷ നിര്‍ത്തലാക്കുകയോ മരവിപ്പിക്കുകയോ മാറ്റിവെക്കപ്പെടുകയോ വേണമെന്ന് ഭൂരിപക്ഷം രാജ്യങ്ങളും അന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഭാരതത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ നിര്‍ത്തലാക്കാനാവില്ലെന്ന് ലോകസമൂഹത്തോട് നമ്മള് പറയുകയായിരുന്നു.ഭാരതം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിന്റെ ഈ നിലപാടിനെ മുഖ്യപ്രതിപക്ഷമായിരുന്ന ബിജെപി പിന്താങ്ങിയിരുന്നു. നിയമകമ്മീഷന്റെ മുന്‍കാല ശുപാര്‍ശകളിലും സുപ്രീംകോടതി വിധികളിലും വധശിക്ഷ തുടരണമെന്ന നിലപാടാണ് പ്രകടമായിരുന്നത്.
രാജ്യത്ത് നിലനില്‍ക്കുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ തുടരണമെന്നുള്ള അഭിപ്രായം ബിജെപി ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.ദല്‍ഹിയില്‍ വഴിയാത്രക്കാരിയായ യുവതിയുടെ കൂട്ട ബലാല്‍സംഗവും ദാരുണ അന്ത്യവും സൃഷ്ടിച്ച ആഘാതത്തില്‍ വധശിക്ഷ ബലാല്‍സംഗ കേസുകള്‍ക്ക് കൂടി ബാധകമാക്കണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജും മറ്റും ആവശ്യപ്പെട്ടിരുന്നു.ശിക്ഷകള്‍കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന വാദം തള്ളിക്കളയാവുന്നതല്ല.ദല്‍ഹി ബസ് സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചശേഷവും എത്രയോ ബീഭത്സമായ കൂട്ടബലാല്‍സംഗങ്ങള്‍ ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്നിരിക്കുന്നു. വധശിക്ഷ ലഭിക്കുമെന്ന ഭയം ജനമനസ്സുകളില്‍നിന്ന് അപ്പാടെ ഒഴിവാക്കപ്പെടുന്നത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് വഴിമരുന്നിടുമെന്ന് ന്യായമായും കരുതേണ്ടിയിരിക്കുന്നു.
ലോകത്ത് ഇപ്പോള്‍ വധശിക്ഷ നിലവിലുള്ള 59 രാജ്യങ്ങളാണുള്ളത്.വധശിക്ഷ വേണ്ടെന്ന് തീരുമാനിച്ച ചില രാജ്യങ്ങളും മരവിപ്പിച്ച രാജ്യങ്ങളും ഇപ്പോള്‍ അത് പുന:സ്ഥാപിക്കാനുള്ള തന്ത്രപ്പാടില്‍ എത്തിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാകിസ്ഥാന്. പെഷവാറില്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ സ്കൂളിനുള്ളില്‍ കടന്നുചെന്ന് കൂട്ടക്കുരുതി നടത്തിയ ഭികരവാദികള്‍ക്ക് എതിരെ വധശിക്ഷ തിരിച്ചുകൊണ്ടുവരാന്‍ പാക്കിസ്ഥാന് തീരുമാനിച്ചിരിക്കുകയാണ്. മലാല യുസഫ്സായിക്കെതിരെ താലിബാനികള്‍ നടത്തിയ നിഷ്ഠുരമായ അക്രമത്തില്‍ തലനാരിഴ വ്യത്യാസംകൊണ്ട് രക്ഷപ്പെട്ട ആ കുട്ടി ഇപ്പോള്‍ നൊബേല്‍ സമ്മാനം നേടി ഭീകതയ്ക്കെതിരെയുള്ള മനുഷ്യമനസ്സാക്ഷിയുടെ പ്രതീകമായി തീര്‍ന്നിരിക്കുന്നു.
മാനുഷികത തൊട്ടുതീണ്ടാത്ത മൃഗീയ മനസ്സുകള്‍ക്ക് അതിനനുസരിച്ച ശിക്ഷ നല്കുമ്പോള് നീതിയുടെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെടുകയാണ് ചെയ്യുക.കൊടുംകുറ്റവാളികളുടെ മൃഗീയ മനസ്സുകള്‍ക്കുവേണ്ടി പിന്തുണയുമായി മാനുഷിക പരിഗണന വാദം ഉയര്‍ത്തുന്നത് രാജ്യതാല്‍പ്പര്യങ്ങളെയും മാനവികതയേയും പരിഹസിക്കുന്നതിന് തുല്യമാണ്.ഭീകരര്‍ക്കെതിരെ വധശിക്ഷ ഭാരതത്തില്‍ നിലനിര്‍ത്തുകതന്നെവേണം.
ബിജെപിയുടെ ഔദ്യോഗിക നിലപാട് പ്രകടമാവുന്നതിന് മുമ്പ് വധശിക്ഷ സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ലേഖനങ്ങള്‍വഴി അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള ഒരാളാണ് ഈ ലേഖകന്‍. കുറ്റാന്വേഷകരുടെ വിശ്വാസ്യത പ്രതിക്കൂട്ടിലാവുകയും വിവിധ കാരണങ്ങളാല്‍ കേസന്വേഷണം നീതിപൂര്വ്വമാകാതെ നടക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്.
രാഷ്ട്രീയ സ്വാധീനത്തിനും പണക്കൊഴുപ്പിനും അടിപ്പെട്ട് നീതിയെ അട്ടിമറിക്കുന്ന അസുരവിത്തുകള്‍ ആവോളം നമ്മുടെ കുറ്റാന്വേഷണ സംവിധാനങ്ങളില്‍ ഉണ്ട്.ഇത്തരം നീതിപാലകരുടെ വിശ്വാസ്യതയുടെ ഗ്രാഫ് അപകടകരമാംവിധം നിരന്തരം താഴോട്ട് പോകയാണ്. കേസന്വേഷണത്തിലെ കെടുകാര്യസ്ഥതയും അട്ടിമറികളും മുഖമുദ്രയാക്കിയ പോലീസുകാര്‍ക്ക് എതിരെ കോടതികളുടെ രൂക്ഷമായ വിമര്‍ശനങ്ങളും നടപടിക്കുള്ള ശുപാര്‍ശകളും ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്.പക്ഷേ കോടതികളുടെ ഇടപെടലിന് ഇവിടെ ഫലമൊന്നുമില്ല.കൊലക്കേസുകളില്‍ ജീവന് നഷ്ടപ്പെട്ടവരെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തിയ ഇരകള്‍ വിധിക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടാനായിട്ടുണ്ട്.
ജസ്റ്റിസ് യു.എല്‍.ഭട്ടിന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുള്ള പാലക്കാട്ടെ മാധവനാചാരി നമുക്കിടയിലെ ഇത്തരത്തിലുള്ള ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്.വധശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ പ്രതി നിരപരാധിയെന്ന് ബോധ്യപ്പെട്ടാലും ആര്‍ക്കും ഒന്നും ചെയ്യാനാവില്ലാത്ത നിസ്സഹായാവസ്ഥയായിരിക്കും ഫലം.ചുരുക്കത്തില്‍ വധശിക്ഷ ഒരു പരിഷ്കൃത സമൂഹം കഴിയുന്നത്ര നിരുല്‍സാഹപ്പെടുത്തേണ്ട ഒന്നാണെന്ന വാദത്തെ ആര്‍ക്കും തള്ളിക്കളയാനാവില്ല. ഈ ലേഖകന്റെ മുന്‍കാല ലേഖനങ്ങള്‍ ഇത്തരം അനുഭവങ്ങളുടെയും മനുഷ്യാവകാശതല സംരക്ഷണം ലക്ഷ്യംവെച്ചു കൊണ്ടുമുള്ളതാണ്.
സിബിഐയെ കൂട്ടിലടക്കപ്പെട്ട തത്തയെന്ന് വിവക്ഷിക്കുന്നത് ഭാരതത്തിലെ പരമോന്നത നീതിപീഠമാണ്. ഭാരതത്തിലെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന സിബിഐയുടെ വിശ്വാസ്യതപോലും പ്രതികൂട്ടിലാണുള്ളത്. കേരളം കണ്ട ധിഷണാശാലിയായ ഐഎഎസ് ഉദ്യോഗസ്ഥന് എം.കെ.കെ. നായരെയും മലയാളിക്ക് അഭിമാനസ്തംഭമായിരുന്ന അന്താരാഷ്ട്ര ബിസിനസ്സുകാരന് ബിസ്കറ്റ് രാജാവ് രാജന്‍പിള്ളയേയും തച്ചുതകര്‍ത്ത് ഇല്ലാതാക്കിയത് നമ്മുടെ ഔദ്യോഗിക കുറ്റാന്വേഷണ നീതിക്രമങ്ങള് തന്നെയാണ്.
ക്രൂരമായ പീഡനങ്ങളിലൂടെ പോലീസ് സംഘടിപ്പിക്കുന്ന വ്യാജ കുറ്റാന്വേഷണ മൊഴികളും കൃത്രിമമായ തൊണ്ടിസാധന കണ്ടെടുക്കലുകളുമൊക്കെയാണ് ഭാരതത്തില്‍ പ്രതികളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്.കൊളോണിയല്‍ സിസ്റ്റത്തിന്റെ ഇത്തരം ദുരന്തങ്ങള്‍ നീക്കം ചെയ്യേണ്ടിയിരിക്കുന്നു.ഭാരതത്തില്‍ നടക്കുന്ന അറസ്റ്റുകളില്‍ 60ശതമാനവും അനാവശ്യമോ തെറ്റായതോ ആയ നിലയിലാണെന്നും ഇത് അഴിമതിസ്രോതസ്സാണെന്നും ദേശീയ പോലീസ് കമ്മീഷന് തന്നെ കണ്ടെത്തിയിട്ടുണ്ട്. സുപ്രീം കോടതി യോഗീന്ദ്ര കുമാര്‍ കേസില്‍ ഈ റിപ്പോര്‍ട്ട് ശരിയെന്ന് കണ്ട് അതിനെ വിധിന്യായത്തില്‍ അവലംബിച്ചിട്ടുമുണ്ട്.ചുരുക്കത്തില്‍ വധശിക്ഷ വേണമോയെന്ന ചര്‍ച്ചയില്‍ ഇത്തരം വസ്തുതകളൊക്കെ ആഴത്തില്‍ പരിശോധിച്ച് നോക്കേണ്ടതാണ്.
ഭാരതം ഇന്ന് അന്താരാഷ്ട്ര ഇസ്ലാമിക ഭീകരവാദത്തിന്റെ ഇല്ലാതാക്കപ്പെടേണ്ടതായ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്.ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ അധിവസിക്കുന്ന നാടാണ് നമ്മുടേത്.ഇസ്ലാമിക രാജ്യങ്ങളില്‍പോലും ലഭിക്കാത്ത മാന്യതയും അവകാശങ്ങളും തുല്യതയും ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്നുണ്ട്.ഒറ്റപ്പെട്ട ചില വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇവിടെ മുസ്ലിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ജീവിതം സുരക്ഷിതവുമാണ്.എന്നിട്ടുമെന്തേ ഭുമുഖത്തുനിന്നും ഇല്ലാതാക്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ അല്‍ഖ്വയിദയും ലഷ്കര്‍ ഇ തോയിബയും ഐഎസുമൊക്കെ ഭാരതത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു? ഇതിനുള്ള ഉത്തരം ലളിതവും എന്നാല്‍ രാജ്യം ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതുമാണ്.
വിവിധരാജ്യങ്ങളുടെ അതിര്‍ത്തികള്‍ തട്ടിമാറ്റി വിവിധ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഇസ്ലാം മതവിശ്വാസികളെ ഒരു ഇസ്ലാമിക ഭരണസംവിധാനത്തിന്‍കീഴില്‍ കൊണ്ടുവരിക എന്ന ഭ്രാന്തന് ആശയമാണ് ഈ ഭീകരര്‍ക്കുള്ളത്. ലോകത്തെമ്പാടുമുള്ള ബഹുഭൂരിപക്ഷം മുസ്ലിം മതവിശ്വാസികളും ഈ ആശയത്തെ അംഗീകരിക്കുന്നില്ല എന്നത് ഏറെ ആശ്വാസം നല്കുന്നു.പക്ഷേ ഈ തലതിരിഞ്ഞ ആശയത്തിന്റെ പേരില്‍ ഭാരതം ഭീകരരുടെ ഉന്നമായിരിക്കെ അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് നമ്മുടെ നാടിന്റെ നിലനില്‍പ്പിന്റെ തന്നെ ആവശ്യമാണ്.
ഭാരതം അതിര്‍ത്തി കടന്നുവരുന്ന അപ്രഖ്യാപിത യുദ്ധത്തേയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ വധശിക്ഷ നിയമവ്യവസ്ഥയില്‍ നിലനിര്ക്കുകതന്നെവേണം.
വധശിക്ഷ വേണ്ടെന്ന നിയമ കമ്മീഷന്റെ ശുപാര്‍ശയില്‍ എ.പി.ഷായെ കൂടാതെ മൂന്ന് അംഗങ്ങള്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. യാക്കൂബ് മേമന്റെയും അഫ്സല്‍ഗുരുവിന്റെയും വധശിക്ഷകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ജസ്റ്റിസ് ഷാ അടുത്ത ദിവസം പറഞ്ഞിരിക്കുന്നു.രാഷ്ട്രീയ സാഹചര്യങ്ങള്‍ വിധിപറയുന്നതില്‍ ജഡ്ജിമാരെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം തുറന്നുപറയുന്നു. ദേശീയ നിയമകമ്മീഷന്റെ അധ്യക്ഷ പദവി ഒഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് ഇദ്ദേഹം ഇപ്രകാരമൊരു പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
അടുത്തൂണ്‍ പറ്റിയശേഷം പ്രസക്തി നഷ്ടപ്പെടുമ്പോള്‍ വിവാദ പ്രസ്താവനകള്‍ പടച്ചുണ്ടാക്കി ജനശ്രദ്ധയും കയ്യടിയും നേടാനുള്ള വ്യഥാശ്രമം എന്നതിനപ്പുറം ജസ്റ്റിസ് എ.പി.ഷായുടെ വാക്കുകള്‍ക്ക് പ്രസക്തിയോ നിലനില്പ്പോ ഉണ്ടെന്ന് തോന്നുന്നില്ല. യാക്കൂബ് മേമന്റെയും അഫ്സല് ഗുരുവിന്റെയും ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയത് യുപിഎ ഭരണകാലത്താണ്. കാബിനറ്റിന്റെ ശുപാര്‍ശ കൂടാതെ രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാനാവില്ല. വിവാദപ്രശ്നങ്ങളില്‍ ചാടിവീണ് പ്രശസ്തരാവാന്‍ വെമ്പല്‍കൊള്ളുന്ന ജസ്റ്റിസ് കാട്ജുമാരും എ.പി.ഷാമാരുമൊക്കെ ഇന്ത്യന്‍ ജുഡീഷ്യറിക്ക് ശാപവും ഭാരവും എന്നതിനപ്പുറം കഥയൊന്നുമില്ലാത്തവരാണ്. മാധ്യമരംഗത്തിന് ഇതൊന്നും ആരാഞ്ഞറിയാന്‍ ആവുന്നില്ല എന്നതും രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: