പാലാ: വീതികുറഞ്ഞ പാലാ പാരലല്‍ റോഡിലെ സിവില്‍ സ്റ്റേഷന് മുതല്‍ സെന്റ് മേരീസ് സ്കൂള്‍ വരെയുള്ള ഭാഗത്ത് റോഡ് വികസനത്തിനായി കല്ലിട്ട് നിര്‍ത്തിയ ഭാഗം ഏറ്റെടുക്കാതെ ടാറിംഗ് പൂര്‍ത്തിയാക്കിയതില്‍ പ്രതിഷേധമുയരുന്നു. മൂവാറ്റുപുഴ- പാലാ സംസ്ഥാന പാതയില്‍ പാലാ ടൗണ്‍ ഭാഗത്ത് കെഎസ്ടിപി റോഡ് വികസനത്തിനായി വില നല്കി ഏറ്റെടുത്ത ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പാലാ- പൊന്‍കുന്നം റോഡിന്റെ പ്രവേശന കവാടമായ ജനറല്‍ ആശുപത്രി ജംഗ്ഷന് മുതല്‍ കുരുശുപള്ളി കവല വരെയും കുരിശുപള്ളി ജംഗ്ഷന് മുതല്‍ സിവില്‍ സ്റ്റേഷന് വരെയും പാലാ- തൊടുപുഴ റോഡില്‍ പോലീസ് സ്റ്റേഷന് കവാടം മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന് വരെയും സിവില്‍ സ്റ്റേഷന് എതിര്‍വശം സെന്റ് മേരീസ് സ്കൂള്‍ റോഡ് വരെയും റോഡ് വികസനത്തിനായി പൊന്നുംവില നല്കി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭൂമി ഏറ്റെടുത്തിരുന്നു.
ഭൂമി ഏറ്റെടുത്ത ഭാഗങ്ങള്‍ വാണിജ്യസ്ഥാപനങ്ങള്‍ കയ്യേറി പാര്‍ക്കിംഗ് സ്ഥലങ്ങളായി മാറ്റിയിരിക്കുകയാണ്. ചിലഭാഗത്ത് ടൈലുകള്‍ പാകി കെട്ടിടങ്ങളുടെ ഭാഗമാക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയിലാണ്. ജനറല്‍ ആശുപത്രി മുതല്‍ കുരിശുപള്ളി ജംഗ്ഷന് വരെയുള്ള പ്രധാന റോഡിന്റെ ഒരുവശം പൊതുമരാമത്ത് നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. തൊടുപുഴ-പാലാ- പൊന്‍കുന്നം റോഡ് വികസന പദ്ധതിയില്‍ നഗരത്തിലെ ഈ ഭാഗങ്ങള്‍ കെഎസ്ടിപി ഒഴിവാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് വികസനം നടത്തുന്നതില്‍ നിന്ന് അധികൃതര്‍ തന്നെയാണ് കെഎസ്ടിപിയെ വിലക്കിയിരിക്കുന്നത്.
ടൗണില്‍ റോഡ് വികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്ത് ഭാഗങ്ങളിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചി നീക്കി റോഡിന്റെ ഭാഗമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിവില്‍ സ്റ്റേഷന് ഏതിര്‍വശം സെന്റ് മേരീസ് സ്കൂള്‍ റോഡില്‍ കെഎസ്ടിപി ഏറ്റെടുത്ത ഭാഗത്തെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിച്ച് റോഡ് വീതികൂട്ടി നിര്‍മ്മിക്കണം. സമാന്തര റോഡിന്റെ ഭാഗമായി ഇവിടെ തര്‍ക്കമുള്ളതിനാല്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെടുമെന്ന അവസ്ഥവന്നതോടെ വീതി വര്‍ദ്ധിപ്പിക്കാതെ നിലവിലുള്ള റോഡില്‍ ടാറിംഗ് നടത്തി അടുത്തിടെ പൊതുമരാമത്ത് വകുപ്പ് ഗതാഗതം പുനസ്ഥാപിച്ചിരുന്നു.
സിവില്‍ സ്റ്റേഷനില്‍ തിരക്കേറിയ സമയത്ത് ഗതാഗതതടസ്സവും അപകടങ്ങളും പതിവാണ്. സെന്റ് മേരീസ് സ്കൂള്‍ വരെയുള്ള റോഡില്‍ വീതി കുറവായതിനാല്‍ ഇതുവഴിയെത്തുന്ന വാഹനങ്ങള്‍ കുരുക്കില്‍ പെടുന്നത് പതിവാണ്. ഇതുവഴി രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയത്ത് കടന്നുപോകാന്‍ പോലും കഷ്ടപ്പെടുകയാണ്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടക്കാര്‍ കടന്നുപോകുന്നതിനും ബുദ്ധിമുട്ടുകയാണ്. കെഎസ്ടിപി ഏറ്റെടുത്ത ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് റോഡ് വീതികൂട്ടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പാലാ ടൗണ്‍ പ്രദേശത്ത് കെഎസ്ടിപി റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: