തിരുവനന്തപുരം: വിവരാവകാശ കമ്മീഷനോട് സര്‍ക്കാരിന് അവഗണന. കമ്മീഷന് അംഗങ്ങളുടെ ഒഴിവുകള്‍ കാലോചിതമായി നികത്താത്തതുമൂലം വിവരാവകാശ കമ്മീഷനില്‍ പരാതികളും അപ്പീലുകളും കുന്നുകൂടുന്നു. ആറംഗ കമ്മീഷന് ഒരുമാസം കഴിയുമ്പോള്‍ ഏകാംഗ കമ്മീഷനായി മാറും.
വിവരാവകാശ നിയമപ്രകാരം സുപ്രധാന ചുമതലകളുള്ള സ്ഥാപനമാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസിനെ കൂടാതെ മറ്റ് അഞ്ച് അംഗ കമ്മീഷന് അംഗങ്ങള്‍ കൂടി അടങ്ങുന്നതാണ് കമ്മീഷന്. എന്നാല്‍ സിബി മാത്യൂസിന് പരുറമെ ഒരംഗം മാത്രമാണ് ഇപ്പോഴുള്ളത്. ഇദ്ദേഹം അടുത്തമാസം വിരമിക്കുന്നതോടെ സിബിമാത്യൂസ് മാത്രമായി കമ്മീഷന് ചുരുങ്ങും.
സോണി തെങ്ങമം, കെ.നടരാജന്, സിഎസ് ശശികുമാര്‍, ഡോ.കുര്യാസ് കുമ്പളക്കുഴി, എ.എന്‍.ഗുണവര്‍ദ്ധനന്‍ എന്നിവരായിരുന്നു മറ്റ് കമ്മീഷന് അംഗങ്ങള്‍. ഇതില്‍ ഡോ.കുര്യാസ് കുമ്പളക്കുഴി മാര്‍ച്ചിലും, എം.എന്‍. ഗുണവര്‍ദ്ധനന്‍ ഏപ്രിലിലും സോണി തെങ്ങമം ആഗസ്റ്റിലും വിരമിച്ചിരുന്നു. കെ.നടരാജന് രണ്ടുവര്‍ഷമായി സസ്പെന്‍ഷനിലാണ്. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലുമാണ്. നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷന് അംഗം സി.എസ്.ശശികുമാറുമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതില്‍ സി.എസ്. ശശികുമാര്‍ അടുത്തമാസം വിരമിക്കും.
വിവരാവകാശ അപേക്ഷകളുമായി ബന്ധപ്പെട്ട അപ്പീലുകളും പരാതികളും പരിഹരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കമ്മീഷനുണ്ട്. ഏതെങ്കിലും വിവരാവകാശ അപേക്ഷയില്‍ വ്യക്തത വന്നില്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥനുമുമ്പാകെ അപ്പീല്‍ നല്‍കാം. അവിടെയും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രണ്ടാമത്തെ അപ്പീല്‍ പരിഗണിച്ച് നടപടിയെടുക്കേണ്ടത് വിവരാവകാശ കമ്മീഷന്റെ ചുമതലയാണ്.
വിവരാവകാശ അപേക്ഷകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിരസിക്കുകയോ മറുപടി നല്കാതിരിക്കുകയോ ചെയ്താല്‍ വിവരാവകാശ കമ്മീഷന് മുമ്പാകെ പരാതി നല്‍കാം. ഇത്തരം അപ്പീലുകളിലും പരാതികളിലും ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിക്കുകയും ഇരുപക്ഷത്തിന്റെയും വാദം കേട്ട് പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ട ചുമതല കമ്മീഷനാണ്. എന്നാല്‍ കമ്മീഷനിലെ അംഗബലം കേവലം രണ്ടായി ചുരുങ്ങിയതോടെ അപ്പീലുകളും പരാതികളും കമ്മീഷനില്‍ കെട്ടിക്കിടക്കുകയാണ്.
8400 അപ്പീലുകളും 2100 പരാതികളുമാണ് കമ്മീഷനു മുമ്പാകെ കെട്ടിക്കിടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യങ്ങള്ക്കനുസരിച്ചാണ് കമ്മീഷന് അംഗങ്ങളുടെ നിയമനം. രണ്ട് പ്രമുഖകക്ഷികള്‍ തമ്മില്‍ നിയമനത്തെച്ചൊല്ലി തര്‍ക്കമുണ്ടായതാണ് നിയമനങ്ങള്‍ അനിശ്ചിതമായി നീളാന്‍ ഒരു കാരണം. വിവരാവകാശ നിയമപ്രകാരം പല രേഖകളും പുറത്തുവരുന്നത് സര്‍ക്കാരിലെ ഒരു വിഭാഗത്തെ അസ്വസ്ഥമാക്കിയിരുന്നു.
പല സുപ്രധാന വിവരാവകാശ അപേക്ഷകളും നിഷേധിച്ചതിനെ തുടര്‍ന്ന് കമ്മീഷനു മുമ്പാകെ അപ്പീലുമായി അപേക്ഷകര്‍ എത്തിയിട്ടുണ്ട്. നിയമനങ്ങള്‍ നടത്താന്‍ വളരെ പെട്ടെന്ന് ഇത്തരം അപേക്ഷകളില്‍ തീര്പ്പുണ്ടാകുമെന്നതും ഭരണപക്ഷത്തെ ചിലര്‍ക്ക് തലവേദനയാകും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ നിയമനങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: