കണ്ണൂര്‍: തലശ്ശേരി നങ്ങാറത്തു പീടികയില്‍ സിപിഎം ഓഫീസ് ആക്രമിച്ചെന്നും സ്തൂപം തകര്‍ത്തെന്നും ആരോപിച്ച് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു. എന്നാല്‍ ഗുരുദേവ പ്രതിമ തകര്‍ത്തതിനാണ് കേസ് എടുത്തതെന്നാണ് സിപിഎം കള്ളപ്രചാരണം നടത്തുന്നത്. ചില ദൃശ്യമാധ്യമങ്ങളും സിപിഎം പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
തളിപ്പറമ്പ് കൂവോട് സിപിഎം നടത്തിയ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തില്‍ ഗുരുദേവനെ കുരിശില്‍ തറച്ച ഫ്ളോട്ട് അവതരിപ്പിച്ചത് വന്‍വിവാദമാകുകയും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുകയും നാണക്കേടാകുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിമ തകര്‍ത്തത് ആര്‍എസ്എസുകാരാണെന്ന കള്ളപ്രചാരണം സിപിഎം ആസൂത്രിതമായി നടത്തുന്നത്.
പ്രതിമ തകര്‍ത്തുവെന്നാണ് കേസെങ്കില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യേണ്ടതാണ്. എന്നാല്‍ ആ വകുപ്പു പ്രകാരം കേസ് എടുത്തിട്ടില്ല. മൂന്നു പേര്‍ക്കും ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കില്ലെന്ന് പ്രഥമാന്വേഷണത്തില്‍ തന്നെ പോലീസിനു ബോധ്യപ്പെട്ടതായാണ് സൂചന. പ്രതിമ തകര്‍ത്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
അതേ സമയം ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവം സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് കൂടുതല്‍ വ്യക്തമായിട്ടുമുണ്ട്. ഗുരുദേവനെ കുരിശിലേറ്റി പ്രദര്‍ശിപ്പിച്ചതോടെ വെട്ടിലായ സിപിഎം ചര്‍ച്ച വഴിതിരിച്ചു വിടാന്‍ വേണ്ടിയാണ് ഗുരുദേവ പ്രതിമ തകര്‍ത്തതെന്നാണ് സൂചനകള്‍. ശ്രീകൃഷ്ണ ജയന്തിക്ക് നങ്ങാറത്ത് പീടികയില്‍ ബാലഗോകുലം ഉയര്‍ത്തിയ കൊടി തോരണങ്ങളും മറ്റും സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാവുകയും കൊടിമരവും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ റോഡരികിലുണ്ടായിരുന്ന സിപിഎം സ്തൂപവും തകര്‍ക്കപ്പെട്ടു. ഓഫീസിന് പുറത്ത് മാത്രമേ അക്രമം ഉണ്ടായുള്ളൂ.
ഓഫീസിനകത്ത് അക്രമം ഉണ്ടാകാതെ എങ്ങനെ ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന പ്രതിമ തകര്‍ന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം.
സിപിഎമ്മുകാര്‍ ഗുരുദേവ പ്രതിമ ആസൂത്രിതമായി അക്രമം നടന്ന സ്ഥലത്ത് എത്തിച്ച് തകര്ക്കുകയുമായിരുന്നുവെന്ന സംശയമാണ് ബലപ്പെട്ടത്. ഇത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നു. പോലീസിന് ഇക്കാര്യം മനസിലായതിനാലാണ് ന്യൂമാഹി പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഓഫീസും സ്തൂപവും തകര്‍ത്ത സംഭവം മാത്രം ചൂണ്ടിക്കാട്ടി ജാമ്യമുളള വകുപ്പ് പ്രകാരം കേസെടുത്തതും സ്റ്റേഷനില്‍ ഹാജരായ മൂന്നു പ്രവര്‍ത്തകര്‍ക്കും അവിടെവെച്ചു തന്നെ ജാമ്യം നല്കി വിട്ടയച്ചതും. ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: