തൃശൂര്‍: സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഏഴു പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ചേര്‍പ്പ് എറവക്കാട് ക്ഷേത്രത്തിനു സമീപം മേത്താലത്തുവീട്ടില് നിഖില്‍രാജ്(23), ഊരകം കിസാന്‍ കോര്‍ണര്‍ വിളങ്ങോട്ടുപറമ്പില്‍ രാഹുല്‍(24), ചേര്‍പ്പു സ്വദേശികളായ ചേനം വഴി ഇളയവരമ്പത്തു വീട്ടില്‍ അജയ്കുമാര്‍(24), ഇഞ്ചോട്ടിക്കാരന്‍ വീട്ടില്‍ മോജോ(24), ഊരകം കിസാന്‍ കോര്‍ണര്‍ വാരിയത്തുപറമ്പില്‍ വീട്ടില്‍ ആശാന് എന്ന സജിത്ത്(30), പാലയ്ക്കല്‍ കരിയില്‍ വീട്ടില്‍ ബിനോജ്(30), വെങ്ങിണിശേരി കല്ലഴി വീട്ടില്‍ സുര്‍ജിത്ത് എന്ന കിരണ്‍(31) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്യപ്പെട്ട 15 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു.
മുഖ്യപ്രതി നിഖില്‍രാജ് എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരാണ്. ഇയാളുടെ സുഹൃത്തുക്കളും സഹപാഠികളുമാണ് മറ്റ് പ്രതികള്‍. രാഹുലും സുഹൃത്തുക്കളായ ബിനോജ്, ശരത്ത് എന്നിവരുമാണ് കവര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്. അജയ്, മോജോ, സജിത്ത് എന്നിവരെ മോഷണത്തിനു വേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കാന്‍ മുഖ്യപ്രതികള്‍ കൂട്ടുപിടിക്കുകയായിരുന്നു. സംഭവത്തെ പറ്റി പോലീസ് വിശദീകരണം ഇങ്ങനെ.
ഇക്കഴിഞ്ഞ രണ്ടാം തിയ്യതി ശരത്തിന്റെ ബൈക്കില്‍ നിഖില്‍രാജും രാഹുലും വെളിയന്നൂരിലെ എടിഎമ്മിനടുത്തെത്തി.
തുടര്‍ന്ന് രാഹുലിനെ പുറത്തു നിര്‍ത്തി ഹെല്‍മറ്റ് ധരിച്ച നിഖില്‍രാജ് കൗണ്ടറിനുള്ളില്‍ കയറി. എടിഎം മെഷീനില്‍ തന്നെ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് മെഷീന് തുറന്നശേഷം പാസ്വേഡ് അമര്‍ത്തി മൂന്ന് ട്രേകള്‍ ഉള്‍പ്പെടെയുള്ള പണം എടുക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ ഊരകത്തെത്തി പണം രാഹുലിന്റെ വീട്ടില്‍ സൂക്ഷിച്ചു. തൊട്ടടുത്ത ദിവസം യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധം നിഖില്‍രാജ് ജോലിക്കു പോവുകയും രാഹുലിന്റെ നേതൃത്വത്തില്‍ മറ്റു പ്രതികള്‍ കോയമ്പത്തൂര്‍, സേലം, ബാംഗ്ലൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ആഘോഷിക്കാന്‍ പോകുകയും ആഡംബര ഹോട്ടലുകളില്‍ തങ്ങുകയുമായിരുന്നു. പിന്നീട് നാട്ടിലെത്തിയ ഇവര്‍ പോലീസ് പിന്തുടരുന്നതറിഞ്ഞ് രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞ് ബാംഗ്ലൂര്‍, സേലം എന്നിവിടങ്ങളില്‍ ഒളിവില്‍ പോയി. ഇതിനുമുമ്പ് രാഹുലിന്റെ കൈയിലുണ്ടായിരുന്ന പണം സുഹൃത്തുക്കളായ ബിനോജ്, സുര്‍ജിത്ത് എന്നിവരെ ഏല്‍പ്പിച്ചിരുന്നു.
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയായ ബ്രിങ്ക്സ് ആര്യ കമ്പനിയില്‍ ആറുമാസമായി ജീവനക്കാരനാണ് നിഖില്‍രാജ്. ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് സ്റ്റേറ്റ് ബാങ്കിന്റെ വെളിയന്നൂരിലെ എടിഎമ്മില്‍ മോഷണം നടന്നത്. എടിഎം പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏഴാം തിയതി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് നിഖിലിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസ് നടത്തിപ്പിനായി പ്രതികള്‍ ഒന്നരലക്ഷം രൂപ മാറ്റിവച്ചിരുന്നതായും പോലീസ് പറഞ്ഞു. ഒന്നര മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ മോഷണം നടത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.സൈമണിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ശിവവിക്രത്തിന്റെ മേല്‍നോട്ടത്തില്‍ ഈസ്റ്റ് സി.ഐ. കെ.കെ.സജീവന് അടങ്ങിയ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. എസ്ഐമാരായ പി.ലാല്‍കുമാര്‍, പി.ശങ്കരന്‍കുട്ടി, കെ.ജെ.ചാക്കോ, ടി.ആര്. ഗ്ലാഡ്സണ്‍, സതീശ് പുതുശേരി, സീനിയര്‍ സിപിഒമാരായ വി.കെ.അനില്‍കുമാര്‍, ജോഷി, കെ.ജയന്, പി.വി.ഷാജിമോന്‍, സിപിഒമാരായ സനീഷ്, എ.കെ.സിബു, ടി.ബി.അലന്, കെ.ജെ. രാജേന്ദ്രന്, കെ. അനുദാസ്, കെ.ആര്. പ്രശോഭ്, ടി.ബി.ബിനോയ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: