പ്രഭാതത്തില്‍ പ്രജകള്‍ ഉറക്കമുണര്‍ന്നപ്പോള്‍ ശുഭദര്‍ശനനായ രാമനെ കാണാനില്ല. അവര്‍ ദീനരായി പരസ്പരം പറഞ്ഞു. ”ഞങ്ങള്‍ നിദ്രയെ ശപിക്കുന്നു. ബോധം കെട്ടുറങ്ങിയ നമുക്ക് രാമന്റെ ദര്‍ശനം നഷ്ടപ്പെട്ടു. ഞങ്ങളുടെ സംരക്ഷകനായ രാമന് എവിടെപ്പോയി. രാമനെക്കാണാതെ തങ്ങളിനി ജീവിക്കുന്നതെങ്ങനെ? നാമെല്ലാം അടുത്തുണ്ടായിട്ടും ഭഗവാന് രാമചന്ദ്രപ്രഭു നാമറിയാതെ വനത്തിലേയ്ക്കുപോയതെങ്ങനെ? അദ്ദേഹത്തിന്റെ കൂടെ ഇറങ്ങിത്തിരിച്ച നാം എങ്ങനെ രാമനെക്കൂടാതെ മടങ്ങിപ്പോകും? എന്നൊക്കെപ്പറഞ്ഞ് നോക്കിയപ്പോള്‍ തേര്പ്പാടുകള് അയോദ്ധ്യയിലേക്കാണെന്നുകണ്ടു.
രഥചക്രത്തിന്റെ പാടുകള്‍ നോക്കി അയോദ്ധ്യയിലേക്കു തന്നെ തിരിച്ചുപോയി. ഇവിടെ ഒരുകാര്യം ചിന്തിക്കണം. അയോദ്ധ്യാവാസികളില്‍ കുറച്ചുപേരാണ് രാമന്റെ പിന്നാലെ രാമനോടൊപ്പം വസിക്കാന്‍ പോയത്. എന്നിട്ടോ രാമന് അടുത്തുണ്ടായിട്ടും ഉറങ്ങിപ്പോയി. അതിന്റെ ഫലമായി രാമനെ നഷ്ടപ്പെട്ടു. ഈശ്വരനെത്തേടിയിറങ്ങുന്നവരുടെ കഥയും ഇതുതന്നെ.
വളരെക്കുറച്ചുപേരെ ഈശ്വരനെത്തേടിപ്പോകാറുള്ളൂ. അടുത്തുതന്നെയുള്ള ഈശ്വരനെ പലസ്ഥലത്തും തേടി നടക്കും. അവസാനം ഈശ്വരനെ പ്രാപിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ഉറങ്ങിപ്പോകും. അതായത് സാധകന് സദാ ജാഗരൂകരായിരുന്നില്ലെങ്കില്‍ അടുത്തുവരുന്ന ഭഗവാന് അകന്നുപോകും. ഭൗതികസുഖങ്ങളുടെയും ആലസ്യത്തിന്റെയും പ്രതീകമാണ് ഉറക്കം. അതിനു വശപ്പെട്ടാല്‍ അതുവരെ ചെയ്തതൊക്കെ പാഴിലാകും എന്നുസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: