സഹകരണ പ്രസ്ഥാനം സംസ്ഥാനത്ത് ഏറെ ശക്തമാണ്. സാമ്പത്തിക ഇടപാടുകളിലൂടെ സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ആഗോളതലത്തില്‍ സഹകരണ പ്രസ്ഥാനം ഇന്ന് വമ്പിച്ച സ്വാധീനവും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടന 2012 ലോക സഹകരണ വര്‍ഷമായി ആചരിച്ചു. ജൂലായ് അഞ്ച് അന്താരാഷ്ട്ര സഹകരണദിനമായും ആചരിച്ചുവരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ട് വികസിതവും ചലനാത്മകവുമായ സമൂഹികപ്രസ്ഥാനമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം. നിക്ഷേപ-വായ്പാ മേഖല സുസ്ഥിരവും ആരോഗ്യകരവുമായ വളര്‍ച്ചയാണ് പ്രകടമാക്കുന്നത്. സംസ്ഥാന സഹകരണ ബാങ്ക് അപ്പെക്സ് തലത്തിലും ജില്ലാ സഹകരണ ബാങ്ക് മധ്യതലത്തിലും പ്രാഥമിക വായ്പാ സംഘങ്ങള്‍ അടിത്തട്ടിലും പ്രവര്‍ത്തിക്കുന്നു. 1604 പ്രാഥമിക സംഘങ്ങള്‍, അതിന്റെ 3000ത്തിലധികം ശാഖകള്‍,14 ജില്ലാ ബാങ്കുകള്‍ അവയുടെ ശാഖകളും 20 ശാഖകളുള്ള സംസ്ഥാന സഹകരണബാങ്കും 60 ഓളം അര്‍ബണ്‍ ബാങ്കുകളും 675 വനിതാ സഹ. സംഘവും മറ്റ് ക്രെഡിറ്റ് സംഘങ്ങളും എല്ലാം നിക്ഷേപ-വായ്പാ മേഖലയില്‍ സജീവ സാന്നിധ്യമാണ്.
വായ്പേതര സംഘങ്ങളും ഗണ്യമായ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. സാധാരണ ജനങ്ങളുടെ ഒരു അഭയകേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങള്‍. 1,40,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് സഹകരണ മേഖലയിലുണ്ട്. ഭാരത സഹകരണ മേഖലയിലെ ആകെ നിക്ഷേപം 2.50 ലക്ഷം കോടിയാണ്. ആശുപത്രി, ലേബര്‍ കോണ്‍ട്രാക്ട്, ടൂറിസ്റ്റ്, വിദ്യാഭ്യാസം, വനിത സംഘങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ സഹകരണം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സഹകരണസംഘം രജിസ്ട്രാറുടെ കീഴില്‍ കേരളത്തില്‍ ഇന്ന് 16,000ത്തോളം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരം, കയര്‍, മത്സ്യം, ഖാദി വില്ലേജ് ഇന്റസ്ട്രീസ്, വ്യവസായ സഹകരണസംഘങ്ങള്‍ എന്നിവയില്‍ 4,000 ഓളം സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ മുഴുവന്‍ സംഘങ്ങളുടെയും ഓഡിറ്റ് നടത്തുന്നത് സഹകരണ വകുപ്പാണ്. നിത്യേനയെന്നോണം കേരളത്തില്‍ പുതിയതായി സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് മേഖലവളര്ച്ചയുടെ പാതയിലാണെന്ന് സൂചിപ്പിക്കുന്നു.
1995ല്‍ നിലവില്‍ വന്ന പുനരാവിഷ്കരിക്കപ്പെട്ട സഹകരണ തത്വങ്ങളാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ഈ തത്വങ്ങളിലധിഷ്ഠിതമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തുറന്നതും സ്വമേധയാ ഉള്ളതുമായ അംഗത്വം ശരിയായ അര്‍ത്ഥത്തില്‍ പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് സംശയമാണ്. സഹകരണ സംഘങ്ങള്‍ക്ക് സ്വാതന്ത്ര്യവും സ്വയം ഭരണാവകാശവും എന്ന തത്വം ഇന്നും എത്രയോ അകലെ തന്നെ നില്ക്കുന്നു. 2014ല്‍ പ്രാബല്യത്തില്‍ വന്ന ചട്ടഭേദഗതി ‘തുറന്ന അംഗത്വവും ജനാധിപത്യ നിയന്ത്രണവും’ എന്നത് കൂടുതല്‍ ഗൗരവമുള്ളതാക്കിയിട്ടുണ്ട്.
97-ാം ഭരണഘടനാ ഭേദഗതി സഹകരണ മേഖലയില്‍ മാറ്റത്തിന്റെ ഒരു പുതിയ അധ്യായം കുറിച്ചു. ഈ ഭേദഗതിക്കനുസൃതമായി കേരളത്തിലും സഹകരണ നിയമവും ചട്ടവും മാറ്റി. കേരളത്തില്‍ 2014 നവംബര്‍ 25ന് 48 ഭേദഗതികളാണ് ചട്ടത്തില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 43-ബി പുതിയതായി ചേര്‍ത്തുകൊണ്ട് 97-ാം ഭരണഘടനാ ഭേദഗതിയില്‍ പുതിയ സംഘങ്ങളുടെ രജിസ്ട്രേഷന് മൗലികാവകാശമാക്കിയിട്ടുണ്ട്. ലോകത്തില്‍ ആദ്യമായാണ് ഒരു രാജ്യം സഹകരണസംഘങ്ങളുടെ രൂപീകരണം മൗലികാവകാശമാക്കുന്നത്. സംഘങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സ്വയംഭരണവും നല്കുന്നതിനുദ്ദേശിച്ചുകൊണ്ടുള്ള ഭരണഘടനാഭേദഗതി സഹകരണമേഖലയിലെ ഒരു പുതിയ ചവിട്ടുപടിയായി കാണാവുന്നതാണ്.
എന്നാല്‍ കേരളത്തില്‍ ഭരണഘടനാ ഭേദഗതിയുടെ ചുവട്പിടിച്ച് കൊണ്ടുവന്നിട്ടുള്ള ഭേദഗതിയില്‍ രജിസ്ട്രേഷനെ സംബന്ധിച്ച കാര്യത്തില്‍ നീതി പുലര്‍ത്തുന്നില്ല എന്ന് കാണാന്‍ സാധിക്കും. പൊതുജനങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള് സംരക്ഷിക്കാന്‍ നിര്‍ദ്ദിഷ്ട സംഘത്തിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടാല്‍ രജിസ്ട്രാര്‍ക്ക് രജിസ്ട്രേഷന് നിഷേധിക്കാവുന്നതാണ് എന്ന വ്യവസ്ഥ മനഃപൂര്‍വ്വം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. സംഘത്തിന്റെ ഓഡിറ്റ് സാമ്പത്തികവര്‍ഷം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നുള്ളത് പൊതുജന വിശ്വാസം നേടുന്നതിന് പ്രാപ്തമായിട്ടുണ്ട്.
നേരത്തെ സംഘങ്ങളുടെ ഓഡിറ്റ് വര്‍ഷങ്ങളോളം കുടിശ്ശികയായിരുന്നു. ആറ് മാസത്തിനുള്ളില്‍ വാര്‍ഷിക പൊതുയോഗം നിര്‍ബന്ധമായും ചേര്‍ന്നില്ലെങ്കില്‍ ഭരണസമിതി ഇല്ലാതാകുമെന്ന വ്യവസ്ഥ ഭരണസമിതി അംഗങ്ങളെ കൂടുതല്‍ ജാഗരൂകരാക്കിയിട്ടുണ്ട്. അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കല്‍ പ്രകാരം ഒരു അംഗം ഒരു സഹകരണ സ്ഥാപനത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ട് വര്‍ഷം സേവനമൊന്നും ലഭ്യമാക്കിയിട്ടില്ലെങ്കില്‍ അംഗത്വം പോകുമെന്നാണു പുതിയ ചട്ടം. ഇത് അംഗത്തെ സജീവമായി നിലനിര്‍ത്തുമെങ്കിലും ദുരുപയോഗം ചെയ്യുമെന്നസാധ്യത നിലനില്ക്കുന്നു.
(തുടരും)
(സഹകാര്‍ ഭാരതി സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: