കൊച്ചി: എറണാകുളം ദേശീയഗ്രാമീണ ആരോഗ്യ പദ്ധതി (എന്‍ആര്‍എച്ച്എം) ഓഫീസില്‍ ലോകായുക്ത റെയ്ഡ് നടത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ 560 സിം കാര്‍ഡുകളും വ്യാജ ബില്‍ നല്‍കിയതിന്റെ രേഖകളും റെയ്ഡില്‍ ലോകയുക്ത ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആരോഗ്യ കേരളം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരിമറികള്‍ നടന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. സിം കാര്‍ഡുകള്‍ സ്വകാര്യ മൊബൈല്‍ സേവന ധാതാക്കളായ വൊഡാഫോണിന്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൊബൈല്‍ സേവന ധാതാക്കളില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. വിശദമായ അന്വേഷണത്തിനു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തു എന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
വ്യാജ ബില്‍ നിര്‍മിക്കുകയും ആക്ടിവേഷന് ചെയ്യാതെ തന്നെ ഉപയോഗിച്ചതായി കാണിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നതായും സ്വകാര്യ വ്യക്തി നേരത്തേ തന്നെ പരാതി നല്‍കിയിരുന്നു. 2013 ല്‍ 112 ജൂനിയര്‍ ഹെല്‍ത്ത് നഴ്സുമാര്‍ക്ക് വേണ്ടി 638 സിംകാര്‍ഡുകളാണ് എറണാകുളം ജില്ലയില്‍ വാങ്ങിയത്. ഇതിന് 3,98,688 രൂപ ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ രേഖ. കണക്ഷനുകള്‍ സൗജന്യമായാണ് നല്‍കിയതെന്ന് സിം ദാതാക്കളായ സ്വകാര്യ കമ്പനി പറയുന്നു. ഇത്തരത്തിലുള്ള കോര്‍പ്പറേറ്റ് നമ്പറുകള്‍ക്ക് മുന്‍കൂര്‍ തുക ആവശ്യമില്ലെന്നാണ് സിം ദാതാക്കളുടെ വാദം.
സിം ആക്ടിവേഷന് നടത്താതെ തന്നെ നമ്പര്‍ ഉപയോഗിക്കുന്നതായി രേഖയുണ്ടാക്കി മാസം തോറും ലക്ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നത്. 2013 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 3,98,688 രൂപ ഉപയോഗിക്കാത്ത നമ്പറിന് ബില്‍ ഇനത്തില്‍ തുക വകയിരുത്തിയിട്ടുണ്ട്. വിശദമായ ബില്‍ വിവരങ്ങള്‍ സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ നിന്നും ശേഖരിച്ചു വരികയാണെന്നും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. 2013ല്‍ 112 പേര്‍ക്ക് സിം നല്കി. 2014ല്‍ 192, 2015ല്‍ 171 ഇങ്ങനെയാണ് സിം നല്‍കിയതിന്റെ കണക്കുകള്‍. കഴിഞ്ഞ മാസം വരെ ഈ ഇനത്തില്‍ ലക്ഷങ്ങള്‍ ബില്‍ അടച്ചതായി രേഖയുണ്ടാക്കി വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ കബളിപ്പിക്കുകയാണ്. നിലവില്‍ ഈ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: