പാരീസ്: അഭയാര്‍ത്ഥികളെ സ്വീകരിച്ച് സംരക്ഷിക്കുന്നതിന് അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് ക്വാട്ട നിശ്ചയിച്ചു. യൂറോപ്യന്‍ യൂണിയന് എക്സിക്യൂട്ടീവ് കമ്മിറ്റിയായ യൂറോപ്യന്‍ കമ്മീഷനാണ് രാജ്യങ്ങളുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി വിലയിരുത്തി ഏറ്റെടുക്കേണ്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയത്. കമ്മീഷന് പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍ ഇന്നലെ തീരുമാനം പ്രഖ്യാപിച്ചു. ആസ്ട്രേലിയയും അഭയാര്‍ത്ഥികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യൂറോപ്യന്‍ കമ്മീഷന് യോഗമാണ് അംഗരാജ്യങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്‍കിയത്. 1,60,000 പേരെ വരെ ഏറ്റെടുക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് ജങ്കര്‍ പറഞ്ഞു. സഹരാജ്യങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ബന്ധമായും ഏറ്റെടുക്കലിനു തയാറാകണമെന്നും ജങ്കര്‍. ഇറ്റലി, ഗ്രീസ്, ഹംഗറി രാജ്യങ്ങളിലൂടെയാണ് സിറിയയും ആഫ്രിക്കയുമടക്കം രാജ്യങ്ങളില്‍നിന്ന് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പ്രവേശിക്കുന്നത്.
കൂടുതല്‍ പേരും സിറിയയില്‍നിന്ന്. 1,20,000 പേരാണ് ഈ മൂന്നു രാജ്യങ്ങളിലുമായി ഇതുവരെ എത്തിയത്. കൂടുതല്‍ ഹംഗറിയില്‍-54,000. രണ്ടാമത് ഗ്രീസ്-50,400. ഇറ്റലിയില്‍ 15,600 പേര്. തുര്‍ക്കിയിലേക്കാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ ആദ്യം കുടിയേറിയത്. എന്നാല്‍, അവിടത്തെ സാഹചര്യങ്ങള്‍ എതിരായതോടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവര്‍ ലക്ഷ്യമിട്ടത്.
ജനസംഖ്യ, സാമ്പത്തിക വളര്‍ച്ച, തൊഴില്ലിലായ്മ തുടങ്ങിയവ കണക്കിലെടുത്ത് രാജ്യങ്ങളുടെ ക്വാട്ട നിശ്ചയിച്ചത്. ഇതനുസരിച്ച് യൂറോപ്പിലെ സമ്പന്ന രാജ്യമായ ജര്‍മനിയിലേക്ക് കൂടുതല്‍ പേര് എത്തുക, 31,443. ഫ്രാന്‍സ് (24,031), സ്പെയ്ന്‍ (14,931), പോളണ്ട് (9,287), നെതര്‍ലന്‍ഡ്സ് (7,214) തുടങ്ങിയ രാജ്യങ്ങള്‍ പിന്നാലെ. ലിസ്റ്റ് പ്രകാരം മാള്‍ട്ടയാണ് കുറവു പേരെ ഏറ്റെടുക്കേണ്ടിവരിക, 133 പേര്. സൈപ്രസ് (274), എസ്തോണിയ (373), ലക്സംബര്‍ഗ് (440) രാജ്യങ്ങളും അഞ്ഞൂറില്‍ താഴെ മാത്രം ഏറ്റെടുത്താല്‍ മതി. 12,000 അഭയാര്‍ത്ഥികളെ ഏറ്റെടുക്കുമെന്നാണ് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട് പ്രഖ്യാപിച്ചത്.
അതിനിടെ, അഭയാര്‍ത്ഥികള്‍ക്കെതിരെ ഹംഗറിയില്‍ പ്രതിഷേധം രൂക്ഷം. പോലീസും നാട്ടുകാരും അഭയാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുന്നുവെന്നാണ് ആരോപണം. ഒരു ചാനലിന്റെ വനിതാ വീഡിയോഗ്രാഫര്‍ അഭയാര്‍ത്ഥികളെ മര്‍ദിക്കുന്ന രംഗങ്ങള്‍ മറ്റൊരു ചാനല്‍ പുറത്തുവിട്ടു. പോലീസിനെ കണ്ട് ഭയന്ന് മകനെയുമെടുത്ത് ഓടുന്ന അഭയാര്‍ത്ഥിയെ കാല്‍വച്ച് വീഴ്ത്തി മര്‍ദിക്കുകയാണ് ഈ വീഡിയോഗ്രാഫര്‍.സംഭവം പുറത്തായതോടെ ഇവരെ ചാനല്‍ പുറത്താക്കി.
അഭയാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ മതം നോക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു. ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ മാത്രമേ സ്വീകരിക്കൂയെന്ന് ഒരു ഫ്രഞ്ച് നഗരത്തിന്റെ മേയര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെ മതത്തിന്റെ പേരില്‍ കാണരുതെന്ന് ജങ്കര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: