കോഴിക്കോട്: സര്‍ക്കാര്‍ പണം ഉപയോഗിച്ച് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ കുടിയേറ്റ മ്യൂസിയം നിര്‍മ്മിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്ത ചെമ്പന്തൊട്ടി എന്ന ഗ്രാമത്തിലാണ് കുടിയേറ്റകാലത്തെ മഹത്വവല്ക്കരിക്കാന് രണ്ടുകോടി രൂപ ചെലവിട്ട് മ്യൂസിയം നിര്‍മ്മിക്കുന്നത്. ചെമ്പന്തൊട്ടിയിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിന്റെ മണ്ഡലമായ ഇരിക്കൂറിലാണ് മ്യൂസിയം വരുന്നത്. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. താമരശ്ശേരി രൂപതക്ക് കീഴിലാണ് മ്യൂസിയത്തിന്റെ നടപടിക്രമങ്ങളും നിര്‍മ്മാണവും പുരോഗമിക്കുക.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സാംസ്കാരിക വകുപ്പില്‍ നടക്കുന്ന ക്രിസ്ത്യന്‍ മത പ്രീണനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. മ്യൂസിയം നിര്‍മ്മിക്കാന്‍ ഒരേക്കര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കാനാണ് ഇരിക്കൂറിനടുത്ത ചെമ്പന്തൊട്ടിയില് ഗ്രാമത്തില്‍ ക്രിസ്ത്യന്‍ സഭ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ചെമ്പന്തൊട്ടിയില് പുരാവസ്തു വകുപ്പ് രണ്ടുമാസം മുമ്പ് വിപുലമായ സെമിനാറും സംഘടിപ്പിച്ചിരുന്നു. വൈദികരും കന്യാസ്ത്രീകളുമായിരുന്നു സംഘാടകരും സദസ്യരും.
മ്യൂസിയം കെട്ടിടത്തിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഒരുകോടി രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി മ്യൂസിയത്തിനായി നല്‍കും. ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. കുടിയേറ്റ ചരിത്രം അനാവരണം ചെയ്യുന്ന രീതിയിലാണ് മ്യൂസിയം ആവിഷ്കരിക്കുക. സെമിനാറില്‍ അവതരിപ്പിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ കലാകാരന്മാരും ശില്‍പ്പികളും മ്യൂസിയത്തിന്റെ ഉള്ളടക്കം തയ്യാറാക്കും. 19 പേരടങ്ങുന്ന സമിതിയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
മലബാറിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സാഹചര്യത്തെ അട്ടിമറിച്ച സംഭവമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ കുടിയേറ്റം. ക്രൈസ്തവ സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശവും ആസൂത്രണവുമാണ് തിരുവിതാംകൂറില്‍ നിന്നുള്ള വ്യാപകമായ കുടിയേറ്റത്തിന് പിന്നില്‍. മലബാറിലെ വനവാസികളും പിന്നാക്ക വിഭാഗവും അവര്‍ ജനിച്ച മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ടത് ഈ കുടിയേറ്റത്തിന്റെ ഫലമായിട്ടാണ്. വ്യാപകമായ മതപരിവര്‍ത്തനവും ഇക്കാലഘട്ടത്തില്‍ നടന്നു. നിബിഡ വനങ്ങള്‍ വെട്ടിവെളിപ്പിക്കുകയും പരിസ്ഥിതി സന്തുലനം അട്ടിമറിക്കുകയും ചെയ്ത കുടിയേറ്റകാലത്തെ മഹത്വവല്ക്കരിക്കാനും ചരിത്രം മാറ്റിയെഴുതാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാംസ്കാരിക വകുപ്പിന്റെ കീഴില്‍ കുടിയേറ്റ മ്യൂസിയം ഒരുങ്ങുന്നത്. സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ് തന്നെയാണ് പുരാവസ്തുവകുപ്പിന്റെയും ചുമതല വഹിക്കുന്നത്. ഇതിനാലാണ് പുരാവസ്തുപരമായി യാതൊരു പ്രാധാന്യവുമില്ലാത്ത കുടിയേറ്റത്തെ ചിത്രീകരിക്കുന്ന മ്യൂസിയം ഒരുക്കാന്‍ പുരാവസ്തു വകുപ്പ് തയാറായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: