ദശരഥന്റെ കല്പനപ്രകാരം സുമന്ത്രര്‍ രഥം തയ്യാറാക്കി. ശ്രീരാമനും സീതയും ലക്ഷ്മണനും തേരില്‍ കയറിയപ്പോള്‍ ദശരഥന് ”നില്ക്കൂ നില്ക്കൂ” വെന്നുവിളിച്ചുപറഞ്ഞു. ”പോകൂ, പോകൂ” എന്ന് ശ്രീരാമനും പറഞ്ഞു. രഥം അതിവേഗത്തില്‍ പാഞ്ഞു. ജനങ്ങളെല്ലാം കരഞ്ഞുകൊണ്ട് പിന്നാലെ ഓടി.
”ഹേ പ്രഭോ, നില്ക്കൂ, അങ്ങയെക്കാണാതെ ഞങ്ങള്‍ ജീവിക്കുന്നതെങ്ങനെ”യെന്നു പറഞ്ഞുകൊണ്ട് സര്‍വരും തേരിന്റെ പിന്നാലെ നടന്നു. അന്ന് വൈകുന്നേരം അവര്‍ തമസാനദിയുടെ തീരത്തെത്തി. രാത്രി ജലം മാത്രം കഴിച്ച് ഉപവസിച്ചുകൊണ്ട് അവിടെ വസിച്ചു. രാമന് സീതയോടൊത്ത് ഒരു വൃക്ഷച്ചുവട്ടില്‍ ഇലകള്‍ വിരിച്ചു തയ്യാറാക്കിയ മെത്തയില്‍ ലക്ഷ്മണന്റെയും സുമന്ത്രരുടെയും കാവലില്‍ കിടന്നുറക്കമായി. അയോദ്ധ്യാവാസികളും ഉറക്കമായി.
നേരം പുലരാറായപ്പോള്‍ ഉറങ്ങുന്ന അയോദ്ധ്യാവാസികള്‍ ഉണരുന്നതിനുമുമ്പ് രഥം തയ്യാറാക്കാന്‍ രാമന് ആവശ്യപ്പെട്ടു. ഈ പാവങ്ങള്‍ കൂടെവന്നാല്‍ വളരെ കഷ്ടപ്പെടും. രഥത്തില്‍ രാമലക്ഷ്മണന്മാരും സീതയും കയറി. ആദ്യം അയോദ്ധ്യയുടെ നേര്‍ക്ക് ഓടിച്ചു. പിന്നെ തിരിച്ച് കാട്ടിലേക്കുള്ള വഴിയേ അതിവേഗം പായിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: