ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ പുരുഷതാരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്, നിലവിലെ ചാമ്പ്യന്‍ മാരിന് സിലിച്ച്, വനിതാ വിഭാഗത്തില്‍ സെറീന വില്ല്യംസ്, സഹോദരി വീനസ് വില്ല്യംസ് തുടങ്ങിയവര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
പുരുഷ വിഭാഗത്തില്‍ ദ്യോക്കോവിച്ച് സ്പെയിനിന്റെ ഇരുപത്തിമൂന്നാം സീഡായ റോബര്‍ട്ടോ ബൗറ്റിറ്റ് അഗട്ടിനെ നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 4-6, 6-4, 6-3.
ഒന്‍പതാം സീഡും നിലവിലെ ചാമ്പ്യനുമായ ക്രൊയേഷ്യയുടെ സിലിച്ച് ഫ്രാന്‍സിന്റെ ഇരുപത്തിയേഴാം സീഡായ ജെര്‍മി ചാര്‍ഡിയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-3, 2-6, 7-6 (7-2), 6-1. പത്തൊന്‍പതാം സീഡും ഫ്രഞ്ച്താരവുമായ ജോ വില്‍ഫ്രഡ് സോംഗയാണ് ക്വാര്‍ട്ടറില്‍ സിലിച്ചിന്റെ എതിരാളി. സോംഗ നേരിട്ടുള്ള സെറ്റുകള്‍ക്ക് നാട്ടുകാരനായ ബെനോയ്റ്റ് പെയ്രെയെ 6-4, 6-3, 6-3 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. കരിയറില്‍ ആദ്യമായാണ് സോംഗ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
പതിനെട്ടാം സീഡായ ഫെലിസിയാനോ ലോപ്പസും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. മൂന്നാം റൗണ്ടില്‍ റാഫേല്‍ നഡാലിനെ വീഴ്ത്തിയ ഇറ്റലിയുടെ ഫാബിയോ ഫാഗ്നിനിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെലിസിയാനോ കീഴ്പ്പെടുത്തിയത്. സ്കോര്‍: 6-3, 7-6 (7-5), 6-1.
വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസ് നാട്ടുകാരിയും 19-ാം സീഡുമായ മാഡിസണ്‍ കെയ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. സ്കോര്‍: 6-3, 6-3. ഇരുപത്തിമൂന്നാം സീഡും 2001ലെ ചാമ്പ്യനുമായ വീനസ് എസ്തോണിയയുടെ അനെറ്റ് കൊണ്ടാവെയ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു. സ്കോര്‍: 6-2, 6-1. ക്വാര്‍ട്ടറില്‍ വില്ല്യംസ് സഹോദരികള്‍ തമ്മില്‍ ഏറ്റുമുട്ടും. ഇക്കഴിഞ്ഞ വിംബിള്‍ഡണില്‍ വീനസിനെ തോല്‍പ്പിച്ചാണ് സെറീന ക്വാര്‍ട്ടറിലെത്തിയത്.
വനിതാ വിഭാഗത്തില്‍ ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ റോബര്‍ട്ട വിന്‍സിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. കാനഡയുടെ ഇരുപത്തിയഞ്ചാം സീഡ് താരം യൂജിന്‍ ബുച്ചാര്‍ഡ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് വിന്‍സിക്ക് ക്വാര്ട്ടര്ഫൈനലിലേയ്ക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു. പതിമൂന്നാം സീഡ് റഷ്യയുടെ ഏകത്റീന മകരോവയ നാലാം റൗണ്ടില്‍ പുറത്തായി. ഫ്രഞ്ച് താരം ക്രിസ്റ്റിന മഡനോവിക്ക് മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് മകരോവയെ അട്ടിമറിച്ചത്. സ്കോര്‍: 7-6 (7-2), 4-6, 6-1. റോബര്‍ട്ട വിന്‍സിയാണ് ക്രിസ്റ്റിനയുടെ ക്വാര്‍ട്ടര്‍ എതിരാളി.
സാനിയ സഖ്യം ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: ടോപ് സീഡും ലോക ഒന്നാം നമ്പര്‍ ജോഡികളുമായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും യുഎസ ഓപ്പണ്‍ വനിതാ ഡബിള്‍സ് ക്വാര്‍ട്ടറിലെത്തി. മൂന്നാം റൗണ്ടില്‍ 13-ാം സീഡ് നെതര്‍ലന്‍ഡ്സ്-ചെക് റിപ്പബ്ലിക് ജോഡിയായ മിഷേല ക്രാചിസെക് -ബാര്‍ബോറ സ്ട്രൈക്കോവ കൂട്ടുകെട്ടിനെയാണു സാനിയ സഖ്യം തുരത്തിയത്. 6-3, 6-0 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. സ്കോറിനായിരുന്നു.
59 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ സാനിയ സഖ്യത്തിനെതിരെ ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ നെതര്‍ലന്‍ഡ്സ്-ചെക്ക് ജോഡിക്ക് കഴിഞ്ഞില്ല. ഒന്‍പതാം സീഡ് ചൈനീസ് തായ്പേയിയുടെ ചാന് യുങ് ജാന്‍-ചാന് ഹൊ ചിങ് സഖ്യമാണ് സാനിയ-ഹിംഗിസ് സഖ്യത്തിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: