2011ലെ മതംതിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ പുറത്തുവരാനിരിക്കെ കേരളത്തില്‍ വലിയൊരു വിവാദം പൊട്ടിപ്പുറപ്പെടുകയുണ്ടായി. 1991 ലെയും 2011 ലെയും വളര്‍ച്ചാ നിരക്കുവച്ച് 2011 ലെ സെന്‍സസില്‍ സംസ്ഥാനത്ത് ഹിന്ദുക്കള്‍ 48 ശതമാനവും മുസ്ലിം-ക്രൈസ്തവ മതവിഭാഗങ്ങള്‍ ചേര്‍ന്ന് 52 ശതമാനമാവുമെന്നും ചിലര്‍ വിലയിരുത്തിയതാണ് ഇതിനിടയാക്കിയത്. തങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയതിനെതിരെ ക്രൈസ്തവര്‍ പൊതുവെ നിശബ്ദത പാലിച്ചപ്പോള്‍ മുസ്ലിങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംലീഗ് സഹജമായ മത-രാഷ്ട്രീയ വീര്യത്തോടെ രംഗത്തുവന്നു. കേരളത്തില്‍ ഇപ്പോഴും ഹിന്ദുക്കള്‍ തന്നെയാണ് ഭൂരിപക്ഷമെന്നും അവരെ ന്യൂനപക്ഷമാക്കുന്നത് ആധികാരികമായ ഏത് രേഖയുടെ അടിസ്ഥാനത്തിലാണെന്നും മുസ്ലിംലീഗ് നേതൃത്വവും മറ്റുചിലരും രോഷത്തോടെ ചോദിക്കുകയുണ്ടായി.
ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട 2011 ലെ മതംതിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ കേരളത്തില്‍ വിവാദത്തിന്റെ കൊടുങ്കാറ്റുയര്ത്തേണ്ടതായിരുന്നു. കാരണം ജനസംഖ്യയില്‍ 54.73 ശതമാനത്തോടെ (1,82,82,492 പേര്) ഹിന്ദുക്കള്‍തന്നെയാണ് കേരളത്തില്‍ ഭൂരിപക്ഷമെന്ന് സെന്‍സസ് രേഖകള്‍ പറയുന്നു. മുസ്ലിങ്ങള്‍ 26.56 ശതമാനവും (88,73,472 പേര്), ക്രൈസ്തവര്‍ 18.38 ശതമാനവും(61,41,269 പേര്) ആണ്.എന്നുമാത്രമല്ല സംസ്ഥാനത്തെ 14 ജില്ലകളില്‍ 13 ലും ഹിന്ദുക്കള്‍തന്നെയാണ് കൂടുതലുള്ളത്.മലപ്പുറം മാത്രമാണ് മുസ്ലിം ഭൂരിപക്ഷ ജില്ല. ക്രൈസ്തവരാവട്ടെ ഒരൊറ്റ ജില്ലയിലും ഹിന്ദുക്കളെക്കാള്‍ കൂടുതലില്ല. അധികാരവും സമ്പത്തും കയ്യടക്കിയ മതന്യൂനപക്ഷങ്ങളില്‍നിന്ന് കേരളത്തിലെ ഹിന്ദുക്കള്‍ കടുത്ത ഭീഷണിയാണ് അനുഭവിക്കുന്നതെന്ന് പറയുന്നവരെ നേരിടാനുള്ള ശക്തമായ ആയുധമായി ന്യൂനപക്ഷ സംരക്ഷകരുടെ കയ്യില്‍ ഈ സെന്‍സസ് വിവരങ്ങള്‍ മാറേണ്ടതായിരുന്നു. പക്ഷെ അത്ഭുതകരമെന്നു പറയട്ടെ, ‘മര്‍ദ്ദിതരും പീഡീതരും നിന്ദിതരുമായ’ മതന്യൂനപക്ഷത്തിന്റെ വക്താക്കള്‍ ഈ സുവര്‍ണാവസരം പാഴാക്കിക്കളഞ്ഞു! ഇത് എന്തുകൊണ്ടെന്ന് അന്വേഷിക്കുമ്പോഴാണ് മുന്‍കാല സെന്‍സസ് റിപ്പോര്‍ട്ടുകളെപ്പോലെ 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് നല്‍കുന്നതും വിപല്‍ സന്ദേശങ്ങളാണെന്ന് തിരിച്ചറിയാനാവുക. മതന്യൂനപക്ഷ സംരക്ഷകര്‍ക്ക് മൂടിവയ്ക്കേണ്ടതായ ഒരുപാട് നഗ്നസത്യങ്ങള്‍ ഈ സെന്‍സസ് റിപ്പോര്‍ട്ടിലുമുണ്ട്.
2011 ലെ മതംതിരിച്ചുള്ള സെന്‍സസ് രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടതോടെ മുസ്ലിം വളര്‍ച്ചാ നിരക്ക് കുറയുന്നുവെന്നും ഹിന്ദുവളര്ച്ചാനിരക്കുമായുള്ള അന്തരം ചുരുങ്ങുന്നുവെന്നുമാണ് പല മാധ്യമങ്ങളും പ്രചരിപ്പിച്ചത്.ഹിന്ദുജനസംഖ്യയുടെ വളര്‍ച്ചാനിരക്കിലെ ഇടിവിനേക്കാള്‍ മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുകയാണെന്നും ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മുസ്ലിം വളര്‍ച്ചാനിരക്കാണിതെന്നും ചില മാധ്യമങ്ങളും മത-മതേതര ബുദ്ധിജീവികളും ആവേശംകൊള്ളുകയുണ്ടായി. മരം കാണാതെ വനംമാത്രം കാണുന്ന ഈ രീതി ജനസംഖ്യയിലെ മതപരമായ വളര്‍ച്ച സംബന്ധിച്ച വിപത്തിലേക്ക് വിരല്‍ചൂണ്ടുന്ന 2011 ലെ സെന്‍സസ് വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുകയാണ്.
ശതമാനക്കണക്കില്‍ 25.1 ആയിരുന്നു 1991 ലെ ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക്. 2001 ല്‍ ഇത് 20.3% ആയി. 2011 ല്‍ 16.8%. ഇതേ കാലയളവില്‍ മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് യഥാക്രമം 34.5%, 29.5%, 24.6% എന്നിങ്ങനെയാണ്. ക്രൈസ്തവരുടെത് യഥാക്രമം 21.5%, 22.6%, 15.5%. ഒരു പതിറ്റാണ്ടിനിടെ (1991-2011) മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 4.9% കുറഞ്ഞത് ചരിത്രസംഭവമായി അവതരിപ്പിക്കുകയാണ്. എന്നാല്‍ ഹിന്ദുക്കളുടെ വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവ് (3.5%) കണക്കിലെടുക്കുമ്പോള്‍ മുസ്ലിം വളര്‍ച്ചാനിരക്കിലെ കുറവ് പൊതുസമൂഹത്തില്‍ എന്തെങ്കിലും ഗുണപരമായ മാറ്റം കൊണ്ടുവരുന്നതല്ല.
മറ്റ് മതങ്ങളെ അപേക്ഷിച്ച് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് മുസ്ലിങ്ങളുടേത്. ഇതാകട്ടെ ദേശീയ ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്നതുമാണ്. ചരിത്രത്തിലാദ്യമായി ഹിന്ദുക്കള്‍ മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തിലും താഴെയായിരിക്കുന്നു.ഇത് ആശങ്കാജനകമാണ്. 2001 ല്‍ 80.46% ഉണ്ടായിരുന്ന ഹിന്ദുക്കള്‍ 2011 ല്‍ 79.80% ആയി കുറഞ്ഞിരിക്കുന്നു. സിഖുകാര്‍ 1.87% ആയിരുന്നത് 1.72% ആയി. ബുദ്ധമതക്കാര്‍ 0.72% ആയിരുന്നത് 0.70% ആയി കുറഞ്ഞു. 0.41% ഉണ്ടായിരുന്ന ജൈനര്‍ 0.37% ആയും കുറഞ്ഞു.
2001-2011 കാലയളവില്‍ മുസ്ലിങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ വന്ന കുറവിനെ പെരുപ്പിച്ചുകാട്ടുന്നവര്‍ ഇക്കാലയളവില്‍ മുസ്ലിം ജനസംഖ്യ 0.8% വളര്ന്നതിനുനേര്ക്ക് ബോധപൂര്‍വം കണ്ണടക്കുകയാണ്. മുസ്ലിം ജനസംഖ്യയുടെ ഈ വര്‍ധന 1951 മുതലുള്ള മാറ്റമില്ലാത്ത പ്രവണതയുമാണ്. 1981-1991 കാലയളവില്‍ 0.88% ആണ് മുസ്ലിങ്ങള്‍ വര്‍ധിച്ചത്. 1991-2001 ല്‍ ഇത് 0.84% ആയിരുന്നു. 2011 ലെ സെന്‍സസ് അനുസരിച്ച് ഭാരതജനസംഖ്യയില്‍ 14.2% ആണ് മുസ്ലിങ്ങള്‍. 2001 ലെ സെന്‍സസില്‍ (13.4%), 1991 (12.6%), 1981 (11.71%), 1951 (10.4%). 1947 ലെ രാഷ്ട്രവിഭജനത്തെ തുടര്‍ന്ന് ഭാരതീയ മതങ്ങളുടെ അനുയായികള്‍ 4% കണ്ട് കുറഞ്ഞപ്പോള്‍ മുസ്ലിങ്ങള്‍ അത്രതന്നെ വര്‍ധിച്ചു. ഒട്ടും ചെറുതായി കാണാവുന്ന ഒന്നല്ല ഇത്.
ഭാരതത്തിലെ മുസ്ലിം ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന ആഗോളതലത്തില്‍ മറ്റൊരു ചിത്രവും കാഴ്ചവയ്ക്കുന്നുണ്ട്. 1951 ല്‍ വെറും 3.7 കോടിയുണ്ടായിരുന്നിടത്ത് 2011 ല്‍ 17.2 കോടിയാണ് ഭാരതത്തിലെ മുസ്ലിം ജനസംഖ്യ. 2010 ലെ കണക്കനുസരിച്ച് 20.7 കോടി മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയുടെ തൊട്ടുപിന്നിലാണ് ഭാരതം. മുസ്ലിം ജനസംഖ്യയില്‍ പാക്കിസ്ഥാനെക്കാള്‍ ഒരുപടി മുന്നിലും. 2011 ല്‍ 17.6 കോടിയാണ് പാക്കിസ്ഥാന്റെ മൊത്തം ജനസംഖ്യ. ഇതില്‍നിന്ന് ഇതരമതസ്ഥരുടെ എണ്ണം കുറയ്ക്കുമ്പോഴാണ് മുസ്ലിങ്ങളുടെ ജനസംഖ്യയില്‍ ഭാരതം മുന്നിലാവുന്നത്.
ഹിന്ദു ജനസംഖ്യയുടേയും മുസ്ലിം ജനസംഖ്യയുടെയും വളര്‍ച്ചാ നിരക്കിലെ അന്തരം കുറഞ്ഞുവരികയാണെന്ന് പ്രചരിപ്പിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. 2011 ലെ നിലയനുസരിച്ച് മുസ്ലിം വളര്‍ച്ചാനിരക്ക് 24.61% ആകുമ്പോള്‍ ഹിന്ദുവളര്ച്ചാനിരക്ക് 16.8% ആണ്. 7.8 ശതമാനത്തിന്റെ അന്തരം ഒരു അന്തരമല്ലെന്നുണ്ടോ? 29.5% ആയിരുന്ന മുസ്ലിം വളര്‍ച്ചാ നിരക്ക് ഒരു പതിറ്റാണ്ടിനിടെ (2001-2011) 24.6% ആയി കുറഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍ വളര്‍ച്ചാനിരക്കിലെ ദേശീയ ശരാശരി ഇക്കാലയളവില്‍ 21.6% ആയിരുന്നത് 17.7% ആയി കുറഞ്ഞു. അതായത് ദേശീയ ശരാശരിയില്‍ 18% കുറവുവന്നപ്പോള്‍ 17% മാത്രമാണ് മുസ്ലിം വളര്‍ച്ചാനിരക്കിലെ കുറവ്. ഇതരമതങ്ങളും മുസ്ലിങ്ങളും തമ്മിലുള്ള വളര്‍ച്ചാനിരക്കിലെ അന്തരം വര്‍ധിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.
മതപരമായ കാരണങ്ങളാല്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന സത്യം മൂടിവയ്ക്കാന്‍ ഒരുപതിറ്റാണ്ടിലെ മാത്രം വളര്‍ച്ചാ നിരക്ക് മറയാക്കുന്നവര്‍ പല സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്ന മുസ്ലിം ജനസംഖ്യ വിസ്ഫോടനത്തെക്കുറിച്ച് പറയുന്ന 2011 ലെ സെന്‍സസ് വിവരങ്ങള്‍ തമസ്കരിക്കുകയാണ്. ഉദാഹരണത്തിന് ആസ്സാം എടുക്കാം. 2001 ലെ സെന്‍സസില്‍ 30.9% ആയിരുന്ന ആസ്സാമിലെ മുസ്ലിം ജനസംഖ്യ 2011 ല്‍ 34.2% ആണ്. 1971 ല്‍ ഇത് 24.6% ആയിരുന്നു. നാല് പതിറ്റാണ്ടിനിടെ 10% വളര്‍ച്ച.
2001-2011 കാലയളവില്‍ ആസാമിലെ ഹിന്ദുജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് വെറും 10% ആയിരുന്നപ്പോള്‍ മുസ്ലിങ്ങളുടേത് 29.6% ആണ്. ഇക്കാലയളവില്‍ ആസ്സാമിലെ ക്രൈസ്തവ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 18.2%. ഇതുപോലെതന്നെയാണ് പശ്ചിമബംഗാളിലെയും സ്ഥിതി. 1971 ല്‍ 20% ആയിരുന്നു സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. 2001 ല്‍ അത് 24.7% ആയി. 2011 ല്‍ 27% ആയി ഉയര്‍ന്നിരിക്കുന്നു. നാല് പതിറ്റാണ്ടിനിടെ 7% വളര്‍ച്ച. ദേശീയതലത്തിലെ മുസ്ലിം വളര്ച്ചാനിരക്കിലുണ്ടായിരിക്കുന്ന നേരിയ ഇടിവ് ഉയര്‍ത്തിക്കാട്ടി മറച്ചുപിടിക്കാവുന്നതല്ല ജനസംഖ്യയിലെ മതപരമായ ഈ കുതിച്ചുചാട്ടങ്ങള്‍.
കേരളത്തിലേക്കു വരുമ്പോഴും മുസ്ലിം ജനസംഖ്യ നല്കുന്ന ചിത്രം വ്യത്യസ്തമല്ല. 26.6% ആണ് 2011 ലെ നിലയനുസരിച്ച് കേരളത്തിലെ മുസ്ലിം ജനസംഖ്യ. 2001 ല്‍ 24.7% ആയിരുന്നു. 1.9% വര്‍ധന. 1951 ലും 1901 ലും 17.5% ആയിരുന്നതാണ് ആറ് പതിറ്റാണ്ടിനിടെ 9% വര്‍ധിച്ചിരിക്കുന്നത്. 2001-2011 കാലയളവില്‍ ഹിന്ദുക്കളും ക്രൈസ്തവരും യഥാക്രമം 2.6%, 1.4% വളര്‍ച്ചാനിരക്ക് കാണിച്ചപ്പോള്‍ 12.8% ആണ് കേരളത്തിലെ മുസ്ലിം വളര്‍ച്ചാ നിരക്ക്.1991-2001 കാലയളവില്‍ യഥാക്രമം 7.4%, 7.8% എന്നിങ്ങനെയായിരുന്നു ഹിന്ദു, ക്രൈസ്തവ ജനസംഖ്യ വളര്‍ച്ച. മുസ്ലിങ്ങളുടെത് 16% ആയിരുന്നു.
മുസ്ലിം ജനസംഖ്യാ വര്‍ധനവിനുകാരണം അവര്‍ക്കിടയിലെ പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും നിരക്ഷരതയുമാണെന്ന ഒരു വാദഗതി പതിറ്റാണ്ടുകളായി ചില ജനസംഖ്യാ പഠനവിദഗ്ദ്ധര് ഉന്നയിച്ചുപോരുന്നതാണ്. എന്നാല്‍ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുസ്ലിം വനിതകളുടെ സാക്ഷരതാ നിരക്ക് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്നതാണെന്ന് 2001 ലെ സെന്‍സസ് രേഖകളില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ഇതില്‍ പല സംസ്ഥാനങ്ങളിലും ഇതരമതസ്ഥരായ വനിതകളും മുസ്ലിംവനിതകളും തമ്മില്‍ സാക്ഷരതാ നിരക്കിലെ അന്തരം 10% ആണ്. ഇതിലേറെയും സംസ്ഥാനങ്ങളിലെ മുസ്ലിങ്ങളുടെ ദാരിദ്ര്യനിരക്ക് ശരാശരിയേക്കാള്‍ കുറവും ബാങ്ക് നിക്ഷേപങ്ങള്‍ ശരാശരിയെക്കാള്‍ കൂടുതലുമാണെന്ന് രാജ്യത്തെ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതൊക്കെയായിട്ടും ഈ സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളുടെ വളര്‍ച്ചാനിരക്ക് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതാണ്. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായിരുന്നിട്ടും കേരളത്തിലെ മുസ്ലിം ജനസംഖ്യ കുതിച്ചുചാടിയിരിക്കുന്നത് 12.8% ആണല്ലോ.
മുസ്ലിം ജനസംഖ്യയിലെ ക്രമാതീതമായ വര്‍ധനവും ആ മതത്തിലുള്ളവരുടെ പിന്നോക്കാവസ്ഥയുമായി ബന്ധമില്ലെന്നാണ് കേരളത്തിലെ അനുഭവവും തെളിയിക്കുന്നത്. ഒരു സമൂഹമെന്നനിലയ്ക്കുള്ള പിന്നോക്കാവസ്ഥയല്ല, മറിച്ച് മതപരമായ ദുശ്ശാഠ്യങ്ങളും മതനേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ടയുമാണ് മുസ്ലിം ജനസംഖ്യാ വര്‍ധനവിന് കാരണമാവുന്നത്. 2011 ലെ സെന്‍സസ് റിപ്പോര്‍ട്ടിലെ മതാടിസ്ഥാനത്തിലുള്ള സാമൂഹ്യ-സാമ്പത്തിക വിവരങ്ങള്‍ ഇതിലേക്ക് കൂടുതല്‍ വെളിച്ചം വീശും.
അപ്രിയവും അസുഖകരവുമായ ഒരുപാട് സത്യങ്ങള്‍ വെളിപ്പെടുമെന്നതുകൊണ്ടുതന്നെയാണ് 2011 ലെ മതംതിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കേരളത്തില്‍ ചര്‍ച്ചയാവാതെ പോയത്.പക്ഷേ സത്യം എത്ര അപ്രിയമാണെങ്കിലും അത് അധികനാള്‍ മൂടിവയ്ക്കാനാവില്ല.2011 ലെ മതം തിരിച്ചുള്ള സെന്‍സസ് രേഖകള്‍ അടിസ്ഥാനമാക്കി മുസ്ലിം ജനസംഖ്യയെക്കുറിച്ച് ആധികാരികവും വിപുലവുമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.രാജ്യതാല്‍പ്പര്യത്തെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ മതേതരമായ മുന്‍വിധികളോ ന്യൂനപക്ഷപ്രീണനമോ തടസ്സമാവാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: