ഗംഗ ഭാരതത്തിന്റെ മാതാവാണ്. സഹസ്രാബ്ദങ്ങളായി നമ്മുടെ സംസ്കാരം വിരിഞ്ഞതും വളര്‍ന്നതും സമ്പുഷ്ടമായതും ഗംഗയുടെ മടിത്തട്ടിലാണ്. ഗംഗയെ അമലചൈതന്യത്തിന്റെ അനര്ഗ്ഗളപ്രവാഹമാക്കി മാറ്റുകയെന്ന ഭഗീരഥപ്രയത്നം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്. നമാമി ഗംഗാ എന്ന പേരിലുള്ള പദ്ധതിയ്ക്ക് മാതാ അമൃതാന്ദമയീ മഠത്തിന്റെ സഹായവും ആശീര്‍വാദവും പ്രധാനമന്ത്രി നരേന്ദ്ര മോദി തേടിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ആദ്ധ്യാത്മിക സ്ഥാപനം നല്കുന്ന എറ്റവും വലിയ സംഭാവന നല്‍കികൊണ്ടാണ് മാതാ അമൃതാന്ദമയീ ദേവി ഇതിനോട് പ്രതികരിച്ചത്.
ഗംഗയുടെ തീരത്തെ ഗ്രാമങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനും ബോധവത്കരണത്തിനുമായി 100 കോടി രൂപയാണ് അമ്മ കേന്ദ്ര സര്‍ക്കാറിന് നല്‍കിയത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരിട്ടെത്തി സംഭാവന സ്വികരിച്ചതു തന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ്. അമ്മയുടെ സംഭാവനയില് അതിനേക്കാള്‍ ഉന്നതമായ മൂല്യമാണ് സര്‍ക്കാര്‍ കാണുന്നതെന്നാണ് അരുണ്‍ ജെയ്റ്റ്ലി തുക സ്വികരിച്ചുകൊണ്ട് പറഞ്ഞത്. അമ്മയുടെ ഈ ചുവടുവയ്പ്പ് ലോകത്തിനുതന്നെ മാതൃകയാകുമെന്നു പറഞ്ഞ ജെയ്റ്റ്ലി അതിബൃഹത്തായ പദ്ധതിയുടെ വിജയത്തിനായി ആദ്യചുവട് വച്ച അമ്മയ്ക്ക് ഹൃദയപൂര്‍വം നന്ദിയറിയിക്കുകയും ചെയ്തു.
ഗുജറാത്തിലെ ഭൂകമ്പത്തില്‍ പാക്കിസ്ഥാന് അതിര്‍ത്തിക്ക് വെറും 40 കി.മീ മാത്രം അകലെയുളള ഭാരതഗ്രാമങ്ങളായ മൊദ്സാര്, മൊഖാന, ദഗാര എന്നീ ഗ്രാമങ്ങള്‍ മാതാ അമൃതാനന്ദമയീ മഠം പുനര്‍നിര്‍മ്മിച്ചിരുന്നു. ഭൂകമ്പം ബാധിക്കാത്ത 1200 വീടുകള്‍, കമ്യൂണിറ്റി ഹാളുകള്‍, ജലസംഭരണികള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവ മാത്രമല്ല, വൈദ്യുതിയും മാലിന്യ നിര്‍മ്മാര്‍ജ്ജന സമ്പ്രദായവും അവിടെ സജ്ജമാക്കി. കത്രീന കൊടുങ്കാറ്റ് അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ്, ലൂസിയാന, മിസിസ്സിപ്പി എന്നീ പ്രദേശങ്ങളില്‍ നാശം വിതച്ചപ്പോള്‍ 10 ലക്ഷം ഡോളര്‍ സഹായവുമായി അമ്മയെത്തി. 2011 ല്‍ ജപ്പാനില്‍ സുനാമിയും ഭൂകമ്പവും നാശം വിതച്ചപ്പോഴും അമ്മയുടെ കാരുണ്യമെത്തി. കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി ഒരുകോടി അമേരിക്കന്‍ ഡോളര്‍ അമ്മ നല്കി. ഫിലിപ്പൈന്‍സില്‍ ഹയാന് കൊടുങ്കാറ്റ് വീശിയപ്പോഴും ദുരന്തബാധിതരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി 20 ലക്ഷം ഡോളര്‍ അമ്മ നല്കി. ഉത്തരാഖണ്ഡില്‍ പുഴ വഴിമാറി പ്രളയജലം ദുരന്തം വിതച്ചപ്പോഴും അമ്മയുടെ സഹായമെത്തി.
കുഞ്ഞുങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ്, വിധവകള്‍ക്കും വികലാംഗര്‍ക്കും പെന്ഷന്, അനാഥര്‍ക്കായി ശരണാലയങ്ങള്‍, സ്ത്രീശാക്തീകരണത്തിനായി സ്വാശ്രയകേന്ദ്രങ്ങള്‍ തുടങ്ങി 50 കോടി രൂപയിലേറെ ചെലവഴിച്ച് നിരവധി സേവനപദ്ധതികളാണ് അവിടെ നടപ്പാക്കിയത്. 2014 ല്‍ തന്നെ ജമ്മുകാശ്മീരിലെ ഝലം നദി കരകവിഞ്ഞൊഴുകി ആയിരങ്ങളെ അഭയാര്‍ത്ഥികളാക്കിയപ്പോള്‍ വൈദ്യസഹായം എത്തിക്കാന്‍ അമ്മയുടെ ആശ്രമവുമുണ്ടായിരുന്നു. കൂടാതെ വീട് നഷ്ടപ്പെട്ടവര്‍ക്കും മറ്റും പുനരധിവാസ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടിയുടെ സഹായവും മഠം നല്കി. ശബരിമല സന്നിധാനവും പുണ്യനദിയായ പമ്പയും ശുചീകരിക്കാന്‍ മഠമുണ്ടായിരുന്നു. ബീഹാര്‍ ദുരന്തത്തിലും മഠത്തിന്റെ സഹായഹസ്തമെത്തി. 50,000 പേര്‍ക്ക് വൈദ്യസഹായവും 1,500 പേര്‍ക്ക് പുനരധിവാസവും ഒരുക്കി.
2010 ല്‍ കര്‍ണ്ണാടകത്തിലെ റെയ്ച്ചൂരില്‍ വെളളപ്പൊക്കം നൂറുകണക്കിനാളുകളെ ഭവനരഹിതരാക്കിയപ്പോള്‍ 2000 വീടുകള്‍ ആശ്രമം പണിതുനല്കി. ഏഷ്യന്‍ സുനാമിയായിരുന്നു മഠം ഏറ്റെടുത്ത ഏറ്റവും വലിയ ദുരന്തനിവാരണയജ്ഞം. ഭാരതത്തിലും ശ്രീലങ്കയിലുമായി സുനാമി ബാധിക്കാത്ത തരത്തിലുളള 6,200 വീടുകള്‍ മഠം പണിതുനല്കി. 700 കുടുംബങ്ങള്‍ക്ക് പുതിയതായി വളളവും വലയും നല്കി. ആയിരക്കണക്കിനാളുകള്‍ക്ക് പല തലങ്ങളിലായി തൊഴില്‍ പരിശീലനവും പുനരധിവാസവും ഉറപ്പാക്കി. അമ്മയുടെ മാത്രം കരുതലായിരുന്നു ഇത്.
പതിനഞ്ചു വര്‍ഷത്തിനകം 75 പ്രദേശങ്ങളിലായി ഭവനരഹിതര്‍ക്ക് 45,000 വീടുകളാണ് മാതാ അമൃതാനന്ദമയീ മഠം പണിതുനല്‍കിയത്. വാര്‍ദ്ധക്യത്തില്‍ നിരാശ്രയരായ അമ്മമാര്‍ക്കും വിധവകള്‍ക്കുമായി മാതാ അമൃതാനന്ദമയീ മഠം അമൃതനിധി എന്ന പേരില്‍ പെന്ഷന് നല്‍കുന്നുണ്ട്. 99,000 പേര്‍ക്കാണ് ഈ പ്രതിമാസ പെന്ഷന് ഇപ്പോള്‍ ലഭിക്കുന്നത്. കര്‍ണ്ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ആത്മഹത്യ ചെയ്ത കൃഷിക്കാരടക്കമുളളവരുടെ മക്കളുടെ പഠിപ്പ് തുടരാനായി അമ്മ രൂപകല്പന ചെയ്തതാണ് വിദ്യാമൃതം പദ്ധതി. 60-ാം ജന്മദിനത്തില് അമ്മ പ്രഖ്യാപിച്ച 101 മാതൃകാ ഗ്രാമ പദ്ധതി ഭാരതത്തിലെ ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വികസനമാതൃകകള്‍ സൃഷ്ടിക്കുന്നവര്‍ക്കും മികച്ച സാമ്പത്തിക മാതൃകയാണ്.
സ്വയം പര്യാപ്തമായ, നിര്‍മലമായ സ്വച്ഛമായ ഗ്രാമം. അമ്മയുടെ കാരുണ്യസ്പര്‍ശത്തിന് അതിരുകളില്ല, നിര്‍മ്മലമായ, അനര്‍ഗ്ഗളമായ ഗംഗാപ്രവാഹം പോലെ അവിശ്രമം, അവിരാമം അതൊഴുകുകയാണ്. ഇപ്പോള്‍ നമാമി ഗംഗ പദ്ധതിയ്ക്കും അമ്മ അമരമായ ആത്മീയചൈതന്യത്തിന്റെ കയ്യൊപ്പിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: