കോട്ടയം: അരമനയില്‍ വിശ്വാസികളുടെമേല്‍ പാസ്റ്റര്‍മാര്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ അവസരമൊരുക്കിയ മെത്രാപ്പോലീത്തയെ പുറത്താക്കി. മുംബൈ ഭദ്രാസനം കേന്ദ്രമായ വാഷി അരമനയിലാണ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ പാസ്റ്റര്‍മാര്‍ കൈവയ്പ് പ്രാര്‍ത്ഥന നടത്തിയത്. ഇത് സംബന്ധിച്ച് കാതോലിക്കാ ബാവ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ പരാതിലഭിച്ചതിനെ തുടര്‍ന്നാണ് മുംബൈ ഭദ്രാസന ചുമതലയില്‍നിന്നും ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ ഒഴിവാക്കിക്കൊണ്ട് കാതോലിക്കാബാവ കല്പന പുറപ്പെടുവിച്ചത്.
മുംബൈ ഭദ്രാസനത്തില്‍ അടുത്തിടെ നടന്ന സഭയുടെ സത്യവിശ്വാസത്തിനും പാരമ്പര്യത്തിനും ദൈവശാസ്ത്രത്തിനും കാനോനകള്ക്കും വിരുദ്ധമായ കാര്യങ്ങളെപ്പറ്റി പരാതി ലഭിച്ചെന്ന് കാതോലിക്കാബാവ കല്പനയില് പറയുന്നു. ഇത് സംബന്ധിച്ച് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുമായി മുഖാമുഖവും േഫാണിലും സംസാരിച്ചെങ്കിലും സഭയിലാകമാനവും മുംബൈ മെത്രാസനത്തില്‍ പ്രത്യേകിച്ചും ഉണ്ടായ നിര്‍ഭാഗ്യകരമായ അന്തരീക്ഷം പരിഗണിച്ചാണ് അടിയന്തിര നടപടി സ്വീകരിക്കുന്നതെന്നും കല്പനയില് പറയുന്നു.
മുംബൈ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത, നാഗപ്പൂര്‍ സെന്റ്തോമസ് ഓര്‍ത്തഡോക്സ് വൈദികസെമിനാരി വൈസ്പ്രസിഡന്റ്, എംജിഒസിഎസ്എം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍നിന്നും മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചുവരുന്ന സഭയുടെ മറ്റെല്ലാ ഔദ്യോഗിക ചുമതലകളില്‍നിന്നും താല്‍ക്കാലികമായി ഒഴിവാക്കിയെന്നാണ് കല്പനയില് പറയുന്നത്. മുംബൈ ഭദ്രാസനത്തിന്റ ഭരണം കാതോലിക്കാബാവ ഏറ്റെടുക്കുകയും ഭദ്രാസനഭരണത്തിന് സഹായിയായി സഭയുട എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയെ ചുമതലപ്പെടുത്തിയതായും ബസേലിയോസ് മര്‍ത്തോമാ പൗലോസ് ദ്വിതീയന്റെ കല്പനയില് പറയുന്നു.
അതേസമയം ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ പുറത്താക്കിയ കാതോലിക്കാ ബാവയുടെ നടപടി വരുംദിവസങ്ങളില്‍ സഭയില്‍ തര്ക്കവിതര്ക്കങ്ങള്ക്കിടയാക്കുമെന്ന് സൂചനയുണ്ട്. സഭാ സുന്നഹദോസ് ചേരാനിരിക്കേ അവിടെ ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് എടുത്ത തീരുമാനം ഒരുവിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. നിയുക്ത കാതോലിക്കാ ബാവ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരില്‍ പ്രഥമഗണനീയനായ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ അതില്‍നിന്നും ഒഴിവാക്കാന്‍ മറുപക്ഷം മനഃപൂര്‍വ്വം ഒരുക്കിയ കെണിയാണിതെന്നും ഒരു വിഭാഗം പറയുന്നു.
നേരത്തെ മെത്രാപ്പോലീത്തമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച കാതോലിക്കാബാവയുടെ കല്പനയെ ഇദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. കാതോലിക്കാ ബാവയുടെ തീരുമാനം സഭയ്ക്കുള്ളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിഭാഗീയതയെ വര്‍ദ്ധിപ്പിക്കാനേ ഇടയാക്കുകയുള്ളൂ എന്നും വിശ്വാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: