മൈസൂരു: പുരോഗമന ചിന്തകനും എഴുത്തുകാരനുമായ പ്രൊഫസര്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയില്‍ മറ്റൊരു എഴുത്തുകാരനും വധഭീഷണി. യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ കെ.എസ് ഭഗ്വാനാണ് വധഭീഷണി മുഴക്കിക്കൊണ്ട് കത്ത് ലഭിച്ചത്.
കെ എസ് ഭഗ്വാന്റെ ലേഖനത്തോടുള്ള വിരോധമാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ‘അടുത്തത് നിങ്ങളുടെ ഊഴമാണ്; പോലീസ് സംരക്ഷണം ഒട്ടും സഹായിക്കില്ല. നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു, ദിവസങ്ങള്‍ എണ്ണിക്കൊള്ളൂ’ ഇതായിരുന്നു കത്തിലെ ഉള്ളടക്കമെന്ന് ഭഗ്വാന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ഇത്തരം ഭീഷണികള്‍ ഭയപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ ഭഗ്വാന്, ‘ഇത് കത്തെഴുതിയവരില്‍ നിന്നുള്ള കടുത്ത അവഗണനയാണ്.
എന്റെ ലേഖനത്തിന്റെ ഒരുപേജുപോലും അവര്‍ വായിച്ചിട്ടുണ്ടാവില്ല. എന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ എഴുതുന്നത്. അവര്‍ക്ക് അതില്‍ എതിര്‍പ്പുകളുണ്ടെങ്കില്‍, അവര്‍ക്ക് മാന്യമായ രീതിയില്‍ അതിനെ എതിര്‍ക്കാവുന്നതാണ്. എനിക്ക് ഇത് ആദ്യത്തെ ഭീഷണിയല്ല. അതുകൊണ്ട് ഞാന്‍ ഭയപ്പെടുന്നുമില്ല.’ എന്നും കൂട്ടിച്ചേര്‍ത്തു.
‘കത്ത് വരുമ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. എന്റെ വീട്ടുകാരാണ് കത്ത് വാങ്ങിയത്. ഇംഗ്ലീഷിലെഴുതിയ കത്ത് വായിച്ച അവര്‍ ഉടനെ പോലീസില്‍ അറിയിക്കുകയായിരുന്നു. കത്ത് ഇപ്പോള്‍ പോലീസിന്റെ കൈവശമാണ്. കെ.എസ് ഭഗ്വാന് ബുധനാഴ്ച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ഭീഷണികത്ത് ലഭിച്ച സംഭവം അന്വേഷിച്ച് വരികയാണെന്ന് ഐ.ജി.പി ബി.കെ സിങ് പറഞ്ഞു. കല്‍ബുര്‍ഗിയുടെ മരണം സംഭവിച്ചതോടെ ഭഗ്വാന്റെ സുരക്ഷയും പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഒപ്പം ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ ഗിരിഷ് കര്നാദ്, എസ്.എല്‍ ബിരപ്പ എന്നിവരുള്‍പ്പെടെ പ്രമുഖ എഴുത്തുകാര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: