കാസര്‍കോട്: എരിയാലിലെ കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയ്ക്കിടെ മരണം മുന്നില്‍ കണ്ട ബാങ്കിലെ ക്ലര്‍ക്ക് ലക്ഷ്മിക്കും താല്‍ക്കാലിക ജീവനക്കാരി ബിന്ദുവിനും ബാങ്കില്‍ സ്വര്‍ണം പണയംവെക്കാനെത്തിയ മഞ്ചത്തടുക്കയിലെ ഖമറു ബാനുവിനും ഇപ്പോഴും അതിന്റെ നടുക്കം വിട്ടുമാറിയില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബങ്കിലെത്തിയ യുവാക്കളായ അഞ്ചംഗ മുഖമൂടി സംഘമാണ് ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നത്. 21 കിലോ സ്വര്‍ണ്ണവും, 13 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു. സ്വര്‍ണ്ണത്തിന് ഏകദേശം 5.28 കോടി രൂപ വരുമെന്ന് പോലീസ് പറഞ്ഞു.
രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘം പെട്ടെന്ന് പെട്ടെന്ന് ബാങ്കിനകത്തേക്ക് ഇരിച്ചുകയറുകയായിരുന്നു. കൊള്ളക്കാര്‍ കത്തി കാട്ടി ബാങ്കിനകത്തുണ്ടായിരുന്ന ക്ലര്‍ക്ക് 52 കാരിയായ ലക്ഷ്മിയേയും താല്‍ക്കാലിക ജീവനക്കാരിയായ ബിന്ദുവിനേയും (40) ബന്ദിയാക്കുകയായിരുന്നു. ബിന്ദുവിന്റെ താലിമാലയും, വളകളും കമ്മലുമടക്കം അഞ്ചരപ്പവന്റെ സ്വര്‍ണ്ണവും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. നിലവിളിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ സംഘം ലക്ഷ്മിയില്‍ നിന്ന് ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കി മൂവരെയും കൊണ്ട് അകത്ത് കടന്നു. ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞ് ബാനു ലോക്കറിന്റെ വാതില്‍ ചവിട്ടി തുറക്കുമ്പോഴേക്കും കവര്‍ച്ചക്കാര്‍ മൂന്ന് ബാഗുകളില്‍ സ്വര്‍ണ്ണവും പണവും നിറച്ചിരുന്നു. ഇതിന് ശേഷമാണ് ജീവനക്കാരികളെയും ഇടപാടുകാരിയെയും ബാങ്കിനകത്താക്കി ഗ്രില്‍സ് പൂട്ടി സംഘം ബൈക്കില്‍ തന്നെ കടന്നു കളഞ്ഞത്. സംഭവസമയത്ത് സെക്രട്ടറി മോഹനനും, ഹെഡ് ക്ലര്‍ക്ക് സച്ചിദാനന്ദനും സ്ഥലത്തില്ലായിരുന്നു. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടെ വിരലടയാളമൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ കറുത്ത ഗ്ലൗസ്സും മുഖംമൂടിയും അണിഞ്ഞിരുന്നുവെന്നാണ് സംഭവസമയം ബാങ്കിലുണ്ടായിരുന്ന ജീവനക്കാരികളും ഇടപാടുകാരിയും പോലീസിന് മൊഴി നല്‍കിയത്. പ്രതികള്‍ ബാങ്കിനകത്ത് കടന്നപ്പോള്‍ മുഖം മറക്കാന്‍ ഉപയോഗിച്ച ഷാള്‍ ചൗക്കിയിലെ പെട്രോള്‍ പമ്പിന് സമീപം പോലീസ് കണ്ടെടുത്തു.
ചുവന്ന നിറത്തിലുള്ള ഷാള്‍ പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിച്ച ശേഷമാണ് കൊള്ളസംഘം രക്ഷപ്പെട്ടത്. ജില്ല മുഴുവനും പോലീസ് കവര്‍ച്ചക്കാര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇവര്‍ ജില്ല വിട്ട് പോകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അടക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഷാ ള്‍ ഉപേക്ഷിച്ച വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി ടി.പി. രഞ്ജിത്ത് സ്ഥലത്തെത്തി ഷാള്‍ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് സുപ്രണ്ട് ഡോ.ശ്രീനിവാസ്, ഡിവൈഎസ്.പി ടി.പി.രഞ്ജിത്ത്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി തമ്പാന്, പ്രിന്‍സിപ്പല്‍ എസ്ഐ പി.വിരാജന്‍, അഡീഷമണല് എസ്ഐമാരായ അമ്പാടി, കെ.ആര് രാജശേഖരന്, അജിത്ത് കുമാര്‍, വിരളടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ ബങ്കിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി ബാങ്കിലെത്തി ഉന്നതപോലീസ് ഉദ്യോഗസ്ഥരുമായും ഇടപാടുകാരുമായും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: