കമ്മ്യൂണിസ്റ്റുകാര്‍ നവകേരളശില്പി ശ്രീനാരായണ ഗുരുദേവനെ കുരിശേറ്റി. എന്നിട്ടരിശം തീരാഞ്ഞ് കഴുത്തില്‍ കയറിട്ടു. അതും പോരാഞ്ഞ് പാതിരാവില്‍ പാര്‍ട്ടി ഗ്രാമത്തില്‍ ഗുരുദേവ പ്രതിമ കൊണ്ടുവന്ന് തല്ലിത്തകര്‍ത്തു.
ശത്രുവായി ഒരാളിനെയോ സംഘടനയെയോ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആദ്യം അപകീര്‍ത്തിപ്പെടുത്തും. പിന്നെ വിചാരണ ചെയ്ത് വിധി പ്രഖ്യാപിക്കും. തുടര്‍ന്ന് നാടു മുഴുവന്‍ നുണയുടെ കെട്ടഴിച്ചുവിടും. സംസ്ഥാന സെക്രട്ടറി മുതല്‍ ബ്രാഞ്ചു സെക്രട്ടറി വരെ ഒരേ രാഗത്തില്‍ നുണരാഗം പാടി ജനമനസ്സില്‍ വിദ്വേഷത്തിന്റെ വിഷം പടര്‍ത്തും. അത് ശ്രീനാരായണ ഗുരുവാണെങ്കിലും മഹാത്മാഗാന്ധിയാണെങ്കിലും മഹാത്മാ അയ്യങ്കാളിയാണെങ്കിലും.
ഇപ്പോള്‍ അവര്‍ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത് ശ്രീനാരായണഗുരുവിനെയും എസ്എന്ഡിപിയെയുമാണ്. കാരണം ഗുരുദര്‍ശനം വേദാന്തദര്‍ശനം തന്നെയെന്ന് ശ്രീനാരായണധര്മ്മവിശ്വാസികള് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുവരെ കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ വഞ്ചിക്കാന്‍ ഗുരു പറഞ്ഞ മൂന്നു വാക്യങ്ങള്‍ കാണാതെ പഠിച്ച് പറഞ്ഞുനടന്നിരുന്നു. ”മതമേതായാലും മനുഷ്യന് നന്നായാല്‍ മതി; ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്; ജാതി ചോദിക്കരുത്, പറയരുത്” ഈ മൂന്നു വാക്യങ്ങള്‍ മാത്രമാണ് സമ്പൂര്‍ണ്ണ ഗുരുദേവദര്ശനമെന്നാണ് അവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ കാലം മാറി. ഗുരു പറഞ്ഞതും പഠിപ്പിച്ചതും എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം; കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒഴികെ.
ഗുരുവിന്റെ ദര്‍ശനങ്ങളും പാഠങ്ങളും ആത്മീയതയുടെ അടിത്തറയിലാണെന്നു തിരിച്ചറിഞ്ഞ സമൂഹം അതുള്‍ക്കൊണ്ടു തുടങ്ങി. അപ്പോഴാണ് തങ്ങള്‍ ഇതുവരെ വഞ്ചിക്കപ്പെടുകയായിരുന്നു എന്നു ബോധ്യപ്പെട്ടത്. ആദ്ധ്യാത്മികതക്ക് എതിരായ, ആദ്ധ്യാത്മികതയെ നശിപ്പിക്കാന്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഗുരുദേവ ദര്‍ശനവും എങ്ങനെ പൊരുത്തപ്പെടും? എങ്ങനെ ഇത്രയും നാള് ചേര്‍ന്നുപോയി? ഇതു ചിന്തിച്ചപ്പോഴാണ് ആദര്‍ശങ്ങളുടെ യോജിപ്പായിരുന്നില്ല, വഞ്ചിക്കപ്പെട്ടതിന്റെ പരിണതിയായിരുന്നു ഈ കൂട്ടു മുന്നണി എന്നു തിരിച്ചറിഞ്ഞത്.
തിരിച്ചറിഞ്ഞവര്‍, കാലങ്ങളായി പാര്‍ട്ടിയെ തലയിലേറ്റിയിരുന്നവര് അതു വലിച്ചെറിഞ്ഞുതുടങ്ങി. അത് പാര്‍ട്ടി നേതാക്കള്‍ക്ക് ചെറുതല്ലാത്ത ശത്രുതക്കും വൈരാഗ്യത്തിനും കാരണമായി.
ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വഴിവിട്ട് പലതും ചെയ്തുകൊണ്ടിരുന്നപ്പോഴും ഒന്നും അറിയാതെ പാര്‍ട്ടിയുടെ ശക്തിയായി നിന്നിരുന്നത് ലക്ഷക്കണക്കിന് ഈഴവ-തീയ്യ വിഭാഗങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ആ അടിത്തറയാണ് ഇടിഞ്ഞുതൂര്ന്നു വീണുകൊണ്ടിരിക്കുന്നത്. ഇതിന്റെ അസഹ്യതയാണ് ഗുരുവിനെ കുരിശേറ്റാന്‍ മാര്‍ക്സിസ്റ്റുകാരെ പ്രേരിപ്പിച്ചത്. ഗുരുവിനെയും എസ്എന്‍ഡിപിയെയും ശത്രുവായി പ്രഖ്യാപിച്ചതിന്റെ വിളംബരമായിരുന്നു തിരുവോണനാളില്‍ നടന്നത്. ഗുരുദര്‍ശനത്തെ പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തുന്നതിന്റെ പടപ്പുറപ്പാട്. ശ്രീനാരായണ ദര്‍ശനത്തിന്റെ ഉന്മൂലനമാണ് ലക്ഷ്യം. അതിന് അവര്‍ ആരെവേണമെങ്കിലും കെട്ടിവലിക്കും; കുരിശിലുമേറ്റും.
നുണ പറയുന്നവരെ ജയിലിലടക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുതല്‍ ബ്രാഞ്ചു സെക്രട്ടറി വരെ ജയിലിലാകും. അങ്ങനെയൊരു നിയമമില്ലാത്തതുകൊണ്ട് അവര്‍ ഗുരുദേവനെക്കുറിച്ചും ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ചും നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
നുണയാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ കണ്ടതും കേട്ടതും. കുറച്ചുനാള്‍ മുമ്പ് ചേര്‍ത്തലയില്‍ പാര്‍ട്ടിയുടെ ഗ്രൂപ്പുവഴക്കിന്റെ പേരില്‍ സ്വന്തം നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം അവര്‍തന്നെ തീയിട്ടു. അണികളുടെ ശ്രദ്ധതിരിക്കാന്‍ അതു കോണ്‍ഗ്രസുകാരാണ് ചെയ്തതെന്നു പ്രചരിപ്പിച്ചു.
പ്രതിഷേധ പ്രകടനങ്ങള്‍, പ്രസംഗങ്ങള്‍, വെല്ലുവിളികള്‍ ഒക്കെ നടന്നു. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ‘ഒഴികെ’ മറ്റെല്ലാവര്‍ക്കും അറിയാം അത് അവര്‍തന്നെ ചെയ്തതാണെന്ന്.
അവരുടെ തന്നെ നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊത്തിയരിഞ്ഞു.
അനുസരണക്കേടിന്റെ പേരില്‍. കുലംകുത്തിയായതുകൊണ്ടാണ് കൊന്നതെന്ന് നേതാക്കള്‍ കേരളം മുഴുവന്‍ പറഞ്ഞു നടന്നു. പക്ഷേ കൊല്ലപ്പെട്ട ഉടനെ അവര്‍ പ്രചരിപ്പിച്ചത് അത് ആര്‍എസ്എസുകാരാണ് ചെയ്തതെന്നായിരുന്നു. ഒടുവില്‍ അന്വേഷണം മുറുകിയപ്പോള്‍ സഖാക്കള്‍തന്നെ ജയിലിലായി.
അതിനും കുറച്ചു നാള് മുമ്പ് ഷുക്കൂര്‍ എന്ന ഒരു മുസ്ലിം ചെറുപ്പക്കാരനെ അവര്‍ പിടിച്ചുകൊണ്ടുപോയി. അവരുടെ നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചതായിരുന്നു കാരണം. കമ്മ്യൂണിസത്തില്‍ അവര്‍ക്ക് ആര്‍ക്കെതിരെ വേണമെങ്കിലും പ്രതിഷേധിക്കുകയോ കോലം കത്തിക്കുകയോ ചെയ്യാം. പക്ഷേ അവര്‍ക്കെതിരെ ആരും പ്രതിഷേധിക്കാന്‍ പാടില്ല. കമ്മ്യൂണിസ്റ്റു നേതാക്കളുടെ കോലം കത്തിക്കാന്‍ പാടില്ല. കോട്ടയത്തു പിണറായിയുടെ കോലം കത്തിച്ച എസ്എന്‍ഡിപിക്കാരെ കമ്മ്യൂണിസ്റ്റുകാര്‍ മര്‍ദ്ദിച്ചു. മറ്റുള്ളവര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമമാണ് ഷുക്കൂര്‍ തെറ്റിച്ചത്.
ഷുക്കൂറിനെ പിടിച്ച് കൊണ്ടുപോകുന്നവഴി മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. അതാണ് സാധാരണ ഭീകരവാദികളുടെ ശൈലി. ഒരു വയലില്‍ കൊണ്ടുനിര്‍ത്തി ചോദ്യം ചെയ്തു, ഭേദ്യം ചെയ്തു. അയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. മറ്റു സഖാക്കള്‍ക്ക് അയച്ചുകൊടുത്തു. ഇയാള്തന്നെയല്ലെ ഇര എന്ന് ഉറപ്പുവരുത്തി. ശേഷം കുത്തിക്കൊന്നു. എന്നാല്‍ അവര്‍ പ്രചരിപ്പിച്ചത്, അവര്‍ കൊലപാതകത്തില്‍ വിശ്വസിക്കുന്നില്ല, സമാധാനപ്രിയര്‍ ആണ്. കൊന്നത് എന്‍ഡിഎഫുകാരാണ് എന്നാണ്.
പിന്നീട് പോലീസ് അന്വേഷണത്തിനൊടുവില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റുചെയ്തു. സിപിഎം എംഎല്‍എയും എംപിയുമൊക്കെ ചോദ്യം ചെയ്യപ്പെട്ടു. ഒടുവില്‍ പോലീസിലെ സഖാക്കള്‍ ഇടപെട്ട് അവര്‍ പറഞ്ഞതുപോലെ കേസ് എടുത്ത് ഒതുക്കി.
ഏതാനും വര്‍ഷം മുമ്പ് തലശ്ശേരിയില്‍ ഫസല്‍ എന്നൊരു മുസ്ലിം ചെറുപ്പക്കാരന് കൊല്ലപ്പെട്ടു. പ്രതിഷേധങ്ങള്‍ക്കു മുമ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ നിറഞ്ഞു നിന്നു. കൊല്ലപ്പെട്ടതു മുസ്ലിമാണെങ്കില് കൊന്നതു ആര്‍എസ്എസ് ആയിരിക്കുമല്ലോ! കാരണം മുസ്ലിങ്ങളെ കൊല്ലുകയും അവരുടെ മാംസം തിന്നുകയും ചെയ്യുന്നതിനാണല്ലോ ആര്‍എസ്എസ് ഉണ്ടായതെന്നാണല്ലോ കമ്മ്യൂണിസ്റ്റ് പാഠം.
ഫസലിന്റെ ജഡം അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചു. സിനിമയില്‍ കൊന്നവന് തന്നെ റീത്തുവയ്ക്കാന്‍ വരുന്നതുപോലെ കമ്മ്യൂണിസ്റ്റുകാരെത്തി. ചാനലുകാര് ഓടിക്കൂടി. കമ്മ്യൂണിസ്റ്റ് നേതാവ് കാരായി രാജന് വികാരാധീനനായി. കൊല്ലപ്പെട്ടയാള്‍ മുസ്ലിമാണ്; ന്യൂനപക്ഷമാണ്. എങ്ങനെ സഹിക്കും?
ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കേണ്ടെ? എല്ലാ വികാരത്തെയുമടക്കി കാരായി രാജന് പത്രക്കാരോട് തന്റെ സങ്കടം പങ്കുവച്ചു. ”കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം വര്‍ദ്ധിച്ചുവരുന്നു. ഇന്നലെ രാത്രി ആര്‍എസ്എസുകാരും യുവമോര്‍ച്ചക്കാരും ഗൂഢാലോചന നടത്തിയാണ് ഫസലിനെ കൊന്നതെന്നതിനു ദൃക്സാക്ഷികളുണ്ട്. റംസാന് മാസത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ നീക്കമാണിത്. അതിനെ എന്തുവിലകൊടുത്തും കമ്മ്യൂണിസ്റ്റുകാര്‍ ചെറുക്കും. എല്ലാവരും സംയമനം പാലിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്’
അന്വേഷണം മുറുകി.
പോലീസ് ചില മാര്‍ക്സിസ്റ്റുകാരെ അറസ്റ്റുചെയ്യാന്‍ തുനിഞ്ഞു. അതു ശരിയല്ലാത്തതിനാല്‍ ഉദ്യോഗസ്ഥനെ മാറ്റി. അങ്ങനെ നാലുതവണ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഒടുവില്‍ ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തു. ഏതാനും നാള് കഴിഞ്ഞപ്പോള്‍ വിലാപത്തിനു നേതൃത്വം നല്കിയ കാരായി രാജനെന്ന കമ്മ്യൂണിസ്റ്റു നേതാവും കൂട്ടരും ജയിലിലായി.
ഇങ്ങനെ അനേകം ഉദാഹരണങ്ങളുണ്ട്. എല്ലാം പറയേണ്ടതില്ല. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കാല്‍നൂറ്റാണ്ടുമുമ്പ് ചങ്ങനാശ്ശേരിയിലുണ്ടായി. വടക്കേക്കര എന്ന സ്ഥലത്ത് റെയില്‍വേക്രോസിനു സമീപം ശ്രീനാരായണ മണ്ഡപം തകര്‍ക്കപ്പെട്ടു. അതു സ്ഥാപിച്ചത് എസ്എന്‍ഡിപിയാണ്, പിന്നാക്കക്കാരാണ്. അപ്പോള്‍ തകര്‍ത്തത് സവര്‍ണ്ണ ഫാസിസ്റ്റുകളായ ആര്എസ്എസുകാരായിരിക്കണമല്ലോ.
രാത്രി പതിനൊന്നു മണിക്കുശേഷം നടന്ന സംഭവം. പക്ഷേ പിറ്റേന്നു വെളുപ്പിനുതന്നെ കോട്ടയം ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍പോലും അച്ചടിച്ച പോസ്റ്റര്‍! ആര്‍എസ്എസ് ഗുരുദേവപ്രതിമ തകര്‍ത്തു. മൊബൈല്‍ ഫോണ്‍ ഒന്നും വന്നിട്ടില്ല. പിന്നെങ്ങനെ വിവരം അറിഞ്ഞ് അച്ചടിച്ച പോസ്റ്റര്‍ വന്നു? അതാണ് കമ്മ്യൂണിസ്റ്റു തന്ത്രം.
പ്രതിഷേധം, പ്രകടനം, തെറിവിളി ഒക്കെ വന്നു. എസ്എന്‍ഡിപിയല്ല, പാര്‍ട്ടി നേരിട്ടു നടത്തി. ദിവസങ്ങളോളം കമ്മ്യൂണിസ്റ്റുപാര്‍ട്ടി കോട്ടയം ജില്ലയെ ഇളക്കി മറിച്ചു. പ്രതിഷേധത്തിന്റെ അലയൊടുങ്ങി. അന്വേഷണത്തിന്റെ നില വളര്‍ന്നു. ആര് ചെയ്തു? എന്തിന്? മണിക്കൂറുകള്‍ക്കുള്ളില്‍ അച്ചടിച്ച പോസ്റ്റര്‍ എങ്ങനെ ജില്ല മുഴുവന്‍ പ്രചരിച്ചു? ആര്‍എസ്എസ്സിന് ഇതിലെന്തു കാര്യം?
അന്വേഷണത്തിനൊടുവില്‍ സഖാവ് മോഹനന് എന്നറിയപ്പെടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന് നാലു സിഐടിയുക്കാരെ അറസ്റ്റു ചെയ്യേണ്ടിവന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പു വഴക്കില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാന്‍ ശ്രീനാരായണ ഗുരുവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. അതാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി.
ശ്രീനാരായണ ദര്‍ശനവും കമ്മ്യൂണിസവും മോരും മുതിരയുംപോലെയാണ്. ഒരിക്കലും തമ്മില്‍ ചേരില്ല. പിന്നെങ്ങനെ ഗുരു ദര്‍ശനത്തിന്റെ പിന്‍ഗാമികള്‍ അവരാകം? അതാണ് അടവുതന്ത്രം.
ഗുരുദര്‍ശനം ആദ്ധ്യാത്മികമാണ്. ആദ്ധ്യാത്മികത മതമല്ല. അതിനും വളരെമേലെയാണ്. അതുകൊണ്ട് മതാതീത ആത്മീയത എന്നു പറയുന്നത് വിഡ്ഢിത്തം. കാരണം മതാധീന ആത്മീയത എന്നൊന്നില്ല. അദൈ്വാതമാണ് ഗുരുദര്‍ശനത്തിന്റെ കാതല്‍. അദൈ്വാതത്തില് ഭൗതികം, ആത്മീയം, മതം തുടങ്ങിയ വിഭജനങ്ങളില്ല. സമഗ്രമായ, ഏകമായ പ്രപഞ്ചവീക്ഷണം.
കമ്മ്യൂണിസം ആത്മീയതയെ അംഗീകരിക്കുന്നില്ല. അദ്വൈതത്തെ അടുപ്പിക്കില്ല. കാരണം അങ്ങനെ വന്നാല്‍ വര്ഗവിഭജനത്തിന് നിലനില്‍പ്പില്ലാതാകും. വര്ഗശത്രുവില്ലെങ്കില് എങ്ങനെ വിപ്ലവം നടക്കും? വിപ്ലവമില്ലെങ്കില്‍ സോഷ്യലിസവുമില്ല. അതായത് കമ്മ്യൂണിസം നിലനില്ക്കണമെങ്കില് ആത്മീയതയെ തള്ളിപ്പറയണം. ഒപ്പം ആത്മീയാചാര്യന്മാരെയും. അത് ശ്രീനാരായണഗുരുവാണെങ്കിലും സ്വാമി വിവേകാനന്ദനാണെങ്കിലും ആദിശങ്കരനാണെങ്കിലും.
അപ്പോള്‍ അവര്‍ ഗുരുവിന്റെ പിന്തുടര്ച്ചക്കാരാണെന്ന് പറഞ്ഞു നടക്കുന്നത് എന്തിനാണ്? കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അടിത്തറ ഹിന്ദു സമൂഹമാണ്. അതില്‍ത്തന്നെ ഈഴവവിഭാഗവും. ഹിന്ദുക്കള്‍ പൊതുവെയും ഈഴവര്‍ പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ഉപേക്ഷിച്ചാല്‍ പിന്നെ പാര്‍ട്ടിയുടെ ഉപജീവനമാര്‍ഗം മുടങ്ങും.
വര്‍ഗ്ഗീയ പ്രീണനം എത്ര നടത്തിയാലും ന്യൂനപക്ഷവോട്ട് പെട്ടിയില്‍ വീഴില്ലെന്ന് പാര്‍ട്ടിക്ക് അറിയാം. അതിനാല്‍ ഈഴവരാദി പിന്നാക്കവിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗുരുദേവന്റെ മൂന്നു നാലു വാക്യങ്ങള്‍ ഉരുവിടുകയും ഗുരു വിപ്ലവകാരിയാണെന്നു പറയുകയും ചെയ്യും. ഈ വഞ്ചനയാണ് ഇപ്പോള്‍ വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ എല്ലാക്കാലവും ഇവര്‍ അടിയാളര്‍ ആയി പാര്‍ട്ടിയുടെ പരിയംപുറങ്ങളില് കിടക്കുമെന്നു കരുതരുതായിരുന്നു.
ഇപ്പോള്‍ കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം കൃത്യമായ പദ്ധതിയുടെ ഭാഗമാണ്.
മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തലായിരുന്നു, കേരളത്തില്‍ ബിജെപി വലിയ വളര്‍ച്ചനേടി എന്നത്. അതിനെ എന്തു വിലകൊടുത്തും തടയുമെന്നും അവര്‍ പ്രഖ്യാപിച്ചു. അതിന് അവര്‍ കൊടുക്കാന്‍ നിശ്ചയിച്ച വില ഗുരുദേവനെ ത്തന്നെയായിരുന്നു എന്നതാണ് ദുരന്തം. പിണറായി വിജയന് അസന്നിഗ്ദ്ധമായി പറഞ്ഞു എസ്എന്‍ഡിപി, ആര്‍എസ്എസ്സുമായി ഉള്ള ബന്ധം അവസാനിപ്പിക്കുന്നിടം വരെ ഞങ്ങള്‍ അക്രമം തുടരും എന്ന്. അതാണല്ലോ ജനാധിപത്യം. ആര് ആരോട് ബന്ധപ്പെടണമെന്ന് കമ്മ്യൂണിസ്റ്റുകാരന് പറയും, തീരുമാനിക്കും.
കേരളത്തില്‍ സമാധാനാന്തരീക്ഷം തിരികെക്കൊണ്ടുവരാന്‍ പോളിറ്റ് ബ്യൂറോ തീരുമാനം പിന്‍വലിക്കണം. ബിജെപി വളര്‍ച്ചയെ തടയണമെങ്കില്‍ രാഷ്ട്രീയമായി നേരിടട്ടെ. അല്ലെങ്കില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ ആശയപരമായി നേരിടട്ടെ. അല്ലാതെ പ്രാകൃതമായ നടപടികളിലൂടെ സമൂഹത്തെ പിന്നോട്ടടിക്കുകയല്ല വേണ്ടത്. അതല്ല, ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ സമൂഹത്തെ സമന്വയിപ്പിക്കാന്‍ കൊള്ളില്ല എന്നു തിരിച്ചറിഞ്ഞ നിലക്ക് അതു വലിച്ചെറിയുക. ഈ മണ്ണിന്റെ മണമുള്ള ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കുക. സമൂഹത്തിനു നന്മയും രാജ്യത്തിനു പുരോഗതിയും ഉണ്ടാകട്ടെ. അതിനും കഴിയില്ലെങ്കില്‍ വഴിമാറുക. സമൂഹം സമാധാനത്തോടെ ജീവിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: